സുഗ്രീവന് ലക്ഷ്മണനോടൊപ്പം രഥത്തില്‍ കയറി ഭേരി മൃദംഗം തുടങ്ങിയ വാദ്യങ്ങളുടെയും നീലന്, ഹനുമാന്, അംഗദന് തുടങ്ങിവരുടെ അകമ്പടിയോടെയും മുഖ്യവാനരന്മാരോടാപ്പം ശ്രീരാമസന്നിധിയിലേക്കു തിരിച്ചു. ഒരു ശിലാഖണ്ഡത്തില്‍ ഇരിക്കുകയായിരുന്ന രാമനെക്കണ്ട് പാദങ്ങളില്‍ വീണ് അഭയം തേടി. ശ്രീരാമന് മന്ദഹാസത്തോടെ സ്വാഗതം ചെയ്തു. അപ്പോള്‍ സുഗ്രീവന് പറഞ്ഞു ”പ്രഭോ വാനരന്മാരുടെ മഹാസേന പിന്നാലെ വരുന്നുണ്ട്.
ഹിമാലയം തുടങ്ങിയ പര്‍വതങ്ങളില്‍ ജനിച്ചവരും അതിലു തുല്യം ശരീരമുള്ളവരുമായ വാനരന്മാര് വന്നുകൊണ്ടിരിക്കുന്നു. ഇവരെല്ലാം ദേവന്മാരുടെ അംശത്തില്‍ ജനിച്ചവരാണ്. ചിലര്‍ക്ക് പത്താനയുടെ ബലമുണ്ട്. ചിലര്‍ക്ക് നൂറാനയുടെയും ചിലര്‍ക്ക് പതിനായിരം ആനകളുടെയും ബലമുണ്ട്. ചിലര്‍ അഞ്ജനപര്‍വതംപോലെ കറുത്തവര്‍, ചിലര്‍ രക്തവര്ണമുള്ളവര്, ചിലര്‍ സ്വര്ണവര്ണക്കാര്, നല്ല വെളുത്തനിറമുള്ള ദാ അവരെക്കണ്ടാല്‍ രാക്ഷസന്മാരെന്നു തോന്നും. അങ്ങയുടെ ആജ്ഞ പാലിക്കാന്‍ നില്‍ക്കുന്നവരും ഫലമൂലങ്ങള്‍ ഭക്ഷിക്കുന്നവരുമായ ഇവരെ പരിചയപ്പെടുത്താം. ഇതാ വാനരവംശനായകനായ ജാംബവാന് ബുദ്ധിമാനും വീരനുമായ അദ്ദേഹം ഒരുകോടി വാനരന്മാരുടെ അധിപതിയാണ്.
എന്റെ മന്ത്രിമാരില്‍ അഗ്രഗണ്യനും ഇതാ ബലത്തിനും വേഗത്തിലും പരാക്രമത്തിലും അതുല്യനായ പവനസുതഹനുമാന്. ഇദ്ദേഹമാണ് എന്റെ പ്രധാനമന്ത്രി. ഇതാ ബാലിയുടെ മകനും പരമവിഖ്യാതനുമായ അംഗദന്. ബാലിയെപ്പോലെ ബലവാനും രാക്ഷസന്മാരെ പിളര്ക്കുന്നവനുമാണ്. ഇവരെക്കൂടാതെ നളന്, നീലന്, ഗവയന്‍, ഗവാക്ഷന്‍, ഗന്ധമാദനന്‍, ശരദന്‍, മൈന്ദന്‍, ഗജന്‍, പനസന്‍, വലീമുഖന്, ദധിമുഖന്‍, സുഷേണന്,താരന് ഇവരൊക്കെ അങ്ങയുടെ ആജ്ഞാനുവര്‍ത്തികളായ മഹാശൂരന്മാണ്. ഇദ്ദേഹമാണ് അജ്ഞനയുടെ ഭര്‍ത്താവും ഹനുമാന്റെ പിതാവുമായ കേസരി.
ഇവരെല്ലാം എന്റെ പ്രധാന യൂഥപതികളാണ് കോടിക്കണക്കിന് വാനരസംഘങ്ങളുടെ അധിപന്മാരാണ്. ഇവരെല്ലാം അങ്ങയുടെ അടിയുറച്ച ഭക്തന്മാരുമാണ്. ഇനി ഇവരെ അനുഗ്രഹിച്ച് സീതാന്വേഷണത്തിന് നിയോഗിച്ചാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: