കാട്ടില്‍ സഞ്ചരിച്ചു പരിചയമുള്ള വാനരന്മാര് അങ്ങുമിങ്ങും സീതയെ അന്വേഷിച്ചു നടന്നു. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞവരും ക്ഷീണിച്ചിരുന്നവരുമായ അവര്‍ വലിയൊരു ഗുഹ കണ്ടു. ഋക്ഷബിലം എന്ന ആ ഗുഹ മയാസുരന്‍ കാത്തുസൂക്ഷിച്ചിരുന്നതിനാല്‍ അതില്‍ ആര്‍ക്കും കടന്നുചെല്ലുവാന്‍ കഴിഞ്ഞിരുന്നില്ല. ബലശാലികളും, തേജസ്വികളുമായ ആ വാനരശ്രേഷ്ഠന്മാര്‍ സാവധാനം ഗുഹയ്ക്കുള്ളിലേക്കുകയറി. അതില്‍ സൂര്യപ്രകാശമോ ചന്ദ്രപ്രകാശമോ ഉണ്ടായിരുന്നില്ല. ഒരു യോജന ദൂരം നടന്നപ്പോള്‍ അവര്‍ ഒരു വെളിച്ചം കണ്ടു. സ്വര്ണമയങ്ങളും തീപോലെ കാന്തിയുള്ളതുമായ മരങ്ങള്‍ കണ്ടു. പൈന്‍, പുന്നാകം, പന പച്ചിലമരം, പനച്ചി തുടങ്ങിയ പൂമരങ്ങളും തടകങ്ങളും അവര്‍ കണ്ടു.
വെള്ളികൊണ്ടും സ്വര്‍ണംകൊണ്ടും നിര്‍മ്മിച്ച ഇരുനില മാളികകളും വൈരവും മുത്തുകളും പതിച്ചജനാലകളും കണ്ടു. ആ ഗുഹയില്‍ സീതയെ തേടിനടക്കുമ്പോള്‍ ഒരു ഭവനത്തില്‍ മരവുരിയും മാന്തോലും ധരിച്ചിരുന്ന തപസ്വിനിയായ ഒരു സ്ത്രീയിരിക്കുന്നു. അവളോട് നീയാരാണെന്ന് ഹനുമാന് ചോദിച്ചു. ഇവിടെ ഇത്രയും തേജസ്സ് എങ്ങനെയുണ്ടായി? അവള് പറഞ്ഞു: ”അല്ലയോ വാനരശ്രേഷ്ഠാ, മയനെന്ന അസുരന് മായകൊണ്ട് നിര്‍മ്മിച്ചതാണ് ഈ സ്വര്‍ണ നഗരം. വിശ്വകര്‍മ്മാവാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. അദ്ദേഹം ആയിരം വര്‍ഷം ഒരുകാട്ടില്‍ തപസ്സുചെയ്ത് ശുക്രാചാര്യന്റെ അധീനത്തിലിരുന്ന സര്വ്വസമ്പത്തും വരമായി നേടി. ഈ നഗരം നിര്‍മ്മിച്ച് വസിക്കുമ്പോള്‍ ഹേമയെന്ന അപ്സരസ്സിനെ പ്രേമിച്ചു. ഇന്ദ്രന് അദ്ദേഹത്തെ വജ്രായുധംകൊണ്ട് വധിച്ചുകളഞ്ഞു. ബ്രഹ്മാവ് ഉത്കൃഷ്ടമായ ഈ സ്ഥലം ഹേമയ്ക്കു സമ്മാനിച്ചു. മേരു സാവര്‍ണിയുടെ മകളായ ഞാന്‍ ഹേമയുടെ പ്രിയപ്പെട്ട തോഴി സ്വയംപ്രഭയാണ്. അവള്‍ക്കുവേണ്ടി ഞാനീ നഗരം കാത്തുസൂക്ഷിക്കുന്നു. നിങ്ങള്‍ എങ്ങനെ ഇവിടെയെത്തിയെന്നു പറയുക.”
ഇതുകേട്ട് ഹനുമാന് ശ്രീരാമചരിത്രവും തങ്ങളെങ്ങനെ ഇതിനുള്ളില്‍ കടന്നുവെന്നും വിവരിച്ചു. തങ്ങളെ ഗുഹയ്ക്ക് പുറത്തുപോകാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. സ്വയംപ്രഭ പറഞ്ഞു: ”ഇവിടെനിന്നും ജീവനോടെ പുറത്തുകടക്കാന്‍ പ്രയാസമാണ്. എങ്കിലും ധര്‍മ്മിഷ്ഠരായ നിങ്ങളെ ഞാന്‍ സഹായിക്കാം. എന്റെ തപശക്തികൊണ്ട് നിങ്ങളെ പുറത്തുകടത്താം. എല്ലാവരും കണ്ണയ്ക്കുവിന്.” വാനരന്മാര് കണ്ണുപൊത്തിയ നിമിഷത്തില്‍ സ്വയംപ്രഭ അവരെ ഗുഹയില്‍നിന്നും പുറത്താക്കി. വിന്ധ്യപര്‍വതം കാണിച്ചുകൊടുക്കുകയും ചെയ്തു. വാനരന്മാര്ക്ക് മംഗളം നേര്‍ന്ന് സ്വയംപ്രഭ വീണ്ടും ഗുഹയ്ക്കകത്തേക്കുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: