നെടുമ്പാശ്ശേരി: രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള മാതൃകയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറൊടൊപ്പം കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോര്‍ജപ്പാടം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യേതര ഊര്‍ജോത്പാദന മേഖലയില്‍ രാജ്യത്തിന് അനുകരണീയമായ മാതൃക സൃഷ്ടിച്ച സ്ഥാപനമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2025-ഓടെ ഒരുലക്ഷം മെഗാവാട്ട് പാരമ്പര്യേതര ഊര്‍ജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചിട്ടുണ്ട്. ഈ ബൃഹദ് പദ്ധതിക്കൊരു വഴികാട്ടിയാണ് സിയാല്‍ സൃഷ്ടിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഈ മാതൃക രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നടപ്പിലാക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ നിന്ന് ഒരുമെഗാവാട്ട് സൗരോര്ജമെങ്കിലും ഉത്പാദിപ്പിക്കാനുള്ള പദ്ധതി ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. റെയില്‍വെ സ്റ്റേഷനുകളും വിമാനത്താവളങ്ങളും ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് പീയൂഷ് ഗോയല്‍ പറഞ്ഞു. ഊര്‍ജ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുന്നോട്ടുവച്ച പദ്ധതി ലോകത്തിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിക്കാണിക്കുന്ന മാതൃകയാണ്.
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ലക്ഷ്യം കൈവരിച്ച സിയാലിന്റെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തി. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ജനറല്‍ മാനേജര്‍മാരായ ജോസ് തോമസ്, ടി.ആര്.ഗോപാല്‍കൃഷ്ണ, കെ.പി.തങ്കച്ചന്, ഡി.ജി.എം.ദിനേശ്കുമാര്‍, സി.ഐ.എസ്.എല്‍ മാനേജിങ് ഡയറക്ടര്‍ ആര്. വെങ്കിടേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: