കോപഭാവത്തില്‍ കിഷ്കിന്ധാപുരിയില്‍ കവാടത്തിലെത്തിയ ലക്ഷ്മണന് ഒരു ചെറു ഞാണൊലിയിട്ടു അവിടെയുണ്ടായിരുന്ന വാനരന്മാര് ഭയന്ന് ഒച്ചയുണ്ടാക്കി. ലക്ഷ്മണന് വന്നതറിഞ്ഞ് യുവരാജാവായ അംഗദന് വാനരന്മാരെ തടുത്ത് മാറ്റിനിറുത്തിയിട്ട് ലക്ഷ്മണനെ സമീപിച്ച് സാഷ്ടാംഗം പ്രണമിച്ചു. അംഗദനെ ആലിംഗനം ചെയ്തുകൊണ്ട് ജ്യേഷ്ഠന് നിര്‍ദ്ദേശിച്ചതനുസരിച്ച് താന്‍ വന്നുനില്ക്കുന്ന വിവരം സുഗ്രീവനെ അറിയിക്കാന്‍ പറഞ്ഞു.
അംഗദന് ഉടനെ സുഗ്രീവന്റെ അടുത്തെത്തി ലക്ഷ്മണന് കോപാകുലനായി നഗരവാതില്ക്കല് നില്ക്കുന്നവിവരം സുഗ്രീവനെ അറിയിച്ചു. ഭയന്നുവിറച്ച സുഗ്രീവന് ഹനുമാനെ വിളിച്ച് അംഗദനോടൊപ്പംപോയി ലക്ഷ്മണനെ ശാന്തനാക്കി ആദരപൂര്‍വ്വം കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു. താരയോട് ലക്ഷ്മണനെ അനുനയിപ്പിക്കാനും ആവശ്യപ്പെട്ടു. ഈശ്വരകാര്യങ്ങള്‍ വേണ്ടസമയത്ത് നിര്വഹിക്കാതിരുന്നാലുള്ള ബുദ്ധിമുട്ടുകള്‍ നോക്കുക. താര മദ്ധ്യപ്രവേശന കവാടത്തില്‍ തയ്യാറായി നിന്നപ്പോള്‍ അംഗദനും ഹനുമാനും ലക്ഷ്മണന്റെ അടുത്തെത്തി ഭക്തിപൂര്‍വം സ്വാഗതം ചെയ്തു. ”മഹാഭാഗ, ഈ ഗൃഹം അങ്ങയുടേതാണ്. സംശയിച്ചു നില്‍ക്കാതെ അകത്തുവന്ന് രാജാവിനെ കാണുക. അദ്ദേഹം വേണ്ടതൊക്കെ ചെയ്യും.” എന്നുപറഞ്ഞ് ഹനുമാന് ലക്ഷ്മണന്റെ കൈയില്‍പിടിച്ച് അകത്തേക്കു കൂട്ടികൊണ്ടുവന്നു.
ലക്ഷ്മണനെ കണ്ടയുടന്‍ താര മനോഹരമായി പുഞ്ചിരിതൂകിക്കൊണ്ട് വണങ്ങി. ”ഇതങ്ങയുടെ മന്ദിരമല്ലേ? അങ്ങ് വിശിഷ്ട സ്വഭാവിയും ഭക്തവത്സലനുമാണ്. അങ്ങയുടെ ഭക്തനായ സുഗ്രീവനോടിത്ര കോപിക്കാനെന്താണ്. വളരെനാള്‍ സഹായിക്കാനാരുമില്ലാതെ കാട്ടില്‍ കിടന്നു കഷ്ടപ്പെട്ടതല്ലേ. നിങ്ങളൊക്കെയല്ലേ സഹായിച്ച് ഇപ്പോള്‍ സുഖം അനുഭവിക്കാറായത്. വാനരജാതിയല്ലേ, അല്പം ചാപല്യം കൂടുതലായിരിക്കും. അതുകൊണ്ട് കാമസുഖങ്ങളില്‍ മുഴുകി രഘുനാഥനെ സേവിക്കാന്‍ വന്നില്ല. അതു തെറ്റാണെന്നു കരുതരുതേ സുഗ്രീവന് രാമകാര്യം മറന്നിട്ടില്ല. സീതാദേവിയെ അന്വേഷിക്കാനും രാക്ഷസകുലത്തെ നശപ്പിക്കാനുമായി നാനാദിക്കില്‍നിന്നും വീരന്മാരായ വാനരന്മാരെ വരുത്താന്‍ പത്തായിരം പേരെയാണ് അയച്ചത്. കുറെപ്പേര് എത്തിക്കഴിഞ്ഞു.
കൂറ്റന്‍ പര്‍വതതുല്യരായ വളരെപ്പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. അങ്ങിനി അന്തഃപുരത്തിലേയ്ക്കു ചെല്ലുക. അവിടെ സുഗ്രീവന് പുത്രന്, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ചെന്നുകണ്ട് അഭയം കൊടുക്കുക. രാമചന്ദ്രന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകുക.”
താരാവാക്യം കേട്ട് ലക്ഷ്മണന്റെ കോപം തണുത്തു. നേരെ അന്തഃപുരത്തിലേക്കു ചെന്നു. വാനരസ്വഭാവമനുസരിച്ച് ഭയന്നുവിറച്ച് ഭാര്യ രുമയെ കെട്ടിപ്പിടിച്ചിരുന്ന സുഗ്രീവന് ഭയവും ലജ്ജയും കലര്‍ന്ന് കലങ്ങിയ കണ്ണുകളോടെ എണീറ്റു. ലക്ഷ്മണന് കോപത്തോടെ പറഞ്ഞു ”നീ രഘുരാമനെ മറന്നതെന്ത്? ഇന്ദ്രപുത്രനെക്കൊന്ന ശരം ഇപ്പോഴും കൈയിലുണ്ട്. ജ്യേഷ്ഠന്റെ വഴിതന്നെ അനുജനേയും അയക്കുമെന്നാണ് ആര്യപുത്രന് പറഞ്ഞുവിട്ടിരിക്കുന്നത്.” ഇതുകേട്ട് ഹനുമാന് പറഞ്ഞു.
ഇങ്ങനെ പറയാന്‍ കാരണമെന്ത്? വാനരവീരനായ സുഗ്രീവന് പുരുഷോത്തമനായ രാമനിലും സുമിത്രാത്മജനായ ലക്ഷ്മണനിലും ഭക്തിയുള്ളവനാണ് രാമകാര്യത്തിനു ഉണര്ന്നിരിക്കുകതന്നെയാണ്. നാനാദിക്കുകളില്‍നിന്നും വന്നുചേര്‍ന്ന കപിപുംഗവന്മാരെ അങ്ങു കണ്ടില്ലേ? ഇവര്‍ താമസിയാതെ രാമകാര്യം നിറവേറ്റും. ഇതുകേട്ട് ലജ്ജിതനായി ഹനുമാന് നില്ക്കുമ്പോള് സുഗ്രീവന് പാദ്യം അര്‍ഘ്യം മുതലായവകൊണ്ട് ലക്ഷ്മണനെ പൂജിച്ചു. ഞാന്‍ രാമന്റെ ദാസനാണ്. രാഘവനാണ് എന്നെ രക്ഷിച്ചത്. അദ്ദേഹത്തിന് തന്റെ തേജസ്സുകൊണ്ട് ഈ ലോകമാകെ അരക്ഷണത്തില്‍ ജയിക്കാന്‍ കഴിയും.
ഞാന്‍ അദ്ദേഹത്തിന്റെ നിയോഗത്തെ വഹിക്കുന്നു. ഇതുകേട്ട് ഹൃദയമലിഞ്ഞ് ലക്ഷ്മണന് പറഞ്ഞു. ”ഞാന്‍ ദുഃഖംകൊണ്ട് പരുഷം പറഞ്ഞത് ക്ഷമിക്കണം. നമുക്കിനി ഒട്ടും വൈകാതെ രാമന്റെ അടുത്തേക്കു പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: