കണ്ണൂര്‍: റബ്ബര്‍ ഡീലേ ഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഇന്ത്യക്ക് പുറത്തുനിന്ന് ആര്‍എസ്എസ് 4 റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 110 രൂപയാണ് വ്യവസായികള്‍ അടക്കേണ്ടത്. ആസ്ഥാനത്ത് 90 രൂപക്ക് പോലും ആഭ്യന്തര വിപണിയില്‍ ആര്‍എസ്എസ് 4 റബ്ബര്‍ വാങ്ങുവാന്‍ വ്യവസായികള്‍ തയ്യാറാകുന്നില്ല. വിദേശങ്ങളില്‍ നിന്നും റബ്ബര്‍ ഉല്പാദന സീസണില്‍ വ്യാപകമായി റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ വന്‍ വ്യവസായികള്‍ ബുക്കുചെയ്തതാണ് ഇതിന് പ്രധാന കാരണം. ആഭ്യന്തര വിപണിയിലെ റബ്ബര്‍ ഉല്പാദനവും ഇറക്കുമതി റബ്ബറും യഥേഷ്ടമായത് വ്യവസായികള്‍ക്ക് വിലയിടിക്കാന്‍ സാഹചര്യമൊരുക്കിയതായി റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് ടോമി കുരിശുംമൂട്ടില്‍ ആരോപിച്ചു. സര്‍ക്കാരിന്റെ വിലസ്ഥിരതാ പദ്ധതി പ്രകാരം കര്‍ഷകര്‍ മാസത്തില്‍ രണ്ടുതവണ റബ്ബര്‍ വില്‍ക്കുന്നതുകൊണ്ട് മാര്‍ക്കറ്റില്‍ റബ്ബര്‍ ഇഷ്ടംപോലെ വരുന്നു. ഈ അവസരം വ്യവസായികള്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ വിലസ്ഥിരതാ പദ്ധതിയുടെ പ്രയോജനം വ്യവസായികള്‍ ചൂഷണം ചെയ്യുകയാണെന്നും റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന് ആരോപിച്ചു. ആഭ്യന്തര റബ്ബര്‍ ഉല്പാദക സീസണില്‍ വ്യവസായികള്‍ റബ്ബര്‍ വാങ്ങാന്‍ തയ്യാറാകാത്തത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്നും കര്‍ഷകരെയും റബ്ബര്‍ വ്യവസായികളെയും വന്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണെന്നു ഫെഡറേഷന് ആരോപിച്ചു. ആഭ്യന്തര വിപണിയില്‍ നിന്ന് റബ്ബര്‍ വാങ്ങാന്‍ റബ്ബര്‍ വ്യവസായികളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫെഡറേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: