രാജ്യത്തെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ തലപ്പത്ത് ആദ്യമെത്തുന്ന വനിത എന്ന ബഹുമതി അര്‍ച്ചന രാമസുന്ദരത്തിന് സ്വന്തം. സശസ്ത്ര സീമാബല്‍ മേധാവിയായിട്ടാണ് അര്‍ച്ചന നിയമിതയാകുന്നത്. നിലവില്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഡയറക്ടറാണ് അര്‍ച്ചന രാമസുന്ദരം. ഔദ്യോഗിക പദവിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത അര്‍ച്ചന ശക്തമായ നിലപാടുകളാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള അര്‍ച്ചന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസ് സേനയെ കൂടുതല്‍ ശക്തമാക്കുന്നതിനാണ് വനിതാ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടുള്ളത്. വിവിധ പദവികള്‍ വഹിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് അര്‍ച്ചന രാമസുന്ദരം പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
ഭാരതത്തിന്റെ ഭൂട്ടാന്, നേപ്പാള്‍ അതിര്‍ത്തി കാക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമാണ് സശസ്ത്ര സീമാബല്‍. 60,000 ത്തോളം സൈനികരാല്‍ ശക്തമാണ് ഈ സേന. ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന നക്സല്‍ ആക്രമണങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രതയാണ് ഇവര്‍ പുലര്‍ത്തുന്നത്. ഈ അര്‍ദ്ധ സൈനികരുടെ മേധാവിയായി 1980 ബാച്ച് തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ അര്‍ച്ച രാമസുന്ദരം ചുമതലയേല്‍ക്കുമ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സൈന്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മറ്റിയാണ് അര്‍ച്ചനയെ എസ്.എസ്.ബി മേധാവിയായി നിയമിച്ചത്. 2017 സെപ്റ്റംബര്‍ വരെയാണ് ഇവരുടെ കാലാവധി.അര്‍ച്ചന രാമസുന്ദരം സിബിഐയുടെ അദ്യ വനിത അഡീഷണല്‍ ഡയറക്ടറായും നിയമിതയായിരുന്നു. എന്നാല്‍ ചുമതലയേറ്റ് അധികം വൈകാതെ തന്നെ സസ്പെന്‍ഷനും നേരിടേണ്ടിവന്നു. തമിഴ്നാട് സര്‍വീസില്‍ ജോലിയിലിരിക്കെ സിബിഐ ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അര്‍ച്ചന രാമസുന്ദരത്തെ സിബിഐ അഡീഷണല്‍ ഡയറക്ടറാക്കിയത്. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരെ അറിയിക്കാതെ സിബിഐയുടെ അഡീഷണല്‍ ഡയറക്ടാറിയി ജോലിയില്‍ പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അര്‍ച്ചനയെ സസ്പെന്റ് ചെയ്യുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും അര്‍ച്ചനയ്ക്ക് സ്വന്തമാകുമായിരുന്നു.
മുന്‍പ് സി.ബി.ഐയുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായും പിന്നീട് അതിന്റെ ആദ്യ വനിതാ ജോയന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ച ഇവര്‍, 1999-2006 കാലയളവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. തമിഴ്നാട് ഏകീകൃത സര്‍വീസസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍പേഴ്സണായും ഇവര്‍ സേവനം അനുഷ്ഠിച്ചിരുന്നു. തമിഴ്നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി(പൊതുമരാമത്ത്) യായിരിക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ച എസ്. രാമസുന്ദരത്തിന്റെ ഭാര്യയാണ് 58 കാരിയായ അര്‍ച്ചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: