ആയിരമായിരം ആണ്ടുകള്‍ മുമ്പേ, ആദിമ വേദാക്ഷരമായ് കലയുടെ നൂപുരനാദമുണര്‍ന്നത് കാലം ചെവിയോര്‍ക്കുന്നു… എന്നുതുടങ്ങുന്ന മനോഹരമായ ഗാനമാണ് സംസ്ഥാന സ്കൂള്‍ കലോത്സവവേദിയെ ധന്യമാക്കിയത്. ഒരു വനിതയുടെ തൂലികത്തുമ്പിലൂടെ പിറവികൊണ്ട ഗാനം. ആര്യാംബിക എന്ന സംസ്കൃതാധ്യാപികയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം രചിച്ചത്.
കലകളുടെ ചരിത്രവും വൈവിദ്ധ്യവും ഉത്സവപ്രതീതിയും ജനിപ്പിക്കുക, കലോത്സവത്തിന്റെ ആവേശം പ്രകടമാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് ഗാനം രചിച്ചതെന്ന് ആര്യാംബിക പറയുന്നു. ചെറുപ്പം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ഈ കവയിത്രി സുതാര്യകേരളത്തിനുവേണ്ടി ശീര്‍ഷകഗാനവും രചിച്ചിട്ടുണ്ട്.
സുതാര്യകേരളത്തിനുവേണ്ടി അവതരണഗാനം രചിച്ചപ്പോഴും താന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല ഇത്രയും വലിയ ഒരു അംഗീകാരം തന്നെ കാത്തിരിക്കുന്നുവെന്ന്. അവതരണഗാനത്തിനുവേണ്ടി കവിത രചിച്ച് സമര്‍പ്പിച്ചപ്പോഴും തന്റെ കവിതതന്നെ തിരഞ്ഞെടുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഒടുവില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ അവതരണഗാനത്തിന്റെ രചയിതാവായി. അതൊരു നിസ്സാരകാര്യമല്ല. ആ അംഗീകാരത്തിന് സംസ്ഥാന അവാര്‍ഡിനേക്കാള്‍ വിലയുണ്ടെന്ന് ആര്യാംബിക പറയുന്നു.
പാലാ പൂവരണി സര്‍ക്കാര്‍ യുപി സ്കൂളിലെ അധ്യാപികയാണ്. വിദ്യാര്ത്ഥിയായിരികെ കാവ്യകേളി, പദ്യംചൊല്ലല്‍ എന്നിവയില്‍ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള ആര്യാംബിക സ്കൂള്‍ അധ്യാപകനായിരുന്ന കെ.എം. വിശ്വനാഥന്‍നായരുടെ മകളാണ്. കുട്ടികള്‍ക്കായി വീട്ടില്‍ കവിതചൊല്ലല്‍, അക്ഷരശ്ലോകം തുടങ്ങിയവയ്ക്കായി പഠനകളരി സ്ഥാപിച്ചിട്ടുണ്ട്. അച്ഛന്റെ മരണശേഷവും കവിതാ പഠനക്കളരി തുടര്‍ന്നു കൊണ്ടു പോകുകയാണ് ആര്യാംബിക.
ഏറെ സവിശേഷതകളോടെയാണ് 56-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനമൊരുങ്ങിയത്.തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍നിന്നുള്ള 56 സംഗീതാധ്യാപകര്‍ നയിക്കുന്ന ഗാനത്തിന് നൃത്താവിഷ്കാരം നല്‍കിയത് 56 വിദ്യാര്‍ത്ഥികളും.
മധു ഗോപിനാഥ്, വക്കം സജീവ് എന്നിവര്‍ ചേര്‍ന്നാണ് കൊറിയോഗ്രഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സമുദ്രനടനം എന്ന പുതിയ നൃത്തരൂപം ആദ്യമായി രംഗത്ത് അവതരിപ്പിച്ചത് ഇവരാണ്.
മധു ഗോപിനാഥ് കുട്ടിക്കാലത്ത് നാലുതവണ ഉപജില്ലാ കലാപ്രതിഭയായിരുന്നു. രാത്രിമഴ എന്ന ചിത്രത്തിന്റെ കൊറിയോഗ്രഫിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം എന്നിവ ലഭിച്ചുള്ള ഇവര്‍ 45 രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഗാനത്തിന് സംഗീതം പകര്‍ന്നത് പ്രശസ്ത സംഗീതസംവിധായകന് രമേശ് നാരായണനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: