രാമന് സര്‍വ്വജ്ഞനും ജ്ഞാനസ്വരൂപനുമാണ്. മഹാലക്ഷ്മി അദ്ദേഹത്തെ വിട്ടുമാറാതെ സഹായിയായി എപ്പോഴും അടുത്തുണ്ട്. എങ്കിലും സാധാരണ പ്രാകൃതമനുഷ്യനെപ്പോലെ സീതാവിരഹത്തില്‍ അദ്ദേഹം എന്തിനു തപിച്ചു? പ്രഭുവായ രാമന് മായയ്ക്കപ്പുറത്തുള്ളവനും ബുദ്ധിതുടങ്ങിയവയുടെ സാക്ഷിയും രാഗദ്വേഷാദി വികാരങ്ങളില്ലാത്തവനുമാണ്. ആ നിലയ്ക്ക് അദ്ദേഹത്തിന് എങ്ങനെ ശോകമുണ്ടാകും? ബ്രഹ്മാവിനു നല്കിയ വാക്കു പാലിക്കുന്നതിനും കശ്യപനായിരുന്ന ദശരഥന്റെ തപസ്സിനു സാഫല്യമുണ്ടാക്കാനുമാണ് രാമാവതാരം.
മനുഷ്യരെല്ലാം മായയാല്‍ മോഹിതരായി. അജ്ഞാനത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. അവരെ അതില്‍നിന്ന് മോചിപ്പിക്കുന്നതിനായി ഭഗവാന് വിഷ്ണു രാമായണകഥ ലോകത്തില്‍ പ്രചരിപ്പിക്കണമെന്നുറപ്പ്. മനുഷ്യനെപ്പോലെ സുഖവും ദുഃഖവും അഭിനയിച്ച് കരഞ്ഞും കോപിച്ചും മോഹിച്ചും അജ്ഞാനികളായ സാധാരണക്കാരെ വശീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അനുരക്തനെപ്പോലെ കാണപ്പെടുന്ന രാമനില്‍ വികാരങ്ങളൊന്നും തന്നെയില്ല.
അനന്തനും സര്‍വജ്ഞനും വിജ്ഞാനസ്വരൂപനും അനാമയനും സനകാദിമുനിജനങ്ങളാല് പൂജിക്കപ്പെടുന്നവനുമാണ് രാമന്. ഗുണങ്ങള്‍ക്കും കാമാദിവികാരങ്ങള്ക്കും അതീതനാണ് താനെന്ന് ഇടയ്ക്കിടെ കാണിച്ചുതരുന്നുണ്ടെങ്കിലും അജ്ഞാനം കൊണ്ട് നാമതു മനസ്സിലാക്കുന്നില്ല. അദ്ദേഹത്തിന്റെ യഥാര്‍ത്ഥസ്വരൂപം മുനിജനങ്ങളും ജനകാദി രാജര്‍ഷിമാരും ജ്ഞാനികളായ സജ്ജനങ്ങളും മാത്രം അറിയുന്നു. അതിനാല്‍ രാമകഥ എല്ലാവരും കേള്‍ക്കുവിന്‍, പഠിക്കുവിന്‍ ലോകോപകാരത്തിനായി എല്ലായിടത്തും പ്രചരിപ്പിക്കുവിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: