കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാനായര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ അഭിഭാഷകന് ഹാജരാക്കി. സരിതയുടെ ഒരു നമ്പറില്‍ നിന്നും അന്‍പതിലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണില്‍ 42 തവണയും മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണയും വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ സരിതയെ വിളിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി സരിത ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും സോളാര്‍ അഭിഭാഷകന് ഹാജരാക്കി. ഇതെല്ലാം സരിത എസ്. നായര്‍ ശരിവക്കുകയും ചെയ്തു.
മുദ്രവച്ച കവറിലാണ് സരിത ഇന്നലെ കമ്മീഷന് മുന്നില്‍ തെളിവുകള്‍ നല്‍കിയത്. രാഷ്ട്രീയക്കാരുമായുള്ള രഹസ്യബന്ധങ്ങളുടെ വെളിപ്പെടുത്തലുകളാണ് കവറിലുള്ളത്. ഇത് രഹസ്യസ്വഭാവമുള്ള കത്താണെന്നും സരിത കമ്മീഷനെ അറിയിച്ചു. രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗീക ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കത്തിലുണ്ട്. തന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് കമ്മീഷനില്‍ ഹാജരാക്കുമെന്നും സരിത അറിയിച്ചു. സോളാര്‍ കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി കമീഷനെ അറിയിക്കുന്നതിനാണ് മുദ്രവെച്ച കവറില്‍ ഇവ എഴുതി നല്‍കുന്നത്. നിരവധി ആരോപണങ്ങള്‍ തനിക്കെതിരെ ഉയരുന്നുണ്ട്. അവയെല്ലാം പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. തനിക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് രഹസ്യമായി തെളിവു നല്‍കുന്നതെന്നും സരിത മാധ്യമങ്ങളോടെ പറഞ്ഞു.
ശ്രീധരന് നായരില്‍ നിന്ന് വാങ്ങിയ പണം കൂടി ചേര്‍ത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് സരിത മൊഴി നല്കി. യഥാര്‍ത്ഥ പേര് ലക്ഷ്മി നായര്‍ എന്നല്ലെന്ന വിവരം മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും കമ്മീഷന് മുന്‍പാകെ സരിത വ്യക്തമാക്കി. ശീധരന്‍ നായരില്‍ നിന്ന് കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനായി വാങ്ങിയ 40 ലക്ഷം കൂടി ചേര്‍ത്താണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇതിന്റെ ബാങ്ക് വിശദാംശങ്ങള്‍ പോലീസിന്റെ കൈയ്യിലുണ്ട്.
സോളാര്‍ പദ്ധതി കോ ഓപ്പറേറ്റീവ് മേഖലയില്‍ കൂടി നടപ്പാക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. കൂടുതല്‍ തെളിവുകള്‍ ശനിയാഴ്ച നല്‍കുമെന്ന് സരിത കമ്മീഷനെ അറിയിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്ക് എതിരേയും സരിത മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉത്തരമേഖല എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡി ഉത്തരവിട്ടെന്നും സരിത പറഞ്ഞു. എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പോലീസ് അസോസിയേഷന് പ്രമേയം പാസ്സാക്കി. ഇതിന് പ്രതിഫലമായി 20 ലക്ഷം രൂപ അസോസിയേഷന് ഫണ്ട് ഇനത്തില്‍ നല്കി. പോലീസ് അസോസിയേഷന് നേതാവായ ജി.ആര്. അജിത്തിനാണ് പണം നല്‍കിയത്. സുഹൃത്തിന്റെ ഇന്‍കം ടാക്സ് കേസ് ഒതുക്കിതീര്‍ക്കാന്‍ രമേശ് ചെന്നിത്തല സഹായിച്ചെന്ന് സരിത പറഞ്ഞു. ഇതിനായി യുപിഎ സര്‍ക്കാരിലെ ആഭ്യന്തരസഹമന്ത്രിയായിരുന്ന പളനി മാണിക്യത്തെ ബന്ധപ്പെടാന്‍ സഹായിച്ചത് ചെന്നിത്തലയാണെന്നും സരിത സോളാര്‍ കമ്മീഷനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: