“സത്യം ചെരുപ്പിടാന്‍ തുടങ്ങുന്നതിന് മുമ്പ് നുണ പകുതിലോകം ചുറ്റിയിരിക്കും” എന്നുപറഞ്ഞത് ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന മാര്‍ക് ട്വയിനാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ജനുവരി പതിനേഴിന് രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സംഭവിച്ചത്. നുണ പകുതി ലോകം ചുറ്റുമെന്നാണ് മാര്‍ക് ട്വയിന് പറഞ്ഞതെങ്കില്‍ രോഹിതിന്റെ ആത്മഹത്യയുടെ കാര്യത്തില്‍ ചില സ്വയം പ്രഖ്യാപിത ദളിത വക്താക്കള്‍ പ്രചരിപ്പിച്ച നുണകള്‍ മുഴുവന്‍ ലോകവും ഒന്നിലധികം തവണ ചുറ്റിയിരിക്കുന്നു.
ആരെയും കുറ്റപ്പെടുത്താത്ത തന്റെ ആത്മഹത്യാ കുറിപ്പില്‍ ഒരു മനുഷ്യന്റെ മൂല്യം അവന്റെ ജാതിയിലേക്ക് ചുരുക്കിയിരിക്കുന്നു എന്ന് രോഹിത് വിലപിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിയെ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി വെറുമൊരു ദളിതനായി മാത്രം ചിത്രീകരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദാരുണമായ മരണത്തിനുശേഷവും ഈ വിദ്യാര്‍ത്ഥിയെ നിന്ദിക്കുകയല്ലേ? ഇങ്ങനെ ചെയ്യുന്നത് വസ്തുതകള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടാവുമ്പോള് അത് അങ്ങേയറ്റം കുറ്റകരവുമാകുന്നു.
വാസ്തവത്തില്‍ എന്താണ് രോഹിത് വെമുലയുടെ ജാതി? ആ വിദ്യാര്‍ത്ഥി ഒരു ദളിതനായിരുന്നോ? അല്ലെന്നാണ് രോഹിതിന്റെ അച്ഛന് മണികുമാര്‍ സാക്ഷ്യപ്പെടുത്തുന്നത്. മല്ലിക് ചക്രവര്‍ത്തി എന്നാണ് രോഹിതിന്റെ യഥാര്‍ത്ഥ പേര്. അടുപ്പമുള്ളവര്‍ മല്ലയ്യ എന്നാണ് വിളിച്ചിരുന്നത്. ഗുണ്ടൂര്‍ ജില്ലക്കാരായിരുന്നു രോഹിതിന്റെ കുടുംബം. കല്ലുവെട്ട് തൊഴിലാക്കിയ വഡ്ഡേര സമുദായക്കാരാണ് രോഹിതിന്റെ മാതാപിതാക്കള്‍. ഈ സമുദായം പിന്നാക്ക ജാതിയില്‍പ്പെട്ടവരാണ്. രോഹിതിന്റെ അമ്മ രാധമ്മയുമായി വേര്‍പിരിഞ്ഞശേഷം സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന മണികുമാര്‍ തന്നെ ഇക്കാര്യങ്ങള്‍ ഉറപ്പിച്ചുപറയുമ്പോള് സംശയിക്കേണ്ട ആവശ്യമില്ല.
മാതാപിതാക്കള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ രോഹിത് ദളിതനാവാന്‍ ഒരു സാധ്യതയുമില്ല. സ്വമേധയാ മതം തെരഞ്ഞെടുക്കുന്നതുപോലെ ഒരാള്‍ക്ക് ജാതി തെരഞ്ഞെടുക്കാനാവില്ല. മാതാപിതാക്കളില്‍ ആരെങ്കിലുമൊരാള്‍ ദളിത് ജാതിയില്പ്പെടുന്നവരാണെങ്കില് താന്‍ ആ ജാതിയിലാണ് പെടുന്നതെന്ന് തെളിവുസഹിതം സ്ഥാപിക്കാന്‍ മക്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ പാരമ്പര്യമായി പിന്നാക്ക വിഭാഗത്തില്പ്പെടുന്നവരായതിനാല് നിയമത്തിനുമുന്നില്‍ രോഹിത് ഒരിക്കലും ദളിതനാവുന്നില്ല.
കോളേജില്‍ രോഹിത് ദളിതനായിരുന്നുവെന്നാണ് ചിലര്‍ ഇപ്പോള്‍ പറയുന്നത്.
പിന്നാക്കക്കാരനായ മല്ലിക് ചക്രവര്‍ത്തി എങ്ങനെ ദളിതനായ രോഹിത് വെമുലയായി എന്നുമാത്രം ആരും അന്വേഷിക്കുന്നില്ല! താന്‍ ഒരു ദളിതയാണെന്ന് രോഹിതിന്റെ അമ്മ അവകാശപ്പെടുന്നുണ്ടാവാം. എന്നാല്‍ വെറും അവകാശവാദത്തിലൂടെ സ്ഥാപിച്ചെടുക്കാവുന്ന ഒന്നല്ല പ്രത്യേക ജാതി പദവി. വ്യാജരേഖ ചമച്ച് ആരെങ്കിലും ഇങ്ങനെ ജാതി മാറുന്നത് കുറ്റകരവുമാണ്. കൃത്രിമരേഖയുണ്ടാക്കി പട്ടികജാതിക്കാരോ പട്ടികവര്‍ഗക്കാരോ ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജോലി നേടിയ നിരവധി പിന്നാക്കക്കാര്‍ക്കും മുന്നാക്കക്കാര്‍ക്കും കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് ജോലിപോയ സംഭവങ്ങള്‍ കേരളത്തിലുണ്ട്.
പട്ടികജാതിക്കാരല്ലാതിരുന്നിട്ടും കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ചുവെന്നാണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനും സിപിഎം എംപി: പി.കെ.ബിജുവിനുമെതിരെ വന്ന കേസ്. ക്രൈസ്തവരായ ചിലര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന മലയരയ വിഭാഗക്കാരാണെന്ന് കാണിച്ച് സര്‍ക്കാര്‍ ജോലി നേടിയതിനെതിരെ നിരവധി പരാതികള്‍ കേരളത്തില്‍ കോടതിയുടെ പരിഗണനയിലാണ്.
ആന്ധ്രയുടെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്. രോഹിതിന്റെ അമ്മ രാധമ്മ അവകാശപ്പെട്ടതുകൊണ്ട് മാത്രം മകന് ദളിതനാവുന്നില്ല. ദളിതരുടെ അവകാശങ്ങള്‍ കൈപ്പറ്റാനുമാവില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റകരവും അന്വേഷിക്കേണ്ടതുമാണ്. കാരണം അത് വ്യക്തിപരമോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. ഇത്തരം നൂറുകണക്കിന് സംഭവങ്ങള്‍ ഉണ്ടാവാം. ദളിതരുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ അപഹരിക്കുന്നത് തടയേണ്ടതുണ്ട്. ദളിത് ക്രൈസ്തവര്‍ക്കും സംവരണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന രംഗനാഥമിശ്ര കമ്മീഷനെതിരെ രാജ്യത്തെ പട്ടികജാതി സംഘടനകള്‍ സമരം നടത്തുന്നത് ഇതുകൊണ്ടാണ്.
പിന്നാക്കക്കാരനായ രോഹിതിനെ ദളിതനാക്കാന്‍ മറ്റൊരു കാരണം ആ വിദ്യാര്‍ത്ഥി അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്(എഎസ്എ) എന്ന സംഘടനയില്‍ അംഗമായതിനാലാണ്. അംബേദ്ക്കര്‍ ദളിതനായതിനാല്‍ ആ മഹാന്റെ പേരില്‍ സംഘടിക്കുന്നവരൊക്കെ ദളിതരാവണം എന്നതാണ് ഇതിലെ യുക്തി. ഇത് പരിഹാസ്യമാണ്. കേരളത്തില്‍ ‘അയ്യങ്കാളിപ്പട’ എന്നൊരു സംഘടനയുണ്ട്. ഇതിന്റെ നേതാവ് നക്സലൈറ്റായ എം.എന്‍.രാവുണ്ണിയാണ്. രാവുണ്ണി ഒബിസിയില്‍പ്പെടുന്ന വിശ്വകര്‍മ സമുദായാംഗമാണ്.
എഎസ്എയില്‍ അംഗമായിരുന്ന രോഹിതിനെ ദളിതനാക്കുന്ന യുക്തിക്കനുസരിച്ചാണെങ്കില് രാവുണ്ണിയും ദളിതനാവണം!
രോഹിത് ഒരു പിന്നാക്കജാതിക്കാരനായിരുന്നുവെന്ന സത്യം വെളിപ്പെട്ടിട്ടും അയാളുടെ ആത്മഹത്യയെക്കുറിച്ചും പ്രതിഷേധസമരങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളില്‍ രോഹിതിനെ നിരന്തരം ദളിതനായി ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍. ഇതിനുപിന്നിലെ അപഹാസ്യമായ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. മരിച്ച വിദ്യാര്‍ത്ഥി ദളിതനാണെന്ന കേട്ടുകേള്വിയെത്തുടര്ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയും മുന്‍ യുപി മുഖ്യമന്ത്രി മായാവതിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റും ഹൈദരാബാദ് കാമ്പസിലേക്ക് ആര്‍ത്തിയോടെ പാഞ്ഞെത്തുകയായിരുന്നു. ശരിക്കും ശവംതീനിയുറമ്പുകള്. ഇവരുടെ സന്ദര്‍ശനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വലിയ വാര്‍ത്താ പ്രാധാന്യമാണ് പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്‍കിയത്.
തങ്ങള്‍ക്ക് ജാതിയും മതവുമൊന്നും ഇല്ലെന്ന് പറഞ്ഞുനടക്കുന്നവരുടെ മനസ്സില്‍ പലപ്പോഴും ചീഞ്ഞളിഞ്ഞ ജാതീയതയായിരിക്കും. ജാതീയതയെ ഒളിച്ചുകടത്താനും അതുപയോഗിച്ച് വിലപേശി മുതലെടുക്കാനും ഇക്കൂട്ടര്‍ സമര്‍ത്ഥരുമായിരിക്കും. രോഹിതിന്റെ ആത്മഹത്യയെ ഇത്തരമൊരു മുതലെടുപ്പിനുള്ള സുവര്‍ണാവസരമായാണ് ചിലര്‍ കണ്ടത്. രോഹിതിന്റെ ആത്മഹത്യയുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും സ്ഥലം എംപിയും കേന്ദ്രമന്ത്രിയും ബിജെപിനേതാവുമായ ബന്ദാരു ദത്താത്രേയക്കെതിരെ വിഷലിപ്തമായ പ്രചാരണമാണ് ചിലര്‍ നടത്തിയത്.
മുംബൈ ബോംബ് സ്ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ച യാക്കൂബ് മേമനെ എല്ലാ നിയമനടപടികളും പാലിച്ച് തൂക്കിലേറ്റിയതിനെതിരെ കോളേജ് കാമ്പസില്‍ നടന്ന പ്രതിഷേധത്തില്‍ രോഹിതും ഉള്‍പ്പെട്ടിരുന്നു. ”എത്ര യാക്കൂബുമാരെ നിങ്ങള്‍ കൊല്ലും! ഓരോ വീടുകളില്‍നിന്നും യാക്കൂബുമാര് ഉയര്‍ന്നുവരും” എന്നാണ് മേമന് ‘മയ്യത്ത് നമസ്കാരം’ നടത്തിയവര്‍ പ്രഖ്യാപിച്ചത്. രാജ്യദ്രോഹപരമായ ഈ നടപടിക്കെതിരെ ഫേയ്സ്ബുക്കില്‍ പ്രതിഷേധിച്ച എബിവിപി നേതാവ് സുശീല്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് രോഹിത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം സര്‍വകലാശാല അധികൃതര്‍ അച്ചടക്ക നടപടി എടുത്തിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ നടന്ന യോഗം ചൂണ്ടിക്കാട്ടി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രിക്ക് കത്തെഴുതിയതാണ് ബന്ദാരു ദത്താത്രേയ ചെയ്ത കുറ്റം! മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാന്‍കാരനായ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും ചിലര്‍ പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെ ദേശദ്രോഹകുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹപ്രവര്ത്തനത്തെ വിയോജിക്കാനുള്ള അവകാശമായാണ് രോഹിതിനെ ദളിതനാക്കുന്നവര് കാണുന്നത്!!
രോഹിത് ദളിതനാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ ഹൈദരാബാദ് കോളേജ് കാമ്പസില്‍ ആദ്യമായി സംഭവിക്കുന്ന ദളിത് ആത്മഹത്യയല്ല ഇത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം എട്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. ഇതിലേറെയും നടന്നത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ്. എന്നാല്‍ ഒരിക്കല്‍പ്പോലും രാഹുല്‍ ഗാന്ധിയൊ മറ്റേതെങ്കിലും നേതാക്കളൊ കാമ്പസ് സന്ദര്‍ശിക്കുകയുണ്ടായില്ല. മായാവതിയും എത്തിയിരുന്നില്ല. കാരണം വ്യക്തമാണ്. അന്ന് മോദിയായിരുന്നില്ല പ്രധാനമന്ത്രി. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് രണ്ട് തവണ കാമ്പസ് സന്ദര്‍ശിച്ചത് രാഹുലിന്റെ കട്ടപിടിച്ച കാപട്യത്തിന് തെളിവാണ്.
ഈ ഇരട്ടത്താപ്പിന് കാരണം സുവ്യക്തമാണ്. കേന്ദ്രവും പ്രമുഖ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയെ സമൂഹത്തില്‍ ജാതീയ ധ്രുവീകരണമുണ്ടാക്കി ഒറ്റപ്പെടുത്തുക. 2017 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന ഉത്തര്‍പ്രദേശില്‍ 20.5 ശതമാനമാണ് ദളിത് വിഭാഗങ്ങള്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 73 സീറ്റും നേടിയ ബിജെപിയെയാണ് ഇവരില്‍ ബഹുഭൂരിപക്ഷവും പിന്തുണച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പിന്തുണ ബിജെപിക്ക് നഷ്ടപ്പെടുത്താന്‍ രോഹിതിന്റെ ആത്മഹത്യയെ ദുരുപയോഗിക്കുകയാണ്. ബീഹാര്‍ നിയസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നല്ലോ ഹരിയാനയിലെ ദളിത് ‘കൊലപാതകം’ ബിജെപിക്കെതിരെ ആയുധമാക്കിയത്.
രാജ്യത്തെ ജനസംഖ്യയില്‍ 25 ശതമാനമാണ് ദളിതര്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവരില്‍ ഗണ്യമായ വിഭാഗം പിന്തുണച്ചത് ബിജെപിയെയും നരേന്ദ്രമോദിയെയുമാണ്. ഭാരതം ഭരിക്കുന്ന ആദ്യ പിന്നാക്കക്കാരനായ പ്രധാനമന്ത്രിയാണ് മോദിയെന്നത് ബിജെപി വിരുദ്ധര്‍ നേരിടുന്ന വലിയ വെല്ലുവിളിതന്നെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കുള്ള ദളിത് പിന്തുണ ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി വിരുദ്ധര്‍ ശ്രമിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഏത് അക്രമ സംഭവവും ജാതി സംഘര്‍ഷമാക്കി ചിത്രീകരിച്ച് ബിജെപിയെ ദളിത്-പിന്നാക്കവിരുദ്ധരായി ചിത്രീകരിക്കുകയും മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുകയെന്നത് ചില വൈദേശിക ശക്തികളുടെ നയമാണ്. രോഹിതിന്റെ മരണത്തിലേക്കും ഈ ശക്തികളുടെ കരങ്ങള്‍ നീളുന്നുണ്ട്.
അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനെപ്പോലുള്ള സംഘടനകളെ മറയാക്കി ദളിത വിമോചനത്തിന്റെ പേരില്‍ കാഞ്ച ഐലയ്യയെപ്പോലുള്ള ദളിത് വക്താക്കളെ വൈദേശിക ശക്തികള്‍ ആയുധമാക്കുകയാണ്. നിലവില്‍ ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയിലെ ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സ്ക്ലൂഷന് ആന്റ് ഇന്‍ക്ലുസീവ് പോളിസി’യുടെ ഡയറക്ടറായ ഐലയ്യ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാല ഇന്ന് വംശീയവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും താവളമാണ്.
ഗാന്ധിയും അംബേദ്കറും തമ്മിലെ ‘ശത്രുത’ വിറ്റഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഞ്ച ഐലയ്യയെ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഗോസ്പല്‍ ഫോര്‍ ഏഷ്യ’ എന്ന ക്രൈസ്തവ എന്‍ജിഒ ഇന്ത്യന്‍ പൗരാവകാശ പ്രസ്ഥാനത്തിന്റെ ‘മാര്ട്ടിന് ലൂഥര്‍ കിംഗ്’ ആയി അവതരിപ്പിക്കുകയുണ്ടായി. 2005 ല്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഒരു യുഎസ് കോണ്‍ഗ്രസ് സമിതിയില്‍ ഭാരതത്തിനെതിരെ ഐലയ്യ മൊഴി നല്കി. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ല്യു) എന്ന സംഘടനയുമായി ബന്ധപ്പെട്ട ദളിത് ഫ്രീഡം നെറ്റ്വര്‍ക്കു(ഡിഎഫ്എന്‍)മായി സഹകരിച്ചുപ്രവര്ത്തിക്കുന്നയാളുമാണ് ഐലയ്യ. സിഎസ്ഡബ്ല്യുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ജോനാഥന് എയ്റ്റ്കെന്‍, മുന്‍ പ്രസിഡന്റ് ബാരോനെസ് കോക്സ് എന്നിവര്‍ കടുത്ത ക്രൈസ്തവ മതമൗലികവാദികളാണ്.
യൂറോപ്പിലേതുപോലെ അക്രമാസക്തമായ ഒരു ‘ആഭ്യന്തരയുദ്ധം’ ഭാരതത്തിലും സംഭവിക്കുമെന്ന് പ്രവചിക്കുന്ന ഐലയ്യ അത് ‘അനിവാര്യമായ തിന്മ’യാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഐലയ്യയുടെ പുസ്തക രചനകള്‍ക്ക് സഹായം നല്കുന്നതില് സോണിയാ ഗാന്ധി നേതൃത്വം നല്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനുമുണ്ട്. ഹൈദരാബാദിലേതുപോലെ കോളേജ് കാമ്പസുകളെ ജാതിയുടെ പേരില്‍ വൈദേശിക ശക്തികള്‍ കലാപകലുഷിതമാക്കുന്നതിന്റെ കാരണങ്ങളും അതിന്റെ ഗുണഭോക്താക്കളാരെന്നും ഇതില്‍നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: