കലിയുഗത്തില്‍ ബ്രാഹ്മണര്‍ക്ക് ആയുസ്സും ബുദ്ധിയും കുറയുമെന്നതിനാല്‍ അദ്ദേഹം ഓരോ യുഗത്തിലും ദേവീഭാഗവതം ചമയ്ക്കുന്നു. അനഭ്യസ്തരായവര്‍ക്ക് വേദാദ്ധ്യയനം വിധിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ നന്മയ്ക്കായാണ് പുരാണങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. വൈവസ്വതം എന്ന ഈ ഏഴാം മന്വന്തരത്തില്‍, ഇരുപത്തിഎട്ടാമത്തെ ദ്വാപരത്തില്‍ വ്യാസഭഗവാന് ദ്രൌണിയായി ജനിക്കും. വ്യാസന്മാര് ഇരുപത്തിയേഴാണ്. അവരെല്ലാം പുരാണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
മുന്‍ യുഗങ്ങളിലെ വ്യാസന്മാര് ഇനിപ്പറയുന്നവരാണ്. ആദ്യ ദ്വാപരത്തില്‍ സ്വയം നാന്മുഖനാണ് വേദം വ്യസിച്ചത്. രണ്ടാമത്തേതില്‍ പ്രജാപതി, മൂന്നാമത്തേതില്‍ ഉശനസ്സ്, നാലാമത്തേതില്‍ ബ്രഹസ്പതി, അഞ്ചാമത്തേതില്‍ സവിതാവ്, ആറാമത്തേതില്‍ മൃത്യു, എഴില്‍ മഘവാന്‍, എട്ടില്‍ വസിഷ്ഠന്, ഒന്‍പതില്‍ സാരസ്വതന്‍, പത്തില്‍ ത്രിധാമാവ്, പതിനൊന്നില്‍ ത്രിവൃഷന്‍, പന്ത്രണ്ടില്‍ ഭരദ്വാജന്, പതിമൂന്നില്‍ അന്തരീക്ഷന്‍, പതിനാലില്‍ ധര്മ്മന്, പതിനഞ്ചില്‍ ത്രയ്യാരുണി, പതിനാറില്‍ ധനജ്ഞയന്‍, പതിനേഴില്‍ മേധാതിഥി, പതിനെട്ടില്‍ വ്രതി, പത്തൊന്പതില് അത്രി, ഇരുപതില്‍ ഗൗതമന്, ഇരുപത്തൊന്നില് ഉത്തമന്, ഇരുപത്തിരണ്ടില്‍ വേനന്‍, ഇരുപത്തിമൂന്നില്‍ വാജശ്രവസ്, ഇരുപത്തിനാലില്‍ സോമന്, ഇരുപത്തിയഞ്ചില്‍ അമുഷ്യായണന്‍, ഇരുപത്തിയാറില്‍ തൃണബിന്ദു, ഇരുപത്തിയേഴില്‍ ഭാര്ഗ്ഗവന്, ഇരുപത്തിയെട്ടില്‍ ജാതുകര്‍ണ്ണ്യന്‍, പിന്നെ കൃഷ്ണദൈ്വപായനന്‍.
കൃഷ്ണദൈ്വപായനനില് നിന്നാണ് ഞാന്‍ ഭാഗവതപുരാണം കേട്ടത്. വേദരസം വഴിയുന്നതും സാധകര്‍ക്ക് ആനന്ദത്തെയും സര്‍വ്വാഭീഷ്ടങ്ങളേയും പ്രാദാനം ചെയ്യുന്നതുമായ ഭാഗവതം മോക്ഷദായകം കൂടിയാണ്. സകല ദുഖങ്ങളും ഇല്ലാതാക്കുന്ന ഇപ്പുരാണം സദ്ജനങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതത്രേ. അത്യന്തം മഹനീയമായ ഈ ഭാഗവതം, വ്യാസന് തന്റെ പുത്രനായ ശുകനെ പഠിപ്പിച്ചു. ഗുരുപ്രസാദത്താല്‍ ഞാനത് കേട്ട് പഠിച്ചതാണ്. അരണിയില്‍ നിന്നുണ്ടായ അയോനിജനായ പുത്രന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വ്യാസന് ഈ പുരാണത്തെ വിവരിച്ചത്.
ശ്രീമദ്ഭാഗവതാമൃതപാനം ചെയ്ത് ശ്രീശുകന്‍ സംസാരജലധിയെ നിഷ് പ്രയാസം തരണം ചെയ്തു. ചേതോഹരമായ ഇക്കഥ കേള്‍ക്കാന്‍ അദ്ദേഹം ഉല്‍സുകനായിരുന്നതുപോലെ ഇത് കേള്‍ക്കുന്നതുമൂലം കലിഭയമുക്തി എല്ലാവര്ക്കും ലഭ്യമത്രേ. സദാചാരങ്ങള്‍ ഇല്ലാത്തവനാണെങ്കിലും, വേദവിധികളെ മാനിക്കാത്തവനാണെങ്കിലും, പാപിയാണെങ്കിലും ഇക്കഥകള്‍ ശ്രവിക്കുന്നതോടെ ഒരുവന് അവനിലെ കളങ്കങ്ങള്‍ ഒടുക്കി മരണാനന്തരം യോഗികള്‍ക്ക് മാത്രം എത്തിച്ചേരാന്‍ കഴിയുന്ന പരമപദത്തെ പ്രാപിക്കുന്നതാണ്. നിര്‍ഗുണയായ ദേവി ഹരാദികള്‍ക്ക് പോലും അപ്രാപ്യയാണെങ്കിലും ഭാഗവതത്തെ ശ്രദ്ധയോടെ കേള്‍ക്കുന്നവന്റെ ഹൃദയത്തില്‍ അധിവസിക്കുന്നു.
സംസാരസാഗരത്തെ തരണംചെയ്യാനുതകുന്ന പൊങ്ങുതടിപോലെയുള്ള, അതീവ പുണ്യദായകമായ ഇപ്പുരാണം അംഗവൈകല്യമൊന്നുമില്ലാത്ത ദേഹമുണ്ടായിട്ടുപോലും ശ്രവിക്കാന്‍ ശ്രമിക്കാത്തവര്‍ സ്വയം വഞ്ചിതരായിരിക്കുന്നു. ഭൗതീകസുഖങ്ങളില്‍ ആസക്തിപൂണ്ടു രണ്ടു കാതുകളിലും പരദൂഷണം കേള്‍ക്കുന്ന മൂഢന് സര്‍വ്വാര്‍ത്ഥങ്ങളെയെല്ലാം പ്രദാനം ചെയ്യുന്ന ഭാഗവത പുരാണം കേള്‍ക്കുന്നില്ലെങ്കില്‍ അവന്റെ നരജന്മം വ്യര്‍ത്ഥമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: