തെറ്റുവരുത്തുന്നത് കുറ്റമല്ല, പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണത്, പ്രവര്‍ത്തിക്കാതിരുന്നതാണ് കുറ്റം എന്ന് പറയാറുണ്ട്. പക്ഷേ തെറ്റു സംഭവിക്കാത്ത പ്രവൃത്തികളുണ്ട്, അതാണ് ഏറ്റവും സ്വീകാര്യം. തെറ്റു സംഭവിക്കാത്ത മനുഷ്യരില്ലെന്നതും വാസ്തവമാണ്, അപ്പോള്‍ ഏറ്റവും കുറച്ച് മാത്രം തെറ്റുവരുത്തുന്നവരെ അഭിനന്ദിക്കുക തന്നെ വേണം, മറുവശത്ത് തെറ്റുമാത്രം ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണം.
വ്യക്തിയും സംഘടനയും സമൂഹവും രാഷ്ട്രവും തമ്മിലുള്ള നല്ലബന്ധം സാമൂഹ്യനിലനില്‍പ്പിന്റെ നട്ടെല്ലാണ്. വ്യക്തിപരമായ പിഴവുകള്‍, അങ്ങനെവരുമ്പോള്‍, രാഷ്ട്രത്തെയും ബാധിക്കുന്നുവെന്നതിനാല്‍ തെറ്റില്ലാത്ത പ്രവൃത്തി ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ്.
തെറ്റുകള്‍ ഏറ്റുപറയുന്നതുകൊണ്ടോ, ആവര്‍ത്തിക്കില്ലെന്ന് ശപഥം ചെയ്യുന്നതുകൊണ്ടോ പ്രശ്നപരിഹാരമാകുന്നില്ല. കുറ്റസമ്മതം ഒരു അനുഷ്ഠാനമായി കരുതുന്നവര്‍ക്ക് ഒരുപക്ഷേ സ്വയം സമാധാനിക്കാനാവും. എന്നാല്‍, അതിനപ്പുറം, വരുത്തിവച്ച കെടുതികള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലല്ലൊ. ചില ഭരണാധികാരികള്‍ പതിറ്റാണ്ടുകള്‍ക്കുശേഷം, പണ്ടു ചെയ്തത് തെറ്റായിപ്പോയെന്ന് ഏറ്റുപറയുമ്പോള്‍ രാജ്യത്തിനുണ്ടാക്കിയ, സമൂഹത്തിനുണ്ടാക്കിയ, വ്യക്തികള്‍ക്കുണ്ടാക്കിയ ചേതം പരിഹാരിക്കപ്പെടുന്നില്ല; ചെയ്ത തെറ്റ് ഏറ്റുപറയുന്നത്, സമാനമായ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും അത് മറ്റുള്ളവര്‍ക്ക് മാതൃകയാകാനുമായിരിക്കണം.
ചില തെറ്റുകള്‍, മുമ്പു പറഞ്ഞതുപോലെ സമൂഹത്തെയും രാഷ്ട്രത്തെയും നശിപ്പിക്കുന്നു. ചിലര്‍ക്ക് ആ കുറ്റബോധം സ്വയംഹത്യയിലേക്കുള്ള വഴി തുറക്കുന്നു. ആത്മഹത്യകള്‍ക്കു പലതിനും പിന്നില്‍ ഇങ്ങനെയൊരു കുറ്റബോധത്തിന്റെ പശ്ചാത്തലം കൂടിയുണ്ടെന്ന് മനശ്ശാസ്ത്രജ്ഞര് പറയാറുണ്ട്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കും അങ്ങനെ ചില തെറ്റിന്റെയും കുറ്റബോധത്തിന്റെയും മനോവ്യാപാരങ്ങളുണ്ടെന്ന് വെളിപ്പെടുന്നു. ഓപ്പണ്‍ മാസികയില്‍ വി. ശോഭ എഴുതിയ സുദീര്‍ഘ അന്വേഷണ റിപ്പോര്‍ട്ട് അത് വെളിപ്പെടുത്തുന്നു. അതിലൂടെ കടന്നുപോകുമ്പോള്‍ രോഹിത് വെമുലയുടെ ആത്മഹത്യക്ക് കുറ്റം ഏറ്റുപറയേണ്ടത് മറ്റു ചിലരും മറ്റു പലരുമാണെന്ന് വിശകലനം ചെയ്യേണ്ടിവരും.
ലോകപ്രശസ്ത എഴുത്തുകാരന് ജോര്‍ജ്ജ് ബെര്‍ണാഡ് ഷായുടെ ഒരു വിഖ്യാത നാടകവും കഥാപാത്രവുമുണ്ട്; ഡോക്ടേഴ്സ് ഡിലമ. ഡോ. വാല്‍പോളാണ് കഥാപാത്രം. ഡോക്ടറുടെ മാര്‍ക്കറ്റിങ് മുദ്രാവാക്യമിതാണ്- ”രോഗം മാറുമെന്നുറപ്പ്, കണ്സള്ട്ടേഷന് ഫീസ് ഇല്ല.” ഏറെ ആകര്‍ഷകം. ഏതു രോഗിയും ആ ഡോക്ടറെത്തന്നെ കാണും. ഡോക്ടറുടെ തന്ത്രമെന്താണ്: രോഗിയില്‍നിന്ന് നൂസിഫോം സാക് എന്നൊരു സാങ്കല്‍പ്പിക അവയവം ഇദ്ദേഹം ശസ്ത്രക്രിയവഴി നീക്കുന്നുവെന്ന് രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നു. ധാരാളം സമ്പാദിച്ച ഈ ഡോക്ടറെപ്പോലെ, ഇല്ലാത്ത സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിപ്പിച്ച് അവപരിഹരിയ്ക്കാന്‍ കണ്സള്ട്ടേഷന് ഫീസ് വാങ്ങാത്ത ചില രാഷ്ട്രീയ ഡോക്ടര്‍മാരും സാമൂഹ്യപ്രശ്നപരിഹാര ഡോക്ടര്‍മാരുമുണ്ട്. ഇവരാണ്, രോഹിത് വെമുലമാരുടെ മരണങ്ങള്‍ക്കോ പതനങ്ങള്‍ക്കോ യഥാര്‍ത്ഥകാരണക്കാരെന്ന് സൂക്ഷ്മവിശകലനം നമ്മെക്കൊണ്ടെത്തിക്കുന്നു.
അടുത്തിടെ, കാമ്പസ് രാഷ്ട്രീയം നിരോധിച്ച നടപടിയെ, ആ തീരുമാനമെടുത്ത മുഖ്യമന്ത്രി എ.കെ.ആന്റണി തന്നെ വിമര്‍ശിച്ചു; ആ നടപടി വിഡ്ഢിത്തമായെന്ന് ഏറ്റുപറഞ്ഞു. കാമ്പസ് രാഷ്ട്രീയത്തിലൂടെ ഏണി ചവിട്ടി മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി അര്‍ഹമായതും അതിനപ്പുറവും നേടിക്കഴിഞ്ഞപ്പോഴത്തെ കുറ്റസമ്മതം. അങ്ങനെ പുനരാചലോചിച്ചാല്‍ ഭരണാധികാരിയെന്ന നിലയില്‍ ആന്റണിക്ക് എന്തെല്ലാം ഏറ്റുപറയാനുണ്ടാകും. ജനാധിപത്യക്കശാപ്പിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ അപലപിക്കുന്ന കോണ്‍ഗ്രസ്, അടിയന്തരാവസ്ഥയെ അന്നുന്യായീകരിച്ചതിനു ന്യായം പറയാന്‍ ശ്രമിക്കുന്ന സിപിഐ, കൊലപാതക പരമ്പരകളുടെ ചോരപ്പുഴയില്‍ മുങ്ങിമടുത്ത്, ഇപ്പോള്‍ അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി- ഇവരൊക്കെ ഉണ്ടാക്കിവെച്ച സാമൂഹ്യദുരന്തങ്ങള്‍ വെറുമൊരു കുറ്റസമ്മതംകൊണ്ട് ഇല്ലാതാകുന്നതല്ലല്ലൊ. ഇവരൊക്കെത്തന്നെ ഇപ്പോഴും സാമൂഹ്യ-രാഷ്ട്രീയ ഡോക്ടര്‍മാരായി (വ്യാജ) രോഗനിര്‍ണയവും ചികിത്സയും വിധിച്ചുകൊണ്ടിരിക്കുകയാണല്ലൊ. അവര്‍ ഇല്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടെന്നു പറയുന്നു, അത് അവര്‍ ഇടപെട്ടു പരിഹരിച്ചുവെന്ന് പിന്നെ പറയുന്നു. അതിനിടയില്‍ ‘ഉപകരണങ്ങള്‍’ നശിച്ചു തുലയുന്നു. അവര്‍ നേട്ടം കൊയ്യുന്നു. ഇത്തരം ചികിത്സയുടെ ഇരകളില്‍ ഒരാളാണ് രോഹിത് വെമുലയെന്ന് സ്ഥാപിക്കാന്‍ മതിയായതാണ് മേല്‍പ്പറഞ്ഞ ഓപ്പണ്‍ മാസികയിലെ ലേഖനം.
ശരിയാണ്, ആരും സമ്മതിക്കും, ഭാരതമെന്ന വിശാലമായ രാജ്യത്ത് ജാതികള്‍, ഉപജാതികള്‍, അതിലും ചെറുപിരിവുകള്‍ ഇങ്ങനെ നാരുവേരുപടലംപോലെ വ്യാപിച്ചും സങ്കീര്‍ണവുമായുള്ള സംവിധാനമാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥ. കാലമേറെയായി തുടര്‍ന്നുവരുന്ന ആ സംവിധാനത്തില്‍ മേല്‍ക്കൈ ഉള്ളവര്‍ വിവിധതരത്തില്‍ മറ്റുള്ളവരെ പീഡിപ്പിക്കുന്നുമുണ്ട്. ഇത് കാലക്രമത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. നിയമം മൂലമോ സര്‍ക്കാര്‍-കോടതി ഉത്തരവു മൂലമോ ഒരു സ്വിച്ചിട്ട് യന്ത്രം നിര്‍ത്തുംപോലെ അതിനെ സ്തംഭിപ്പിക്കാനാവുകയുമില്ല. കൊടിയ ദുരാചാരങ്ങള്‍ എത്രയെത്ര സമൂഹത്തിലില്ലാതായി. ജാതിയുടെയും ജാതിവിവേചനത്തിന്റെയും വേരറുതി സംഭവിക്കു തന്നെ ചെയ്യും. പക്ഷേ, ഒരു വശത്ത് ജാതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയം വളര്‍ത്തുന്നവര്‍ മറുവശത്ത് ജാതിക്കെതിരെ പ്രസംഗിക്കുമ്പോള്‍ അതിന് അര്‍ത്ഥമല്ലാതാകുന്നു.
മറിച്ച്, ജാതിയെ അംഗീകരിച്ച്, ജാതി വിവേചനത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണിന്നത്തെ ആവശ്യം. കാരണം മതം ഒരു ജീവിതരീതിയും സംസ്കാരവുമാകുന്നതുപോലെ ജാതി അതിന്റെ സൂക്ഷ്മഭാഗമാണ്. ജാതി പേരുകൊണ്ടുമാത്രമല്ല, സംസ്കാരംകൊണ്ടാണ് തിരിച്ചറിയപ്പെടേണ്ടത്, മുമ്പ് അറിയപ്പെട്ടിരുന്നത്. രോഗം ജാതിയല്ല, ജാതി വിവേചനമാണ്, ചികിത്സ അതിനെതിരായി വ്യക്തി സമൂഹമനസ്സ് വളര്‍ത്തുകയാണ്. പകരം ചിലര്‍ തെറ്റായ രോഗനിര്‍ണയവും ചികിത്സയും നടത്തുമ്പോള്‍ ഈ ‘വ്യാജഡോക്ടര്മാരെ’ വിശ്വസിക്കുന്നവര്‍ നിരാശിതരാകും, സ്വയംഹത്യക്കുപോലും നിര്‍ബന്ധിതരാകും.
രോഹിത് വെമുല നിര്‍ധന കുടുംബത്തില്‍ നിന്നാണ്, സഹോദരങ്ങള്‍ക്കുപോലും ലഭിക്കാത്ത, മികച്ച വിദ്യാഭ്യാസ പരിശീലനത്തിനയക്കപ്പെട്ടത്. രോഹിത് ഐഎഎസുകാരാനാവണമെന്ന തുന്നല്ക്കാരിയായ അമ്മയുടെയും അനുജന്റെയും ആഗ്രഹം രോഹിതിനുമുണ്ടായിരുന്നു, അതിനുള്ള ആവേശവും ലക്ഷ്യവും. കാലക്രമത്തില്‍ കാമ്പസിലെ രാഷ്ട്രീയവും സംഘടനാപ്രവര്‍ത്തനങ്ങളും രോഹിതിന്റെ പ്രചോദനങ്ങള്‍ മാറ്റി, ലക്ഷ്യം തെറ്റിച്ചു. പിന്നാക്കക്കാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയെന്നായി പിന്നീട് ലക്ഷ്യം. മാതൃക മഹാനായ ഡോ.ബി.ആര്. അംബേദ്ക്കരായി. പക്ഷേ മാര്‍ഗ്ഗം അംബേദ്ക്കറുടേതായില്ല. ആയിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ ക്രൂരമായ, കടുത്ത, ജുഗുപ്സാവഹമായ ജാതി-വര്‍ണ വിവേചനങ്ങള്‍ നിലനിന്ന സമൂഹ്യാന്തരീക്ഷത്തിലും, വെറും പ്രക്ഷോഭങ്ങള്‍ക്കു പകരം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ബുദ്ധിപരമായ നീക്കങ്ങള്‍കൊണ്ടും ലക്ഷ്യവിജയം നേടിയ അംബേദ്കര്‍ ജീവിതപ്പാതയില്‍ രോഹിതും സഞ്ചരിച്ചേനെ. ജാതി വിവേചനത്തിനെതിരെ ആധുനിക ഭരണഘടനപോലും അവതരിപ്പിച്ചേനെ. പകരം വെറുപ്പിന്റെ തത്ത്വശാസ്ത്രക്കാരുടെ പിടിയില്‍പ്പെട്ടുപോയി രോഹിത്.
ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന മിഥ്യാബോധക്കാരില്‍ ഒരാളായിപ്പോയി. ജാതിവിവേചനമില്ലാതാക്കാന്‍ മേല്‍ജാതികളെയും മറ്റുജാതികളേയും ഇല്ലാതാക്കുകയെന്ന വെറുപ്പിന്റെ രാഷ്ട്രീയം തലയ്ക്കുപിടിച്ചു; അല്ല ചിലര്‍ പിടിപ്പിച്ചു. അങ്ങനെ വിരോധ രാഷ്ട്രീയത്തിന്റെ വഴിയില്‍ സഞ്ചരിച്ചു, പ്രവര്‍ത്തിച്ചു. ഭരണകൂടം ചെയ്യുന്നതിനെ അന്ധമായി എതിര്‍ക്കുകയെന്ന മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു. വഴി ശരിയല്ലെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോഴെക്കും വൈകി. എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വിപത്താണെന്ന് സ്വയം കുറിച്ചുവെച്ചു. പക്ഷേ അതിനകം രോഹിത് വെമുല, പഠിക്കാനിറങ്ങിയ കാലത്തെ ലക്ഷ്യത്തിലേക്കുള്ള പാളം തെറ്റിയിരുന്നു. കുറ്റബോധം ഉള്ളില്‍ ആരംഭിച്ചിരുന്നു, സ്വയം ഉള്വലിയാന് തുടങ്ങിയെന്നും പിഎച്ച്ഡി കിട്ടിയില്ലെങ്കില്‍ എന്തെങ്കിലുംചെയ്ത് ജീവിക്കാമെന്ന് സ്വയം ലക്ഷ്യം താഴ്ത്തിക്കെട്ടിയിരുന്നു. പഠിക്കാന്‍ ലഭിച്ച സ്കോളര്‍ഷിപ്പില്‍ നല്ലൊരുപങ്കും വീട്ടിലേക്കയച്ചുകൊടുക്കാന്‍ തുടങ്ങിയിരുന്നു. സമര്‍ത്ഥനായിരുന്ന, ശാസ്ത്രജ്ഞാനിയായിരുന്ന, നിപുണനായിരുന്ന, സ്ഥിരോത്സാഹിയായിരുന്ന പ്രചോദകനായിരുന്ന രോഹിത് ആത്മപുച്ഛക്കാരനായി, അന്തര്‍മുഖനായി മാറിയ കാലത്തിനിടയിലെ സംഘര്‍ഷത്തിനുത്തരവാദികള്‍ ആ ‘വ്യാജ സാമൂഹ്യഡോക്ടര്‍മാര്‍’ തന്നെയാണ്.
മയക്കുമരുന്നിന്റെ പിടിയില്‍പ്പെട്ട, അധോലോക സംഘത്തില്‍പ്പെട്ട, മാഫിയ വലയത്തില്‍പ്പെട്ട ഒരുവനെപ്പോലെ, ഇനി ഒരിക്കലും പഴയലക്ഷ്യത്തിലേക്കും നിലയിലേക്കും തിരിച്ചുവരാനാവില്ലെന്ന നിരാശയിലായിരുന്നു രോഹിതിന്റെ ആത്മഹത്യ.
രോഹിതിന്റെ ദുരന്തം ഈ വ്യാജചികിത്സകരുടെ ദുഷ്ചെയ്തിയിലെ അവസാനത്തേതാകുന്നില്ല, ആകാനവര്‍ സമ്മതിക്കുന്നില്ല. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് മുന്നില്‍ മുതല്‍, ദല്‍ഹിയില്‍ ആര്‍എസ്എസ് ഓഫീസിനു മുന്നില്‍ മുതല്‍ ഇങ്ങ് കേരളത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ വരെ നടത്തുന്ന പ്രക്ഷോഭ കാപട്യങ്ങള്‍ അതാണ് കാണിക്കുന്നത്. രാഹുല്‍ഗാന്ധി മുതല്‍ ഫേസ്ബുക്കിലെ നാടന്‍ ഹാസ്യനടന്മാര്‍വരെ നടത്തുന്ന വികലമിമിക്രികള്‍ അതാണ് വ്യക്തമാക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ പോക്കറ്റടിക്കാര്‍ പ്രയോഗിക്കുന്ന തന്ത്രം.
അന്ധമായ വെറുപ്പിന്റെ രാഷ്ട്രീയക്കാരുണ്ടാക്കുന്ന അഗ്നികുണ്ഡങ്ങളില്‍ ഈയാം പാറ്റകളെപ്പോലെ നിപതിക്കുകയാണ് രോഹിത് വെമുലമാര്‍. ഹോമിക്കേണ്ടത് ജാതി-വര്‍ഗ്ഗ, വിവേചനത്തെയാണ്. അതിന് സ്വയം സജ്ജമാക്കുകയും മറ്റുള്ളവരെ സംഘടിപ്പിക്കുകയുമാണ് വേണ്ടത്. പകരം ഡോ. വാല്‍പോളിനെപ്പോലുള്ള വ്യാജചികിത്സകരുടെ കപട പ്രതിവിധികള്‍ക്ക് ഇരകളാകുകയാണ് പലരും. ഈ വ്യാജന്മാര് പിന്നീടൊരിക്കല്‍ കുറ്റമേറ്റു പറയുമ്പോള്‍, അവരുടെ പ്രവൃത്തികളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍, മരിച്ചവരുടെ തലയോട്ടികള്‍ക്ക് പ്രതികരിക്കാനവസരം ഉണ്ടാവില്ലല്ലൊ.
** ** ** **
പിന്കുറിപ്പ്: 1. വിദേശനയതന്ത്രജ്ഞനായിരുന്നതിനേക്കാള്‍ വേഗം എസ്എഫ്ഐയിലൂടെ ടി.പി. ശ്രീനിവാസിന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടു. ഒരു മാന്യന്റെ മുഖത്തടിച്ചതിനു സൈദ്ധാന്തികന്യായീകരണം, തെറി പറഞ്ഞുവെന്നത്. തെറിയെ നിര്‍വചിച്ചാല്‍ പരനാറി അതില്പ്പെടുമോ എന്ന് സംശയം ഇപ്പോള്‍ആര്‍ക്കുമുണ്ടാകാം.
2. എസ്എഫ്ഐ സ്റ്റുഡന്റ്ഫാസിസ്റ്റ്സ് ഓഫ് ഇന്‍ഡ്യ ആകുന്നുവെന്ന് എഴുത്തുകാരന് എന്‍. എസ്. മാധവന്. ‘തിരുത്ത്’ വൈകിയാണെങ്കിലും നല്ലതാണ്, ചിലര്‍ ഒരിക്കലും തിരുത്തില്ലെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: