എരുമേലി: തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി ടാങ്ക് നിര്‍മ്മിക്കാനുള്ള സ്വകാര്യ ലോഡ്ജ് ഉടമയുടെ രഹസ്യ നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്തായി റോഡരികിലുള്ള ലോഡ്ജ് ഉടമ അനധികൃതമായി കയ്യേറി നിര്‍മ്മിച്ച കക്കൂസ് ടാങ്ക് തകര്‍ത്താണ് വീണ്ടും നിര്‍മ്മിക്കാനുള്ള നീക്കം നടത്തിയത്. നീരൊഴുക്ക് കുറഞ്ഞ വലിയ തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയതിനു ശേഷം തകര്‍ന്ന ടാങ്ക് കോണ്‍ക്രീറ്റ് ചെയ്ത് വീണ്ടും അടയ്ക്കാനുള്ള നീക്കം ശ്രദ്ധയില്‍പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ശബരിമല തീര്‍ത്ഥാടനവേളയില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ കക്കൂസ് മാലിന്യം ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന തോട്ടിലൂടെ ലോഡ്ജ് ഉടമ ഒഴുക്കിവിട്ടതായും ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. വലിയതോട് അനധികൃതമായി കയ്യേറി ലോഡ്ജിന്റെ പുറകില്‍ തോടിനോട് ചേര്‍ന്ന് ഷെഡ് കെട്ടിയാണ് കക്കൂസ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
വലിയ തോട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് തോട്ടിലേക്ക് തന്നെ പമ്പ് ചെയ്താണ് ലോഡ്ജ് ഉടമ ടാങ്ക് ശുചീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കക്കൂസ് ടാങ്കിന്റെ കരിങ്കല്‍ കെട്ട് പൊളിച്ചതിലൂടെയാണ് ടാങ്കിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നത്. ടാങ്കുകള്‍ ഹോളോ ബ്രിക്സ് കട്ടകൊണ്ടാണ് തോടിനോട് ചേര്‍ന്ന വശം കെട്ടിയിരുന്നതെന്നും ഏതു സമയത്തും പൊളിക്കാവുന്ന തരത്തിലുള്ള താത്ക്കാലിക കെട്ടായിരുന്നുവെന്നും ആക്ഷേപമുണ്ട്.
വലിയതോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിലൂടെ പകര്‍ച്ചവ്യാധികള്‍ക്കും സമീപ മേഖലകളിലെ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും വഴിയൊരുക്കിയിരിക്കുകയാണ്. തോട്ട് പുറമ്പോക്ക് ഭൂമി അനധികൃതമായി കയ്യേറി കക്കൂസ് ടാങ്ക് നിര്‍മ്മിക്കുകയും, ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ കുളിക്കുന്ന കുളിക്കടവിലേക്ക് കക്കൂസ് ടാങ്കിലെ മാലിന്യം തള്ളിവിടുകയും ചെയ്ത ലോഡ്ജ് ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, വില്ലേജ് അധികൃതരെത്തി പരിശോധിക്കുകയും നിര്‍മ്മാണത്തിനെതിരെ നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. സോജി, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി എസ്. മനോജ്, സേവാഭാരതി യൂണിറ്റ് സെക്രട്ടറി വി.ആര്. രതീഷ്, വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് സെക്രട്ടറി ടി.കെ. കൃഷ്ണന് കുട്ടി, ബാലഗോകുലം താലൂക്ക് സെക്രട്ടറി എസ്. രാജന് എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: