ഒരു കാന്‍സര്‍ ദിനംകൂടി കടന്നുപോയിരിക്കുന്നു. ആഗോള പ്രതിഭാസമായ കാന്‍സര്‍ രോഗത്തെ മനഃശക്തിയുണ്ടെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാം എന്നാണ് രോഗവിമുക്തരായവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ കാന്‍സര്‍ ദിനസന്ദേശം ‘വി ക്യാന്‍-ഐ ക്യാന്‍’ എന്നാണ്. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്ക്. അമ്പത്തിഅയ്യായിരം കാന്‍സര്‍ രോഗികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
റീജണല്‍ കാന്‍സര്‍ സെന്ററില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 16,000 ന് മുകളിലാണ്. ഇപ്പോള്‍ സര്‍ക്കാര്‍ മൂന്നുലക്ഷത്തില്‍ താഴെ വരുമാനമുള്ള രോഗികള്‍ക്ക് ചികിത്സാ സഹായവും കേരളത്തില്‍ മറ്റൊരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുമുള്ള തീരുമാനവും അറിയിച്ചിരിക്കുന്നു. പക്ഷെ കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പരേതനായ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ശ്രമം ഇനിയും ഫലം കണ്ടിട്ടില്ല എന്നത് ഖേദകരമാണ്. കാന്‍സര്‍ രോഗികള്‍ക്ക് രോഗാവസ്ഥയിലും ചികിത്സതേടി തിരുവനന്തപുരത്തോ കോഴിക്കോട്ടോ പോകേണ്ടിവരുന്നു.
കൊച്ചി സഹകരണ ആശുപത്രി കോമ്പൗണ്ടില്‍ സ്ഥലം ഉണ്ടായിട്ടുപോലും ‘അതിവേഗം ബഹുദൂരം’ ഉമ്മന്‍ചാണ്ടി ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മധ്യകേരള നിവാസികളോട് എന്തിനീ അവഗണന? തോട്ടം മേഖലയടക്കം കിഴക്കന്‍ കേരളത്തില്‍ 50 ശതമാനത്തിലധികം പേര് കാന്‍സര്‍ ബാധിതരാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. പത്തുപേരില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ നാള്‍ക്കുനാള്‍ രോഗികള്‍ പെരുകുന്നു. തോട്ടംമേഖലയില്‍നിന്ന് കാര്‍ഷിക മേഖലയിലേക്ക് ഇത് പടരുന്നതിന്റെ ഒരു കാരണം അമിത കീടനാശിനി പ്രയോഗമാകാം. ഒരു വര്‍ഷത്തിനകം 200ലധികം പേരാണ് കിഴക്കന്‍ കേരളത്തില്‍ കാന്‍സറിന് കീഴടങ്ങിയത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു കൂടുതല്‍ കാന്‍സര്‍ രോഗികള്‍. പക്ഷെ ഇന്ന് കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ചില ജില്ലകളില്‍ സ്തനാര്‍ബുദം കൂടുന്നുണ്ടെന്നാണ് കാന്‍സര്‍ സെന്ററിന്റെ റിപ്പോര്‍ട്ട്. സ്തനാര്‍ബുദം ശസ്ത്രക്രിയയിലൂടെയും തുടര്‍ചികിത്സയിലൂടെയും ഒഴിവാക്കാനാകുമെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്തനാര്‍ബുദ രോഗികള്‍ വിഷാദരോഗത്തിന് അടിമകളാകുന്നു. കാന്‍സര്‍ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രികളില്‍ വരെ സൗകര്യമൊരുക്കണമെന്ന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളില്‍ പറയുന്നുണ്ടെങ്കിലും ‘സര്‍ക്കാര്‍ വീണ്‍വാക്ക്’ എന്ന ധാരണ സ്ഥിരപ്പെടുത്തുന്നതാണ് പ്രതികരണം. മറ്റൊരു വസ്തുത തമിഴ്നാട്ടില്‍നിന്നും കീടനാശിനികള്‍ തളിച്ച് എത്തുന്ന പച്ചക്കറികളും കേരളത്തില്‍ കാന്‍സറിന് കാരണമാകുന്നു എന്നതാണ്.
കേരളത്തില്‍ കാന്‍സര്‍ രോഗം ബാധിക്കുമ്പോഴും കാന്‍സര്‍ ചികിത്സകര്‍ ആവശ്യത്തിനില്ലാത്തതിനാല്‍ ശസ്ത്രക്രിയകളും മറ്റും മുടങ്ങുന്നു. കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സയോ ശസ്ത്രക്രിയയോ ചെയ്താല്‍ രോഗശാന്തി കിട്ടുമെങ്കിലും കേരള സര്‍ക്കാര്‍ കാന്‍സര്‍ വ്യാപനത്തെപ്പറ്റി നിസ്സംഗമാണ്. ഇവിടെ കൂടുതല്‍ കാന്‍സര്‍ ചികിത്സകരെ പരിശീലിപ്പിച്ചെടുക്കുകയും ചികിത്സാ കേന്ദ്രങ്ങള്‍ നവീകരിച്ച് ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചികിത്സാ രീതികള്‍ തുടങ്ങുകയും വേണം.
കാന്‍സര്‍ രോഗികള്‍ക്ക് രോഗം വന്നാലുള്ള അപകര്‍ഷതാബോധം തിരുത്താനും ചികിത്സ കഴിഞ്ഞെത്തുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കാനും സംവിധാനം ഒരുക്കേണ്ടതാണ്. കാന്‍സര്‍ മരുന്നുകളുടെ ഉയര്‍ന്ന വില കണക്കിലെടുത്ത് സര്‍ക്കാര്‍ ‘സുകൃതം’ എന്ന പേരില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സാപദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് നിര്‍ധന രോഗികള്‍ക്ക് സഹായകരമാകും. പക്ഷെ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ രോഗികളില്‍ എത്തിക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ആരോഗ്യ കേരളം ഇന്ന് അനാരോഗ്യ കേരളമാകുന്നതിന്റെ ലക്ഷണമാണ് കാന്‍സര്‍ ബാധയും വിവിധതരം പനികളും കേരളത്തില്‍ പടരുന്നത്. ഇപ്പോള്‍ ഇവിടെ കുരങ്ങുപനി കണ്ടെത്തിയിരിക്കുന്നു. കേരളീയര്‍ക്ക് ദേഹശുചിത്വത്തെപ്പറ്റിയല്ലാതെ പരിസരശുചിത്വത്തെപ്പറ്റി തീരെ ശ്രദ്ധയില്ല. അതുകൊണ്ടുതന്നെ ഇവിടെ കൊതുകുകളും കൊതുകുജന്യ രോഗങ്ങളും വര്‍ധിക്കുന്നു. കൊതുകുവര്ധന ന്യൂജനറേഷന് രോഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ സാധ്യത ഒരുക്കുന്നു. ഇപ്പോള്‍ സിക എന്ന രോഗം ഗര്‍ഭിണികളെ ബാധിക്കുന്നതായി വാര്‍ത്തയുണ്ട്. കാന്‍സര്‍ എന്നാല്‍ മരണമല്ല, മനഃശക്തിയും ശരിയായ ചികിത്സയുംകൊണ്ട് ജീവിതം തിരിച്ചുപിടിക്കാം എന്ന സന്ദേശവും രോഗികളിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഡോക്ടര്‍മാര്‍ തന്നെ മുന്‍കൈ എടുത്ത് രോഗിക്ക് ആത്മവിശ്വാസം നല്‍കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: