മനുഷ്യ ജീവന്, അത് പുരുഷന്റെയോ സ്ത്രീയുടെയോ ദളിതന്റെയോ ബ്രാഹ്മണന്റെയോ ആയിക്കൊള്ളട്ടെ, വളരെ വിലപ്പെട്ടതാണ്. രാജാവെന്നോ പ്രജയെന്നോ ഉള്ള വ്യത്യാസമൊന്നും മനുഷ്യജീവനില്‍ കാണാന്‍ ശ്രമിക്കരുത്. ഓരോ മരണവും വേദനാജനകമാണ്. മരിക്കുന്നവര്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും അതു സൃഷ്ടിക്കുന്ന വേദനയും ദുഃഖവും വിവരണാതീതവുമാണ്.
ഹൈദരാബാദ് സര്‍വകലാശാലയില്‍, താന്‍ വിശ്വസിച്ചുപോന്ന പ്രസ്ഥാനത്തിന്റെ കൊടി ഉപയോഗിച്ച് ആത്മഹത്യ ചെയ്ത രോഹിത് വെമുലയും ഭീകരവാദികേളാട് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന സുരക്ഷാസൈനികരും സ്വന്തം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നും ഒരു വേദനയായി, തേങ്ങലായി അവശേഷിക്കും. ഒരു ദളിതനായതുകൊണ്ടാണ് വെമുലക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരും ചില മനുഷ്യാവകാശ സംഘടനകളും ആണയിട്ടു പറയുന്നു. തല്ക്കാലം അത് അങ്ങനെതന്നെ ഇരിക്കട്ടെ.
ജനുവരി 17-ന് വൈകിട്ട് 7.30 നാണ് തൂങ്ങിമരിച്ച നിലയില്‍ വേമുലയെ കണ്ടെത്തുന്നത്. അതും ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ മുറിയില്‍! വെമുലയുടെ കഥ, ദേശീയ ദിനപത്രങ്ങളും മുഴുനീള വാര്‍ത്താചാനലുകളും ആഘോഷിക്കാന്‍ തുടങ്ങിയത് ജനുവരി 19 മുതലാണ്. ജനുവരി 18 ലെ പത്രങ്ങളില്‍ വേമുലയുടെ ആത്മഹത്യ ഒരു സാധാരണ സംഭവം എന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 19 ആയപ്പോഴേക്കും സംഗതി ആകെ മാറി. ഉള്‍പേജില്‍ സിംഗിള്‍ കോളം വാര്ത്തയാക്കിയും, ”ഒരു ദളിത് പണ്ഡിതന്റെ മരണം” എന്ന മുഖപ്രസംഗമെഴുതിയും മൂന്നോ നാലോ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുമാണ് മതേതര വ്യാഘ്രങ്ങള്‍ വെമുലയുടെ മരണം കൊണ്ടാടിയത്.
രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിന് ഒരു പ്രസക്തിയും ഇല്ലെന്നും അത് മുഖവിലക്ക് എടുക്കേണ്ടതില്ലെന്നുമാണ് ചെന്നൈ ആസ്ഥാനമായുള്ള ”ഇംഗ്ലീഷ് ദേശാഭിമാനി” അഭിപ്രായപ്പെട്ടത്. വെമുലയുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറുപേരാണെന്നും അവരൊക്കെ സംഘ പരിവാര്‍ സംഘടനാ അംഗങ്ങളാണെന്നും സിപിഎം നേതാവ് യെച്ചൂരി മുതലാളി!
വെമുല ആത്മഹത്യചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലം സര്‍വകലാശാല ഹോസ്റ്റല്‍ ആയിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഈ ഹോസ്റ്റലില്‍ പ്രവേശിക്കുന്നതില്‍നിന്നും വെമുല ഉള്‍പ്പെടെ അഞ്ച് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരെ സര്‍വകലാശാലാ അധികൃതര്‍ വിലക്കിയിരുന്നു.
ഇനി ഫഌഷ് ബാക്ക്: മുസാഫര്‍ നഗര്‍ വര്‍ഗീയകലാപത്തെ പശ്ചാത്തലമാക്കി മാര്‍ക്സിസ്റ്റ് സഖാക്കള്‍ നിര്‍മിച്ച ഒരു പ്രചാരണ ചിത്രം യൂണിവേഴ്സിറ്റി നിയമങ്ങള്‍ ലംഘിച്ച് എഎസ്എ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രദര്‍ശിപ്പിച്ചു. സംഘപരിവാര്‍ സംഘടനകളെ കരിവാരിതേച്ചുകൊണ്ടുള്ള ചിത്രീകരണമായിരുന്നു ഈ പ്രചാരണ ചിത്രം. ഇതിനെതിരെ സര്‍വകലാശാലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതും സമാധാനപരമായിത്തന്നെ.
മുംബൈ സ്ഫോടന പരമ്പരയുടെ പ്രധാന ആസൂത്രകരില്‍ ഒരാളായിരുന്ന യാക്കൂബ് മേമനെ 2015 ജൂലൈ 30 ന് വധശിക്ഷക്കു വിധേയനാക്കി. 1997 മുതല്‍ നടന്നുവന്ന നിയമയുദ്ധത്തിന്റെ പരിസമാപ്തിയായിരുന്ന മേമന്റെ വധശിക്ഷ. 2015 ആഗസ്റ്റ് നാലിന് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരും ഇസ്ലാമിക തീവ്രവാദ സംഘങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സര്‍വകലാശാല കാമ്പസില്‍ യാക്കൂബ് മേമനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയോഗം നടത്തി. മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യോഗം. അവിടെ എന്താണ് പുരോഗമന വിദ്യാര്‍ത്ഥികള്‍ പ്രസംഗിച്ചത് എന്നറിയുക: ”ആരായിരുന്നു യാക്കൂബ് മേമന്? ഭരണഘടനാ ശില്‍പ്പിയായിരുന്ന അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഭാരതത്തിന്റെ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ഇരുന്നൂറിലധികം ജനങ്ങളെ കൂട്ടക്കൊലക്കു വിധേയരാക്കുകയും ചെയ്ത ഘാതകനായിരുന്നു യാക്കൂബ് മേമന്. ആ യാക്കൂബിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ എങ്ങനെയുള്ള വ്യക്തികളായിരിക്കും? ഓരോ യാക്കൂബ് മേമനില്നിന്നും ആയിരക്കണക്കിന് ശക്തിയേറിയ യാക്കൂബ് മേമന്മാര് ഉയര്‍ന്നുവരും എന്നായിരുന്നു പ്രാര്‍ത്ഥനയോഗത്തില്‍ പ്രസംഗിച്ചവര്‍ പ്രഖ്യാപിച്ചത്”- ഹൈദരാബാദ് സര്‍വകലാശാലയില്‍ മാനേജ്മെന്റ് സയന്‍സില്‍ ഗവേഷണം നടത്തിവരുന്ന രാജു ഗോശാല എന്ന വിദ്യാര്‍ത്ഥി പറയുന്നു. 24 കാരനായ രാജു ഗോശാല ഒരു ദളിത് വിദ്യാര്‍ത്ഥിയാണ്.
സര്‍വകലാശാലയില്‍ തനിക്കോ മറ്റ് ദളിത് വിദ്യാര്‍ത്ഥികള്‍ക്കൊ ഒരുതരത്തിലുള്ള പീഡനവും നേരിടേണ്ടിവന്നിട്ടില്ലെന്ന് ഗോശാല ഉറപ്പിച്ചു പറയുന്നു. യാക്കൂബ് മേമനുവേണ്ടി നടത്തിയ പ്രാര്‍ത്ഥന യോഗത്തെക്കുറിച്ച് ആഗസ്റ്റ് നാലിന് വൈകുന്നേരമാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് നേതാവായ സുശീല്‍ കുമാര്‍ അറിയുന്നത്. അപ്പോള്‍ തന്നെ സുശീല്‍ തന്റെ ഫെയ്സ്ബുക്കില്‍ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. സര്‍വകലാശാല കാമ്പസ്സ് ഇതിനു വേദിയായത് സുശീലിനെ ദുഃഖിതനാക്കി. ”പ്രാര്‍ത്ഥനാ യോഗം എന്ന വ്യാജേന ഇന്നു കാമ്പസ്സില്‍ നടന്നത് ദേശവിരുദ്ധ യോഗമായിരുന്നു. യാക്കൂബ് മേമനെ പ്രകീര്‍ത്തിച്ച് സംസാരിച്ചവര്‍ രാജ്യദ്രോഹികളാണ്. ഇത് ഒരിക്കലും കാമ്പസ്സില്‍ അനുവദിച്ചുകൂടാ,” സുശീല്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ രേഖപ്പെടുത്തി. ലിംഗ്വിസ്റ്റിക് വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് 26 കാരനായ സുശീല്‍ കുമാര്‍. ”ആഗസ്റ്റ് അഞ്ച് പുലര്‍ച്ചെ നാല്‍പ്പതോളം വരുന്ന ഒരു സംഘം സുശീലിന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് ഇരച്ചുകയറി അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. മുറിയില്‍നിന്നും അവര്‍ സുശീലിനെ ബലമായി വലിച്ചു പുറത്തിറക്കി.
നാല്‍പ്പതുപേരടങ്ങുന്ന സംഘം നിരായുധനായ വ്യക്തിയെ തല്ലിച്ചതക്കുമ്പോള്‍ എന്തുചെയ്യാനാണ്? സഹായത്തിന് ഓടിയടുത്ത മറ്റു വിദ്യാര്‍ത്ഥികളെ അവര്‍ ഭീഷണിപ്പെടുത്തി അകറ്റി. ഫെയ്സ് ബുക്ക് പേജില്‍ രേഖപ്പെടുത്തിയ പ്രതിഷേധക്കുറിപ്പ് തെറ്റായിരുന്നുവെന്നും അതിന് മാപ്പ് എഴുതി നല്‍കണമെന്നും പ്രതിഷധക്കുറിപ്പ് ഉടനെ പിന്‍വലിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം,” ദൃക്സാക്ഷി ഗോശാല പറയുന്നു.
മര്‍ദ്ദമേറ്റ് അവശനായ സുശീല്‍ കുമാറിനെ സര്‍വകലാശാല കാമ്പസിനുള്ളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍നിന്നും എഎസ്എ പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് മറ്റൊരു ഗവേഷണ വിദ്യാര്‍ത്ഥിയായ സമ്പത്ത് പറഞ്ഞു. തുടര്‍ന്നാണ് കാമ്പസ്സിനു പുറത്തുള്ള സ്വകാര്യ ആശുപത്രിയില്‍ സുശീലിനെ പ്രവേശിപ്പിച്ചത്. സുശീലിനെ മര്‍ദ്ദിച്ചവശനാക്കിയ സംഘത്തിനു നേതൃത്വം നല്‍കിയത് രോഹിത് വെമുലയും മറ്റു നാലുപേരുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട അടിയന്തര ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ചുവരുന്നു സുശീല്‍കുമാര്‍. തന്റെ പുത്രനു നേരിട്ട ശാരീരിക പീഡനത്താല്‍ ഭയചകിതയായ മാതാവ് സര്‍വകലാശാല അധികൃതര്‍ക്കു പരാതി നല്കി. മാസങ്ങള്‍ക്കുശേഷവും യൂണിവേഴ്സിറ്റി അധികൃതരില്‍നിന്ന് പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് അവര്‍ ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചു.
കോടതി അയച്ച നോട്ടീസുകള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്കുന്നതില് അധികൃതര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, സുശീലിന്റെ മാതാവിന്റെ പരാതിയുടെ പുറത്ത് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് തങ്ങളെ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. അതായത് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സാരം. ഈ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് അധികൃതര്‍ക്ക് അറിയാം. അങ്ങനെയാണ് സര്‍വകലാശാലയിലെ അച്ചടക്ക സമിതി ഈ പ്രശ്നത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയും രോഹിത് വെമുല ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്.
സംഘം ചേര്‍ന്ന് യൂണിവേഴ്സിറ്റി കാര്യാലയത്തിലോ ഹോസ്റ്റലിലോ ലൈബ്രറിയിലോ പ്രവേശിക്കരുതെന്നായിരുന്നു അച്ചടക്ക സമിതി രോഹിതിനും കൂട്ടുകാര്‍ക്കും നല്കിയ നിര്‍ദ്ദേശം. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു രോഹിതിന്റെയും കൂട്ടുകാരുടെയും പുതിയ സമരം. അവര്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. ജനുവരി 17 മുതല്‍ സര്‍വകലാശാല കാമ്പസ്സിനകത്തുതന്നെ നിരാഹാര സമരം ആരംഭിച്ചു. പക്ഷേ 17 ന് രാവിലെ മുതല്‍ രോഹിത് അപ്രത്യക്ഷനായി. വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ സുഹൃത്തുക്കള്‍ രോഹിതിനെ കാണുന്നത്.
അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ ദളിത് പീഡനത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. സര്‍വകലാശാല അധികൃതര്‍ക്കെതിരെയോ തന്റെ നേതൃത്വത്തില്‍ തല്ലി ജീവച്ഛവമാക്കിവിട്ട സുശീലിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. കാള്‍ സാഗനെപ്പോലുള്ള ഗ്രന്ഥകര്ത്താവാകാനായിരുന്നു തന്റെ സ്വപ്നമെന്നും മറ്റും രോഹിത് കുറിച്ചിട്ടുണ്ട്. സാഗന്‍ എത്ര മനുഷ്യരെ തല്ലിച്ചതിച്ചിട്ടുണ്ടോ ആവോ?
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വീണുകിട്ടിയ അവസരമായി വെമുലയുടെ ആത്മഹത്യ. പക്ഷേ പ്രതിഷേധത്തിനിടയില്‍ യെച്ചൂരി മുതലാളിയും രാഹുല്‍ ബാബയും പലവട്ടമാണ് സെല്‍ഫ് ഗോളുകള്‍ അടിച്ചത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഇതിനുമുമ്പും ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനെല്ലാം ഉത്തരവാദി നരേന്ദ്രമോദിയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഉടമ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. സുശീല്‍ കുമാറിനെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കിയ മാനവശേഷി വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനിയും വിദ്യാര്‍ത്ഥികളില്‍നിന്നും തനിക്ക് ലഭിച്ച പരാതി കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രാലയത്തിലേക്ക് ‘ഫോര്‍വേഡ്’ ചെയ്ത തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയയും രാജിവെക്കണമെന്നായിരുന്നു യെച്ചൂരി മുതലാളിയുടെ ആവശ്യം!
രോഹിതിന്റെ ആത്മഹത്യകുറിപ്പാണ് നിര്‍ണായകമായ തെളിവ്. മരണത്തിനുമുമ്പ് അദ്ദേഹം ആരൊക്കെയുമായാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നും അന്വേഷണം നടക്കുന്നു. ഈ വിവാദത്തിലെ എഴുത്തുപറയേണ്ടതായ ചില ഘടകങ്ങള്‍ കൂടിയുണ്ട്.
മാധ്യമങ്ങള്‍ നടത്തിവരുന്ന വിചാരണ! സിപിഎമ്മിന്റെ ഇംഗ്ലീഷ് മുഖപത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന മൈലാപ്പൂര് അയ്യങ്കാര്‍ വക പത്രം എഴുതിയിരിക്കുന്നത് ആഗസ്റ്റ് നാലിന് അര്‍ധരാത്രി സുശീലിന്റെ മുറിയില്‍ ചെറിയ ഉന്തും തള്ളും മാത്രമേ നടന്നുള്ളൂവെന്നും സുശീല്‍കുമാറിന്റെ ദേഹത്ത് ചെറിയ പോറല്‍ മാത്രമാണ് ഏറ്റതെന്നുമാണ്. നാല്‍പ്പതുപേരടങ്ങുന്ന സംഘമാണ് സുശീലിന്റെ മുറിയില്‍ അതിക്രമിച്ചു കടന്നതെന്നും അദ്ദേഹത്തെ അടിച്ചു പഞ്ഞിപ്പരുവമാക്കിയെന്നും അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് അവകാശപ്പെടുന്നു! ചെറിയ പോറല്‍ നേരെയാക്കാനാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ! ”ആട്ടുക്കും മാട്ടുക്കും രണ്ടു കൊമ്പ്! അന്ത അയ്യങ്കാര്‍ സ്വാമിക്കു മൂന്നു കൊമ്പ്” എന്നൊരു ചൊല്ല് പണ്ടുകേട്ടത് ഓര്‍മവരുന്നു!
ഭാരതത്തിലെ പല സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് പതിവാണ്. യെച്ചൂരി മുതലാളി തന്നെ പത്രക്കാരോടു പറയുകയുണ്ടായി, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 20 ഓളം വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്തുവെന്ന്. ഇതിനുപുറമെയാണ് വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജികളില്നിന്നും സ്വകാര്യ സര്‍വകലാശാലകളില്‍നിന്നും വരുന്ന ആത്മഹത്യാ വാര്‍ത്തകള്‍. പിന്നെ, ഒരു പ്രത്യേകതയുണ്ട്. സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിലും സര്‍വകലാശാലകളിലും നടക്കുന്ന ആത്മഹത്യകളെ പ്രമുഖ പത്രമാപ്പീസുകള്‍ അങ്ങ് തമസ്കരിക്കും. കാരണമുണ്ട്. വര്‍ഷംതോറും കോടികളാണ് പ്രസ്തുത സര്‍വകലാശാലകള്‍ പരസ്യ ഇനത്തില്‍ ഈ മാധ്യമ ഭീകരന്മാര്ക്ക് വീതിച്ചു നല്‍കുന്നത്.
രോഹിത് വെമുലയുടെ ദളിത് പശ്ചാത്തലത്തെക്കുറിച്ച് തന്നെ സഹപാഠികള്‍ക്കിടയില്‍ സംശയമുണ്ട്. അദ്ദേഹം പിന്നാക്ക സമുദായക്കാരനാണെന്ന് ദളിത് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. പോലീസ് അന്വേഷണത്തില്‍ രോഹിത് വെമുലയും കുടുംബവും 2005 ല്‍ തന്നെ മതപരിവര്‍ത്തനം നടത്തി ക്രൈസ്തവ മതം സ്വീകരിച്ചിരുന്നുവത്രെ. തന്നെയുമല്ല, സര്‍വകലാശാല ഹോസ്റ്റലുകളിലെ അത്ഭുത രോഗശാന്തി ശുശ്രൂഷാ സംഗീതവിരുന്ന് ഇടപാടുകളിലെ സജീവസാന്നിദ്ധ്യവുമായിരുന്നു രോഹിത്. ആന്ധ്ര ജ്യോതി ലേഖകന്‍ രോഹിത് വേമുലയുടെ ഗ്രാമത്തില്‍ ചെന്നു നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. 2005 ല്‍ രോഹിത് വേമുല ജ്ഞാനസ്നാനം ചെയ്തു. സുവിശേഷകര്‍ ആണ് അദ്ദേഹത്തിന് രോഹിത് വേമുല എന്ന പേര് നല്‍കിയത്. രോഹിത് സമര്‍പ്പിച്ചിരുന്ന പട്ടികജാതി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്.
ഏതായാലും കൂടുതല്‍ വിവരങ്ങള്‍ക്കായി നമുക്ക് കാതോര്‍ക്കാം. ഈ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് തന്നെ ഒരു തട്ടിപ്പാണെന്ന് ചെന്നൈയിലെ സരസ്വതി ഗവേഷണ നിലയം മേധാവിയും മുന്‍ ഏഷ്യന്‍ വികസനബാങ്ക് ഡയറക്ടറുമായ ഡോക്ടര്‍ ശ്രീനിവാസന് കല്യാണരാമന് പറയുന്നു. സിപിഎം, എസ്എഫ്ഐ, വിവിധ ക്രൈസ്തവ സഭകള്‍ എന്നിവ ചേര്‍ന്നാണ് ഈ പുതിയ പ്രതിഭാസത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ അംബേദ്ക്കറുടെ പേരും പ്രശസ്തിയും സംഘപരിവാര്‍ ‘ഹൈ ജാക്ക്’ ചെയ്യുന്നത് തടയാനും അദ്ദേഹത്തെ ഹൈന്ദവവിരുദ്ധനായി ചിത്രീകരിപ്പിച്ച് ദളിത് വിദ്യാര്‍ത്ഥികളുടെ മനസ്സ് സ്വാധീനിക്കാനുമാണ് ഈ തന്ത്രം! ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം കൂടി! നിരോധിത സംഘടനയായ സിമി അഥവാ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ വളരെ സജീവമാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍. ഹൈദരാബാദിലെ മണ്ണ് സിമിയുടെ വളര്‍ച്ചക്ക് നല്ല വളക്കൂറ് നല്‍കുന്നുണ്ട്. യാക്കൂബ് മേമനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത് സിമിയുടെ കാര്‍മികത്വത്തിലായിരുന്നു.
ചെന്നൈ നഗരത്തില്‍ ഒരു മലയാളി പത്രപ്രവര്‍ത്തകനുണ്ട്. യുവാവ്…. സുന്ദരന്‍…..സുമുഖന്‍….അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നതുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുലഭ്യം പറഞ്ഞുകൊണ്ടാണ്. മോദി പ്രധാനമന്ത്രി ആകുന്നതിനുമുമ്പേ ആരംഭിച്ചതാണ് യുവപത്രപ്രവര്‍ത്തകന്റെ മാനസിക അസ്വാസ്ഥ്യം. ഇപ്പോള്‍ അദ്ദേഹത്തിന് മറ്റൊരു ശത്രുകൂടിയുണ്ട്, സ്മൃതി ഇറാനി. മദ്രാസ് ഐഐടിയിലെ ‘അംബേദ്കര്‍ പെരിയാര്‍ പേരവൈ’ എന്ന സാമൂഹ്യവിരുദ്ധ സംഘടനയുടെ പ്രധാന ഉപദേഷ്ടാവുകൂടിയാണ് സിപിഎം അംഗംകൂടിയായ ഈ യുവാവ്. ഏതു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വീക്ഷണങ്ങളിലൂടെയാണ് അദ്ദേഹം വാര്‍ത്ത ചമക്കുക. ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതിന് പൂര്‍ണ ഉത്തരവാദിത്തം ഇറാനിയ്ക്കാണെന്നുവരെ ഈ മഹാന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ലേഖകന്മാരില് നല്ലൊരു ശതമാനവും ഇതുപോലുള്ളവരാണെന്ന് മനസ്സിലാക്കുവാന്‍ വായനക്കാര്‍ക്കു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് തമിഴ്നാട്ടില്‍ വിഷ്ണുപ്രിയ എന്ന യുവപോലീസ് ആഫീസര്‍ ആത്മഹത്യ ചെയ്തു. ദളിത് സമുദായത്തില്‍പ്പെട്ട വിഷ്ണുപ്രിയയുടെ മരണത്തില്‍ പ്രതിഷേധിക്കാന്‍ ഒരു ആവേശവും എങ്ങും കണ്ടില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: