തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 100 കുട്ടികളില്‍ കൂടുതലുള്ള 33 സ്പെഷ്യല്‍ അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കാന് മന്ത്രിസഭായോഗ തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാണ് തീരുമാനിച്ചത്. അടുത്തഘട്ടമായി 50 കുട്ടികളില്‍ കൂടുതലുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കും. 17ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഈ സ്കൂളുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് സ്പെഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളായ മലപ്പുറം ജില്ലയിലെ മലാപ്പറമ്പ് അസീസി സ്കൂള്‍ ഫോര്‍ ദ ഡഫ്, പാലക്കാട് ജില്ലയിലെ വെസ്റ്റ് യാക്കര ശ്രവണ-സംസാര ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയിലെ സ്വാശ്രയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് എയ്ഡഡ് പദവി അനുവദിച്ചു.
വാഴക്കാട് കാരുണ്യഭവന് സ്കൂള്‍ ഫോര്‍ ഡഫിന് കൊമേഴ്സ് അല്ലെങ്കില്‍ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ച് ഹയര്‍ സെക്കന്‍ഡറി എയ്ഡഡ് സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യും. പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ബഡ്സ് സ്കൂളുകളില്‍ 25 കുട്ടികളുണ്ടെങ്കിലും എയ്ഡഡ് പദവി അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലാണ് ആദ്യമായി ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്നത്. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതോടെ വിദ്യാഭ്യാസരംഗത്ത് നിലനിന്നിരുന്ന വലിയ അനീതിക്കാണ് അവസാനമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ പലരുടെയും ഔദാര്യത്താല്‍ പഠിക്കേണ്ട സാഹചര്യമാണ് നിലനിന്നത്. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ കോടികളുടെ അഴിമതി ആരോപിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തത്. അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത് എന്താണെന്നറിയില്ല. അണ് എയ്ഡഡ് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കുമ്പോള് യോഗ്യതയുള്ള അധ്യാപകര്‍ തുടരും. അവര്‍ക്ക് അര്‍ഹമായ ആനുകൂല്യവും ലഭിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണേഴ്സ് ബിരുദകോഴ്സുകള്‍ അനുവദിച്ച നാല് സര്‍ക്കാര്‍ കോളജുകളില്‍ 14 അധ്യാപകതസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. സര്‍ക്കാര്‍ വനിതാ കോളജ്, തിരുവനന്തപുരം, ഇംഗ്ലീഷ് (4), മഹാരാജാസ് കോളജ്, എറണാകുളം, എക്കണോമിക്സ് (2), ഗവണ്മെന്റ് വിക്ടോറിയ കോളജ്, പാലക്കാട്, കൊമേഴ്സ് (4), ഗവണ്മെന്റ് ബ്രണ്ണന്‍ കോളജ്, തലശ്ശേരി, മാത്തമാറ്റിക്സ് (4) എന്നീ തസ്തികളാണു സൃഷ്ടിക്കുന്നത്.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 16180-29180 എന്ന ശമ്പള സ്കെയിലില്‍ നിയമിതരായവരും ആഴ്ചയില്‍ 12 മണിക്കൂറോ അതില്‍ കൂടുതലോ ജോലിഭാരമുള്ളതുമായ സര്‍ക്കാര്‍,എയ്ഡഡ് മേഖലയിലെ എല്ലാ നോണ്‍ വൊക്കേഷനല്‍ (ജൂനിയര്‍) അധ്യാപകര്‍ക്കും 20740-36140 എന്ന ശമ്പള സ്കെയില്‍ നല്കി നോണ്‍ വൊക്കേഷനല്‍ (സീനിയര്‍) അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കും. ഇതിനു ബന്ധപ്പെട്ട സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യും. ജോലിഭാരം ക്രമീകരിക്കുമ്പോള്‍ പുതുതായി അധ്യാപക തസ്തികള്‍ സൃഷ്ടിക്കുന്നതല്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അഞ്ച് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി നല്കി. ഇതില്‍ നാലെണ്ണം എയ്ഡഡ് മേഖലയിലാണ്.കോളേജുകള്‍ ഒന്നുമില്ലാത്ത വിഭാഗങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ എന്‍ഒസി നല്‍കിയശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അനുമതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: