കൊച്ചി: ശസ്ത്രക്രിയയുടെയും പ്ലാസ്റ്റിക് സര്‍ജറിയുടെയും പിതാവെന്ന് അറിയപ്പെടുന്ന ഋഷി സുശ്രുതന്റെ 40 അടി ഉയരമുള്ള പ്രതിമ ഇടപ്പള്ളി അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ (എയിംസ്) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനാവരണം ചെയ്തു. പ്രശസ്ത ശില്പി ചവറ വിജയന് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ശില്പം സുശ്രുതന് പദ്മാസനത്തില്‍ ഇരിക്കുന്ന തരത്തിലുള്ളതാണ്. ഒരു സംഘം ഭിഷഗ്വരന്മാര്ക്കൊപ്പം സുശ്രുതന് ഒരു രോഗിയെ ശസ്ത്രക്രിയ നടത്തുന്ന ശില്‍പ്പവും ഇതിനോപ്പമുണ്ട്.
മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദ പുരി, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഓണററി ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്, മേയര്‍ സൗമിനി ജെയിന്, ഹൈബി ഈഡന് എംഎല്‍എ, കൗണ്‍സിലര്‍ അംബിക സുദര്ശന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ശില്‍പ്പി ചവറ വിജയനെ ചടങ്ങില്‍ ആദരിച്ചു. സുശ്രുതന് രചിച്ച സുശ്രുത സംഹിത എന്ന പുസ്തകത്തില്‍ 1200 രോഗങ്ങളും 700 ഔഷധ സസ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഭിഷഗ്വരനാണ് സുശ്രുതനെന്നും ഹിപ്പോക്രാട്ടസിന് 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പും യൂറോപ്യന്‍ ഭിഷഗ്വരന്മാരായ സെല്‍സ്യസിനും ഗാലെനും 2000 വര്‍ഷം മുന്‍പും സുശ്രുതന് ഭാരതത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു എന്നത് നിസാര കാര്യമല്ലെന്ന് ഡോ. പ്രേം നായര്‍ പറഞ്ഞു. മഹത്തായ ചരിത്രവും പൈതൃകവും വരും തലമുറയ്ക്ക് കൈമാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബെന്ധപ്പെട്ട് ഒരു മ്യൂസിയം തുടങ്ങാന്‍ ആലോചിക്കുന്നതായും എയിംസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: