അറബിക്കടലിന്റെ റാണിയായ, വിദേശികള്‍ക്ക് കാന്തശക്തിയായ, വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന കൊച്ചി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 സ്മാര്‍ട്ട് സിറ്റികളില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് കൊച്ചിക്കാര്‍ക്കും കേരളത്തിനും അഭിമാനമാണ്. കേന്ദ്രത്തിന്റെ സ്മാര്‍ട്ട്സിറ്റി സമഗ്ര നഗര വികസനപദ്ധതിയുടെ ആദ്യഘട്ടത്തിലെ 20 നഗരങ്ങളില്‍ കൊച്ചിക്കും ഇടംകിട്ടി എന്നത് അഭിമാനാര്‍ഹം തന്നെയാണ്. പട്ടികയില്‍ കൊച്ചിയ്ക്ക് അഞ്ചാം സ്ഥാനമാണ്. കാക്കനാട് ഐടി മേഖലയിലെ വികസനത്തിനായി ഒരുക്കുന്ന സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം കാത്തിരിക്കുന്ന വേളയില്‍ കേന്ദ്രം പ്രാഥമികമായി തെരഞ്ഞെടുത്ത 47 നഗരങ്ങളുമായി മത്സരിച്ച് അഞ്ചാം സ്ഥാനം നേടി എന്നതും സ്വാഗതാര്‍ഹമാണ്.
പദ്ധതി നടത്തിപ്പിനായി രൂപീകരിക്കുന്ന പ്രത്യേക കമ്പനിക്ക് 2016-17 കാലഘട്ടത്തില്‍ 500 കോടി രൂപയാണ് ലഭിക്കുക. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ തുറമുഖവും മികച്ച വിമാനത്താവളവും കൊച്ചിക്ക് സ്വന്തമാണ്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ്, ദര്‍ബാര്‍ ഹാള്‍, എംജി റോഡ് എന്നീ മേഖലകളിലാണ് ആദ്യഘട്ട വികസനം. ജൂതത്തെരുവും ഡച്ച് പാലസും കൊച്ചി ബീച്ചും മറ്റും ഇപ്പോള്‍തന്നെ ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രമാണ്. രണ്ടുതരത്തിലുള്ള വികസനമാണ് കൊച്ചിയ്ക്ക് പ്രതീക്ഷിക്കാനുള്ളത്. ഒന്നാമതായി മാതൃകാപരമായ അടിസ്ഥാന സൗകര്യവികസനം. ഇതിനായി പശ്ചിമകൊച്ചിയില്‍ ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയെയും, എറണാകുളത്ത് എംജി റോഡും ദര്‍ബാര്‍ ഹാളും ബ്രോഡ്വേയും മേനകയും ഉള്‍പ്പെടുന്ന ഹൈക്കോടതി ജംഗ്ഷന് വരെയുള്ള മേഖലയെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാമത് പാന്‍സിറ്റി വികസന രീതി. ഇത് ജനങ്ങളുടെ ജീവിതനിലവാരവും സേവനമേഖലയും സാങ്കേതികസഹായത്തോടെ മെച്ചപ്പെടുത്തും. എല്ലാ ഗതാഗത സംവിധാനങ്ങളും ഒരേപോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കാര്‍ഡും മൊബൈല്‍ ആപ്പും വൈഫൈ സംവിധാനവും എല്ലാം ഇതോടെ ജനങ്ങള്‍ക്ക് ലഭ്യമാകും.
കൊച്ചിയുടെ ശാപം മാലിന്യകൂമ്പാരങ്ങളും ജല-പരിസ്ഥിതി മലിനീകരണവുമാണ്. ഇത് മാറേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദ മാതൃക സ്ഥാപിച്ച് മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. റോഡ് ഗതാഗതവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ബസ്, ബോട്ട്, ട്രെയിന്‍ മാര്‍ഗ്ഗമുള്ള യാത്രയ്ക്ക് ഒറ്റ ടിക്കറ്റാക്കുന്നത് ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും. സാധ്യമായ മേഖലകളില്‍ ഇ-ഗവേണന്‍സും എം-ഗവേണന്‍സും വ്യാപിപ്പിച്ച് സുതാര്യത ഉറപ്പുവരുത്തണം. അഞ്ചുകൊല്ലംകൊണ്ട് പൂര്‍ത്തിയാക്കേണ്ട 1000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റെയില്‍ വികസനം മാത്രമല്ല വരുന്നത് ജനങ്ങള്‍ക്ക് പ്രയോജനകരമായ മേഖലകളിലേക്കെല്ലാം വികസനം വ്യാപിപ്പിക്കാനാണ് കേന്ദ്ര നീക്കം.
സംസ്ഥാന സ്മാര്‍ട്ട് സിറ്റി മിഷന് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിന്റെയും നോഡല്‍ ഓഫീസര്‍ ആര്.ഗിരിജയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. കൊച്ചി സ്മാര്‍ട്ടിസിറ്റിക്കായി 2076 കോടി രൂപയുടെ പദ്ധതിയാണ് കേരളം തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി ആദ്യഘട്ടത്തില്‍തന്നെ ഇടംപിടിച്ചതിനാല്‍ കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡുവായ 198 കോടിരൂപ കേരളത്തിന് ലഭിക്കും. രണ്ടുകോടി രൂപ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ലഭിച്ചിരുന്നു. ഇവര്‍ തയ്യാറാക്കിയ രൂപരേഖയാണ് സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ കൊച്ചിക്ക് ഇടംനേടി കൊടുത്തത്. ഇന്ന് കൊച്ചിയിലെ പ്രശ്നം കുടിവെള്ളവും വൈദ്യുതിയുമാണ്. സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കി ഇതിന് പരിഹാരം കാണും. കൊച്ചി സ്മാര്‍ട്ട് സിറ്റിയാകുന്നതോടൊപ്പം കേരളത്തിന്റെ വാണിജ്യ ഹബ്ബാകുകയും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ വരുകയും ചെയ്യുമ്പോള്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന പ്രതിഛായയും മാറിക്കിട്ടും.
കൊച്ചി സ്മാര്‍ട്ടാകാന്‍ വേണ്ടത് 1726 ഏക്കര്‍ സ്ഥലമാണ്. കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലുമാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളീയരുടെ സ്ഥലംവിട്ടുനല്‍കാനുള്ള വൈമുഖ്യം മെട്രോ റെയില്‍ പദ്ധതി നടത്തിപ്പിലും അനുഭവപ്പെട്ടതാണ്. അപ്പോള്‍ കൊച്ചിയ്ക്ക് കിട്ടിയ ഈ അപൂര്‍വ സൗഭാഗ്യത്തെ പുറംകൈകൊണ്ട് തട്ടിക്കളയാതിരിക്കാന്‍ ബോധവല്‍ക്കരണവും ആവശ്യമാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് ഈ മേഖലയില്‍ 14,754 വീടുകളാണുള്ളത്. ജനസംഖ്യ 62,633. ലോകചരിത്രത്തില്‍ ആദ്യമായാണ് നിക്ഷേപത്തിനും വികസനത്തിനും മത്സരാടിസ്ഥാനത്തില്‍ നഗരങ്ങളെ തെരഞ്ഞെടുത്തതെന്നും സ്മാര്‍ട്ട്സിറ്റി പട്ടിക പ്രകാശനം ചെയ്ത കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു പറഞ്ഞിരിക്കുന്നു.
മുഹമ്മദ് ഹനീഷ് പറയുന്നത് നിലവാരമുള്ള ഏജന്‍സികളുടെ സഹായവും ലോകോത്തര സാങ്കേതിക വിദ്യകളും ഇതിന് ലഭ്യമാക്കേണ്ടതുണ്ട് എന്നാണ്. എല്ലാവര്ക്കും വീട്, മുടക്കമില്ലാത്ത ജലവിതരണം, സ്മാര്‍ട്ട് കാര്‍ഡ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സമ്പൂര്‍ണ ശുചിമുറികള്‍, റോഡിന്റെ അടിയിലൂടെ കേബിളുകള്‍, സൈക്കിള്‍ പാത, എല്‍ഇഡി തെരുവ് വിളക്കുകള്‍- സ്മാര്‍ട്ടാകാന്‍ കൊച്ചിക്കിനി എന്തുവേണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: