ന്യൂദൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ദൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ മൊഹ്സിൻ എന്നയാളെയാണ് ഇന്ന് രാവിലെ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയത്.
ദൽഹിയിലെ ബസ് ടെർമിനലിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലാകുമ്പോൾ 85,000 രൂപയും ഇയാളുടെ പക്കൽനിന്നും കണ്ടെത്തിയിട്ടുണ്ട്. റൂർക്കിയിലെ ഐഎസ് പ്രവർത്തനങ്ങൾക്ക് പണമെത്തിച്ചിരുന്നത് ഇയാളാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നത്.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി മുഹ്സിന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് സംശയിക്കപ്പെടുന്ന 13 പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് മുംബൈ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഭാരതത്തിലെ വിദേശ പൗരന്മാരെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം 23 ഭാരതീയർ ഐഎസിൽ ചേർന്നുവെന്നും ഇതിൽ ആറുപേർ കൊല്ലപ്പെട്ടുമെന്നുമാണ് കണക്ക്. 150 ഓളം പൗരന്മാർ ഐഎസ് ബന്ധത്തിന്റെ പേരിൽ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: