സിയാല്‍ സൗരോര്‍ജ്ജ പദ്ധതി
2013ല്‍ ആണ് ഹരിത വിമാനത്താവളം എന്ന ലക്ഷ്യത്തിലേത്ത് സിയാല്‍ ആദ്യം ചുവടുവച്ചത്. ആഗമന ടെര്‍മിനലിന്റെ മേല്‍ക്കൂരക്ക് മുകളില്‍ സ്ഥാപിച്ച 400 സോളാര്‍ പാനലുകളിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിച്ചത്. 100 കിലോവാട്ട് വൈദ്യുതി ഈ പ്ലാന്റ് ഉണ്ടാക്കി.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ പ്ലാന്റ് വിജയംകണ്ടതോടെ ശേഷി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഹാങ്ങറിന്റെ മേല്‍ക്കൂരയിലും നിലത്തുമായി ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഒരു മെഗാവാട്ട് ശേഷിയുള്ള കേരളത്തിലെതന്നെ ആദ്യ പ്ലാന്റ് ആയിരുന്നു അത്. 4000 യൂണിറ്റ് വൈദ്യുതി ഈ പ്ലാന്റില്‍ നിന്ന് നിര്‍മ്മിക്കുന്നുണ്ട്. ഈ രണ്ട് പ്ലാന്റുകളുടെയും വിജയമാണ് പൂര്‍ണ്ണമായും വിമാനത്താവളം സൗരോര്‍ജ്ജത്തിലേക്ക് മാറ്റുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. എം.ഡി വി.ജെ കുര്യന് ആണ് ഈ ആശയം മുന്നോട്ടുവെച്ചത്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മാനേജ്മെന്റ് തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ 12 മെഗാവാട്ട് ഉത്പാദനശേഷിയില്‍ സോളാര്‍ പ്ലാന്റ് എന്നത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളായി.
2015 ഫെബ്രുവരിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആഗോള കരാറിലൂടെ ജര്‍മ്മന്‍ എഞ്ചിനീയറിങ് സ്ഥാപനം ബോഷ് ലിമിറ്റഡ് പ്ലാന്റിനുള്ള അനുമതി നേടി. മെഗാവാട്ടിന് 5.15 കോടി രൂപ നിരക്കില്‍ 62 കോടി രൂപയാണ് ഈടാക്കിയത്. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള കാര്‍ഗോ കോംപ്ലക്സിന് സമീപത്തെ 45 ഏക്കര്‍ സ്ഥലം സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തു. 46,150 പാനലുകള്‍ വെറും ആറ് മാസം കൊണ്ട് സ്ഥാപിച്ചു. 2015 ആഗസ്റ്റില്‍ പദ്ധതിക്ക് ഔദ്യോഗിക ഉദ്ഘാടനവും ആയി.
പ്രതിദിനം 48,000 യൂണിറ്റിന് മുകളിലാണ് വിമാനത്താവളത്തിന്റെ വൈദ്യുതോപയോഗം. 12 മെഗാവാട്ട് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ 50,000 യൂണിറ്റ് സൗരോര്‍ജ്ജ വൈദ്യുതി വിമാനത്താവളം ഉത്പാദിപ്പിക്കുന്നുണ്ട്. അതായത് വിമാനത്താവളത്തിന് വേണ്ടതിനൊപ്പമോ അധികമോ വൈദ്യുതി പ്ലാന്റ് ഉത്പാദിപ്പിക്കുന്നുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗം കുറഞ്ഞ പകല്‍ നേരങ്ങളില്‍ ലഭിക്കുന്ന അധിക വൈദ്യുതി കേരള വൈദ്യുത ബോര്‍ഡിന് നല്‍കുകയും, വിമാനത്താവളത്തിന് വേണ്ടപ്പോള്‍ തിരിച്ചെടുക്കുകയുമാണ് ഇപ്പോഴത്തെ രീതി. കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി കൈമാറാന്‍ കഴിയുന്ന സംവിധാനമാണ് ഇവിടുള്ളത്. പ്രതിവര്‍ഷം 18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ പ്ലാന്റ് ഉത്പാദിപ്പിക്കുക. ആറുകൊല്ലം കൊണ്ട് മുടക്കുമുതല്‍ തിരികെത്തരുന്ന പദ്ധതിക്ക് 30വര്‍ഷമാണ് കാലവധി. 25വര്‍ഷം പ്ലാന്റ് പ്രവര്‍ത്തിക്കുമെന്ന് ബോഷിന്റെ ഉറപ്പുമുണ്ട്.
കൊച്ചിയിലെ സൗരോര്‍ജ്ജപ്ലാന്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാല്‍ ഭാരതത്തിലെ 10,000 വീടുകള്‍ ഒരു വര്‍ഷത്തേക്ക് പ്രകാശിക്കാന്‍ ആവശ്യമായ വൈദ്യുതി ലഭിക്കും. അടുത്ത കാല്‍നൂറ്റാണ്ടുകാലത്തേക്ക് 1.75 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളാതിരിക്കാനും പദ്ധതിയിലൂടെ കഴിയും. 50,000 ഏക്കറില്‍ മരങ്ങള്‍ നടന്നുതിനും, 75 കോടി മൈല്‍ദൂരം വാഹനം ഓടിച്ച് ഇന്ധനം കത്തിച്ചുകളയാതിരിക്കുന്നതിനും തുല്യമാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം. വൈദ്യുത ബില്‍ ഇനത്തില്‍ പ്രതിവര്‍ഷം 12കോടിരൂപയുടെ ലാഭവും ഈ പ്ലാന്റുകള്‍ നേടിത്തരുന്നുണ്ട്.
രാജ്യത്തെ മറ്റു വിമാനത്താവളങ്ങളും സൗരോര്‍ജ്ജ പദ്ധതിക്ക് കൊച്ചിക്ക് പിന്നില്‍ അണിചേര്‍ന്നിട്ടുണ്ട്. അഹമ്മദാബാദ്, ചെന്നൈ, ജയ്പുര്‍, കൊല്‍ക്കത്ത, ചണ്ഡിഗഢ് വിമാനത്താവളങ്ങള്‍ സോളാറിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ്.
ഭുവനേശ്വര്‍, മധുര, ഗയ, വാരാണസി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് കൊച്ചിയെ മാതൃകയാക്കാന്‍ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. കൊച്ചിയെക്കണ്ട് പഠിക്കു എന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് വ്യോമയാന മന്ത്രി അശോക് ഗജപതിരാജു ഉപദേശവും നല്കി. ഏഷ്യയിലും മറ്റിടങ്ങളിലുമുള്ള വികസ്വര രാഷ്ട്രങ്ങളും കൊച്ചിയുടെ നേട്ടം അറിഞ്ഞ് എത്തിയിരുന്നു. ഘാന, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ഇവിടെ സന്ദര്‍ശനത്തിന് എത്തി. യുഎസ്, യൂറോപ്പ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ ഉണ്ടെങ്കിലും പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളമാണ് സിയാല്‍.
ഇനി ലക്ഷ്യം 26 മെഗവാട്ട്
വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സൗരോര്‍ജ്ജ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സിയാല്‍ തീരുമാനം. ഇപ്പോഴുള്ള സൗരോര്‍ജ്ജശേഷിയില്‍ നിന്ന് 26 മെഗാവാട്ട് ആയി പ്ലാന്റ് ശേഷി ഉയര്‍ത്താനാണ് തീരുമാനമെന്ന് സിയാല്‍ എം.ഡി വി.ജെ കുര്യന് പറഞ്ഞു. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പ്ലാന്റ് ശേഷി ഉയര്‍ത്തുന്നത്. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണി പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പവര്‍ന്യൂട്രല്‍ എന്ന പദവി സിയാലിന് നഷ്ടമാകും.
ഇപ്പോഴുള്ള ഊര്‍ജ്ജ ഉപഭോഗമായ 13മെഗാവാട്ടിന്റെ ഇരട്ടി ഊര്‍ജ്ജം വേണ്ടിവരും പുതിയ ടെര്‍മിനലിന്. ഇത് പരിഗണിച്ച് ബാക്കിയുള്ള സ്ഥലത്തുകൂടി പാനലുകള്‍ സ്ഥാപിക്കുകയാണ് സിയാല്‍. നിലവില്‍ പാനലുകള്‍ ഉള്ള 45 ഏക്കര്‍ സ്ഥലത്ത് 10,000 പാനലുകള്‍കൂടി സ്ഥാപിക്കും. ഇവിടെ നിന്ന് 2.4 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കും. ഹാങര്‍ കെട്ടിടത്തിന്റെ പരിസരത്ത് പാനലുകള്‍ സ്ഥാപിച്ച് മൂന്ന് മെഗാവാട്ടും കാര്‍പാര്‍ക്കിങ്ങിന് മുകളില്‍ ഒരു മെഗാവാട്ടും ഉണ്ടാക്കും. മൂന്ന് കിലോമീറ്റര്‍ നീളമുള്ള ജലസേചന കനാലിന് മുകളിലും പാനലുകള്‍ സ്ഥാപിച്ച് ഏഴ് മെഗാവാട്ട് വൈദ്യുതിയും സൃഷ്ടിക്കും. ഈതോടെ രണ്ട് ലക്ഷ്യങ്ങളാണ് സിയാല്‍ നേടുക, സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ വിമാനത്താവളമെന്ന് പേര് നിലനിര്‍ത്തുന്നതോടൊപ്പം ഏറ്റവും അധികം സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന വിമാനത്താവളം എന്ന പേരും സ്വന്തമാകും. എട്ട് മാസം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.
സിയാലിന്റെ കീഴില്‍ രൂപമെടുത്ത സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് സോളാര്‍ പ്രോജക്ട് നടപ്പിലാക്കിയത്. സിയാലിന്റെ കീഴില്‍ നിന്ന് ബൃഹത് പദ്ധതികള്‍ നേടിയെടുക്കുകയാണ് സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ്. സൗരോര്‍ജ്ജ പദ്ധതിക്ക് പുറമെ സംസ്ഥാനത്ത് പലയിടങ്ങളിലായി ജലസേചന പദ്ധതികള്‍ക്കും താല്പര്യമെടുക്കാന് ഒരുങ്ങുകയാണ് സിയാല്‍. 50 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി എട്ട് ജലവൈദ്യുത പദ്ധതികളാണ് സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചഴേസ് രൂപീകരിക്കുന്നത്. 50 മെഗാവാട്ടാണ് ഈ പദ്ധതികളുടെ സ്ഥാപിത ശേഷി. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി മറ്റ് എയര്‍പ്പോര്‍ട്ടുകള്‍ക്ക് വേണ്ട സഹായം നല്‍കാനും സിയാല്‍ സന്നദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: