വേദാന്തം ‘സയന്റിഫിക്’ ആകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിക്കും. എവിടെയാണോ സയന്‍സും സയന്റിഫിക് മാര്‍ഗ്ഗവും വഴിയറിയാതെ സ്തബ്ധമാകുന്നത് അവിടെ വേദാന്തശാസ്ത്രത്തിന്റെ വഴി തുടങ്ങുകയായി. സയന്‍സിലെ സ്പേസ് എന്നതിനു ഭൂതാകാശം എന്നാണ് വേദാന്തത്തില്‍ പറയുക.
ഭൂതാകാശത്തിനു ആധാരമായത് ചിത്താകാശവും ചിത്താകാശത്തിനു ആധാരമായത് ചിദാകാശവും ആകുന്നു. ഭൗതികമായ വസ്തുജ്ഞാനത്തെ അവലംബിച്ച് സയന്‍സ് പ്രവര്‍ത്തിക്കുമ്പോള്‍ അത് കടന്നു പ്രാണന്റെയും മനസിന്റെയും തലങ്ങളില്‍ സൂക്ഷ്മപഠനം നടത്തിയവരാണ് ദാര്‍ശനികരായ ഭാരതീയ ഋഷിമാര്‍. നിരീക്ഷിക്കപ്പെടുന്ന വസ്തുവിനെ മാത്രമാണ് സയന്‍സ് പഠിക്കുന്നത്, എന്നാല്‍ നിരീക്ഷകനെ ഗണിതസമവാക്യങ്ങളാല്‍ അവതരിപ്പിക്കുവാന്‍ ആവുന്നില്ല. അതിനാല്‍ തന്നെ നിരീക്ഷകന്റെ സ്വരൂപത്തെ അറിയുന്നുമില്ല.
സയന്‍സ് അറിയപ്പെട്ട വിഷയങ്ങളെ നിര്‍ണ്ണയിക്കുമ്പോള്‍ വേദാന്തം അറിവിനെത്തന്നെ നിര്‍ണ്ണയിക്കുന്നു. ഈ നിര്‍ണ്ണയത്തിനു അദ്ധ്യാരോപാവാദം, അന്വയവ്യതിരേകം, പഞ്ചകോശവിവേകം തുടങ്ങി പല മാര്‍ഗ്ഗങ്ങളും വേദാന്തം അധികാരിത്വം അനുസരിച്ചു മുന്നോട്ടുവയ്ക്കുന്നു. അറിയുന്നവന്, അറിയപ്പെടുന്ന വസ്തു, അറിവ് എന്നീ ത്രിപുടികള്ക്കും അതീതമായി നിത്യശുദ്ധബുദ്ധമുക്തമായി നിരീക്ഷകന്റെ സ്വരൂപമായി സ്ഥിതിചെയ്യുന്ന പരമാത്മതത്വം എല്ലാ നിരീക്ഷണങ്ങള്‍ക്കും അതീതമായ സത്യമായതിനാല്‍ സയന്‍സിന്റെ പരിധിയില്‍ സാധ്യതകള്‍ കൊണ്ടുപോലും അളക്കുവാന്‍ കഴിയാത്ത തത്വമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
പ്രത്യക്ഷമായോ പരോക്ഷമായോ അറിയുവാന്‍ കഴിയാത്ത ഒന്നിനെ വേദാന്തം എങ്ങനെ അറിയിക്കും എന്ന് സംശയിക്കാവുന്നതാണ്. ആ അറിവിന് പ്രത്യഭിജ്ഞാജ്ഞാനമെന്നും അപരോക്ഷാനുഭൂതിയെന്നും വേദാന്തദര്‍ശനത്തില്‍ പറയാറുണ്ട്. ആ അറിവ് പ്രത്യക്ഷമായ ഇന്ദ്രിയാനുഭവമല്ല, മറ്റൊന്നിനാല്‍ അറിയിച്ചു തരുന്ന പരോക്ഷജ്ഞാനവുമല്ല. ആ അപരോക്ഷാനുഭൂതിക്കായുള്ള മാര്‍ഗ്ഗങ്ങള്‍ വേദാന്തം അതിന്റേതായ ഭാഷയില്‍ വിശദീകരിക്കുന്നുണ്ട്. ശ്രുതി, യുക്തി, അനുഭവം എന്നീ പ്രമാണങ്ങള്‍ അനുസരിച്ചുള്ള ജ്ഞാനനിര്ണ്ണയമാണ് വേദാന്തം അവലംബിക്കുന്നത്.
മനുഷ്യന്റെ അസ്ഥിത്വം എന്താണെന്നും പ്രപഞ്ചത്തിനു പരമാര്ത്ഥസത്തയുണ്ടോ എന്നും വേദാന്തം ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളിലൂടെ നിര്‍ണ്ണയിക്കുന്നു. ആ നിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗങ്ങളും അതിന്റെ വിശദീകരണങ്ങളും അനുശാസിക്കുന്നതിനാല്‍ വേദാന്തം ശാസ്ത്രീയമെന്നു അറിയപ്പെടുന്നു. സയന്‍സില്‍ നിരീക്ഷണപരീക്ഷണങ്ങള്കൊണ്ട് മാത്രമേ വസ്തുത നിര്‍ണ്ണയിക്കാന്‍ കഴിയുന്നുള്ളൂ. സയന്‍സ് അനുഭവാന്തമല്ല. അതിനാല്‍ നിര്‍ണ്ണയം മാറിമാറിവരികയും സത്യസാക്ഷാത്കാരം സാധ്യമാവാതെയിരിക്കുകയും ചെയ്യും. മാറിമാറി വരുന്ന നിര്‍ണ്ണയം സത്യമാവാന്‍ തരമില്ലല്ലോ.
ഒരിക്കലും മാറ്റമില്ലാത്ത സത്യത്തെ അപരോക്ഷാനുഭവത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിര്‍ണ്ണയിക്കുന്നതാണ് വേദാന്തദര്‍ശനം. അതിനാല്‍ തന്നെ സയന്റിഫിക് എന്ന പദത്തെക്കാള്‍ ശാസ്ത്രീയം എന്ന യുക്തിസഹമായ പേര് ഏറ്റവും യോജിക്കുക വേദാന്തത്തിനാണ്. ആ ശാസ്ത്രീയ ജ്ഞാനമാര്‍ഗ്ഗത്തിനു സയന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള അഭിനവ ദുര്യുകക്തിവാദികളുടെ ആവശ്യം എത്രയോ ബാലിശമാണെന്ന് വിചാരശീലര്‍ക്ക് മനസ്സിലാകും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: