കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തിലെ കറുത്ത വെള്ളിയാഴ്ചയായിരുന്നു ജനുവരി 29. ധീരോജ്വലമായ നിരവധി സമരങ്ങളുടെയും വിദ്യാര്‍ത്ഥി ശക്തി രാഷ്ട്രനന്മയ്ക്കായി സമര്‍പ്പിച്ചു നടപ്പാക്കിയ നിരവധി പദ്ധതികളുടെയും പേരില്‍ അഭിമാനിക്കാന്‍ പോന്ന ചരിത്രമുള്ള വിദ്യാര്‍ത്ഥിമുന്നേറ്റങ്ങളുടെ മുഖത്ത് അടിയേറ്റ ദിവസം. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും അതിഥി പൂജയുടെയും സംസ്കാരത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്ന ഓരോ മലയാളിയുടെയും അഭിമാനത്തിന് ക്ഷതമേറ്റ ദിനം. ലോകമെങ്ങുമുള്ള മലയാളി തലകുനിച്ചുനിന്നുപോയ ഒരുദിവസം. ടി.പി.ശ്രീനിവാസനെന്ന ലോകമറിയുന്ന മലയാളിയുടെ മുഖത്ത് അടിയേറ്റ ദിനം. അദ്ദേഹം അടികൊണ്ടുവീഴുമ്പോള് പോലീസും നാട്ടുകാരും ലാഘവത്തോടെ നോക്കിനിന്ന ദിനം. അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയില്‍ ഭാരതത്തിന്റെ ഗവര്‍ണറായിരുന്ന അദ്ദേഹം കോവളത്തെ നടുറോഡില്‍ അടികൊണ്ട് ചുരുണ്ടുവീണശേഷം എഴുനേറ്റ് നടന്നുപോകുന്ന രംഗം ടിവി ചാനലുകളില്‍ കണ്ട ഏതൊരാളും ചോദിച്ചു പോകും, ഇത്ര ശിക്ഷിക്കാന്‍ തക്ക വലിയ തെറ്റ് ഇദ്ദേഹം എന്താണ് ചെയ്തതെന്ന്.
രാജ്യമെങ്ങും അസഹിഷ്ണുതയാണെന്നും അതിനെല്ലാം ഉത്തരവാദി വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അധികാരത്തിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ ജില്ലാ നേതാവാണ് ശ്രീനിവാസന്റെ മുഖത്തടിച്ചു വീഴ്ത്തിയത്. കോവളത്ത് വിദേശ സര്‍വ്വകലാശാലകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ആഗോള വിദ്യാഭ്യാസ സംഗമം നടത്തുന്നതിന് ശ്രീനിവാസന് നേതൃത്വം നല്കി എന്നതാണ് അദ്ദേഹം ചെയ്ത വലിയ തെറ്റ്! ആഗോള വിദ്യാഭ്യാസ കച്ചവടത്തിനാണ് ഈ സംഗമം വഴിവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ സമരം ചെയ്തത്. കേരളത്തില്‍ വിദേശ സര്‍വ്വകലാശാലകള്‍ വേണമോ, വിദേശ സര്‍വ്വകലാശാലകള്‍ വന്നാല്‍ ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നത് തുടങ്ങിയ ചര്‍ച്ചകളൊക്കെ വേണ്ടതുതന്നെയാണ്.
എന്നാല്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാന് വിദേശ സര്‍വ്വകലാശാലകളുടെ സേവനം ലഭിക്കുമെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ല. അതുവഴി കേരളത്തിലെ വിദ്യാഭ്യാസ മേഖലയാകെ വിദേശവല്ക്കരിക്കുന്നു എന്നര്ത്ഥമാക്കേണ്ടതുമില്ല. സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളുടെയെല്ലാം മക്കള്‍ വിദേശത്താണ് പഠിക്കുന്നത്. അവര്‍ക്ക് പഠിക്കാന്‍ പോന്ന തരത്തിലുള്ള വിദ്യാഭ്യാസം ഭാരതത്തിലില്ലാത്തതിനാലല്ല അവരെ വിദേശത്തേക്കയച്ചത്. കൂടുതല്‍ മെച്ചപ്പെട്ടത് അവിടെ ലഭിക്കുമെന്ന് പിണറായി വിജയനും സീതാറാം യെച്ചൂരിക്കും ബോധ്യമുള്ളതിനാലാണ്. ഭാരതത്തില്‍ അല്ലെങ്കില്‍ കേരളത്തില്‍ ആ മെച്ചപ്പെട്ട വിദ്യാഭ്യാസമുണ്ടാകട്ടെ എന്ന് ടി.പി.ശ്രീനിവാസനെ പോലെ ലോകം കണ്ടിട്ടുള്ള ഒരാള്‍ ആഗ്രഹിച്ചതിനെ കുറ്റം പറയാനാകില്ല.
ഒരു ഡസനോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, ഗുണ്ടാ സംഘത്തിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും കണ്ണിയായ എസ്എഫ്ഐ ജില്ലാ നേതാവിന് ഇതുവല്ലതും അറിയുമോ? അല്ലെങ്കില്‍ തന്റെ മുന്നില്‍ നില്ക്കുന്ന ഈ മനുഷ്യന് ആരാണെന്നെങ്കിലും അറിയുമോ? അറിഞ്ഞാലും ഒരു പക്ഷേ അടിക്കുകതന്നെ ചെയ്യുമായിരുന്നു. അതാണ് എസ്എഫ്ഐ. അക്രമ സമരം നടത്തി കേരളത്തിലെ കലാലയങ്ങളെ കലാപശാലകളാക്കിയ ചരിത്രമാണ് ആ പ്രസ്ഥാനത്തിനുള്ളത്. വിദ്യാര്‍ത്ഥി സംഘടന എന്ന പേരല്ല എസ്എഫ്ഐയ്ക്ക് യോജിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ വിയോജിക്കാന്‍ കഴിയുമോ? ഗുണ്ടാപ്പടയെന്നാക്ഷേപിച്ചാല് എതിര്‍ക്കാന്‍ കഴിയുമോ? ചരിത്രം തെളിവുകള്‍ നിരവധി നല്കില്ലേ? വിദ്യാലയങ്ങളില്‍ പോകുന്നത് സമരം ചെയ്യാനും ബസ്സിനും പോലീസിനും നേരെ കല്ലെറിയാനും മാത്രമാണെന്ന് കരുതുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പറയാന്‍ കഴിയില്ല.
ലോകമറിയുന്ന ഭാരതീയനാണ് ടി.പി.ശ്രീനിവാസന്. ഐഎഫ്എസ് ലഭിച്ചതിനുശേഷം നാല്പതു വര്‍ഷത്തോളം വിദേശകാര്യ സര്‍വീസില്‍ ഉദ്യേഗസ്ഥനായിരുന്നു അദ്ദേഹം. ഓസ്ട്രിയയിലേയും കെനിയയിലേയും ഭാരത അമ്പാസഡറും ഹൈക്കമ്മീഷണറുമായിരുന്നു. അന്താരാഷ്ട്ര ആണവഏജന്സിയില് ഭാരതത്തിന്റെ ഗവര്‍ണറും പരിസ്ഥിതി സംഘടനയില്‍ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയുമായിരുന്നു. 1992ലെ ഭൗമ ഉച്ചകോടി മുതല്‍ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര ചര്‍ച്ചയിലും അദ്ദേഹം ഭാരതത്തെ പ്രതിനിധീകരിച്ചു. ഫിജിയില്‍ പട്ടാളവിപ്ലവക്കാലത്ത് ഭാരതീയരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിനാല്‍ ആ രാജ്യത്തുനിന്നും അദ്ദേഹത്തെ പുറത്താക്കി. കെനിയയില്‍ ജോലിനോക്കവെ അക്രമത്തിനിരയായി. ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ ശബ്ദമായിരുന്നു ടി.പി.ശ്രീനിവാസന്റേത്. അതൊരുപക്ഷേ പന്ത്രണ്ടിലധികം ക്രിമിനല്‍ കേസില്‍ പ്രതിയായ എസ്എഫ്ഐ ജില്ലാ നേതാവിന് അറിവുണ്ടാകില്ല. പക്ഷേ, സീതാറം യെച്ചൂരിക്ക് തീര്‍ച്ചയായും അറിയാം.
സമരം ചെയ്യുന്നവരുടെ ഇടയിലേക്ക് ശ്രീനിവാസന് വന്നതുകൊണ്ടാണ് അദ്ദേഹത്തിനു മര്ദ്ദനമേല്ക്കേണ്ടിവന്നതെന്നാണ് എസ്എഫ്ഐ നല്കുന്ന വിശദീകരണം. അദ്ദേഹം പ്രകോപനം ഉണ്ടാക്കിയെന്നും വാദിക്കുന്നു. സദാ പുഞ്ചിരിച്ചു നടക്കുന്ന, ഒരിക്കലും ശബ്ദമുയര്‍ത്തി സംസാരിക്കാത്ത ശ്രീനിവാസന് എന്തു പ്രകോപനമാണുണ്ടാക്കിയത്? സമരക്കാര്‍ക്കിടയിലേക്ക് അദ്ദേഹം വന്നാല്‍തന്നെ തല്ലുന്നതാണോ സംസ്കാരം. അതാണോ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം?.
കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തില്‍ അഭിമാനത്തിനു വകനല്കാന്പോന്ന നിരവധി സംഭവങ്ങളുണ്ട്. മുഖ്യധാരയിലുള്ള ഏതു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ധീരോദാത്തമായ നിരവധി കാര്യങ്ങള്‍, അത് സമരത്തിന്റെതായാലും സംഘടനാ വളര്‍ച്ചയുടേതായാലും പറയാനുണ്ടാകും. വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുണ്ടായിട്ടുള്ള സമരങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ ഗുണകരവുമായിരുന്നു. വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ ഉയര്‍ത്തി മാത്രമായിരുന്നില്ല കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം പ്രതികരിച്ചിട്ടുള്ളത്. അഴമതിക്കും അക്രമത്തിനും അനീതിക്കുമെതിരെ വിദ്യാര്‍ത്ഥി ശക്തി സമരവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. അതിനുമുന്നില്‍ അധികാരി വര്‍ഗ്ഗം മുട്ടുമടക്കിയിട്ടുമുണ്ട്. അതൊന്നും അക്രമാസക്തമായ സമരത്തിലൂടെയായിരുന്നില്ല. പൊതുമുതല്‍ നശിപ്പിച്ചും പോലീസിനെ കല്ലെറിഞ്ഞുമായിരുന്നില്ല. പോലീസിന്റെ പ്രകോപനത്തിനുമുന്നില്‍ തലകുനിച്ചുനിന്ന് മര്‍ദ്ദനമേറ്റുവാങ്ങിയ ചരിത്രമാണുള്ളത്. വടിവൊത്ത ഭാഷയില്‍ സംസാരം അനുകരിക്കുകയും നേതാവാകണമെങ്കില്‍ മറ്റുള്ളവരെ ആക്ഷേപിക്കുകയും ചെയ്യണമെന്ന് കരുതുന്ന എസ്എഫ്ഐയുടെ പുതിയ നേതൃത്വത്തിന് ആ ചരിത്രം അറിയില്ല.
ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തെങ്ങും അസഹിഷ്ണുതയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും വായ വാടകയ്ക്കു നല്കിയ സച്ചിദാനന്ദനെ പോലുള്ള ചില സാഹിത്യപ്രഭൃതികളും പറഞ്ഞുനടക്കുന്നത്. രാജ്യത്തെവിടെ ആര് ആക്രമിക്കപ്പെട്ടാലും അത് നരേന്ദ്രമോദി കാരണമാണെന്ന് വിലപിക്കുകയാണവര്‍. പക്ഷേ, ടി.പി.ശ്രീനിവാസനുനേരെയുണ്ടായ അക്രമം അവര്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു. നരേന്ദ്രമോദിയെ പുലഭ്യം പറയാന്‍ നാല്പതുവട്ടം വായതുറന്ന സക്കറിയയ്ക്കും സച്ചിദാനന്ദനും സാറാജോസഫിനുമൊന്നും എസ്എഫ്ഐയുടെ അസഹിഷ്ണുത പ്രതികരിക്കാനുള്ള വിഷയമേയായില്ല.
കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ കാലങ്ങളായി നടത്തിവരുന്ന അക്രമവും അസഹിഷ്ണുതയും അറിയാമായിരുന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണിവരെല്ലാം. തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയുടെ ആയുധപ്പുരയാക്കിയിരിക്കുന്നു. ഏതുസര്‍ക്കാര്‍ വന്നാലും അവര്‍ക്ക് സംരക്ഷണവും നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും പ്രവര്‍ത്തിക്കാനനുവദിക്കാതെ എസ്എഫ്ഐ നടത്തുന്ന അക്രമങ്ങള്‍ ഏതു സഹിഷ്ണുതയുടേ പിരിലാണ് ന്യായീകരിക്കാനാകുന്നത്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പിതാമഹന്മാര് തങ്ങളാണെന്ന് മേനിനടിക്കുന്നവര്‍ക്ക് എസ്എഫ്ഐയുടെ സൗഹൃദം ആവശ്യമാണ്. അതിനാലാണ് സക്കറിയക്കും സച്ചിദാനന്ദനും സാറാജോസഫിനുമൊന്നും ടി.പി.ശ്രീനിവാസനെ തല്ലിയതിനെതിരെ ശബ്ദിക്കാനാകാത്തത്.
ടി.പി.ശ്രീനിവാസന്റെ കരണത്ത് എസ്എഫ്ഐക്കാര്‍ കൈയോങ്ങി അടിച്ച ദിവസം കേരളത്തെ സംബന്ധിച്ച് എന്നും ഓര്‍ക്കപ്പെടേണ്ട ദിനമാണ്. എസ്എഫ്ഐയുടെ മാതൃസംഘടനയായ സിപിഎം നാളെ കേരളത്തില്‍ അധികാരത്തിലെത്താനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ സിപിഎമ്മുകാര്‍ ഏതു തരത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ണൂരിലടക്കം നമ്മള് കണ്ടിട്ടുണ്ട്. അതിന്റെയൊരു ചെറിയ പതിപ്പാണ് ഇങ്ങ് തെക്ക് തിരുവനന്തപുരത്തും ആവര്‍ത്തിച്ചത്. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷമാണ് അധികാരത്തിലെത്തുന്നതെങ്കില്‍ ടി.പി.ശ്രീനിവാസന് സംഭവിക്കുന്നതെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. അദ്ദേഹം കേരളം വിട്ടു പോകേണ്ടിവരിക തന്നെ ചെയ്യുമെന്നത് തീര്‍ച്ച. അങ്ങനെ പലര്‍ക്കും സിപിഎമ്മിന്റെ അസഹിഷ്ണുതാ വാളിന്റെ ഇരകളാകേണ്ടിവരും. അസഹിഷ്ണുതയുടെ ഭ്രാന്തിളകിയ സിപിഎമ്മും കൂട്ടരും എതിരാളികളെ അരിഞ്ഞുവീഴ്ത്തുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: