ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ നയം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിച്ചു. 2016 ഫിബ്രുവരി 5ന് നിയമസഭയില്‍ വായിക്കാന്‍ രണ്ടുമണിക്കൂര്‍ 35 മിനിട്ടാണെടുത്തത്. 113 ഇനം തിരിച്ച് 79 പേജില്‍ ഒതുക്കിയ പ്രസംഗം വായിക്കാന്‍ തുടങ്ങും മുമ്പാണ് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെഴുന്നേറ്റത്. വി.എസ്.നേരത്തെ തന്നെ രാജ്ഭവനില്‍ ചെന്ന് പറഞ്ഞതാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന്. നയപ്രഖ്യാപനം നിയമസഭയില്‍ ഗവര്‍ണറും പാര്‍ലമെന്റില്‍ രാഷ്ട്രപതിയുമാണ് വായിക്കാറ്. അതാണ് നിയമവും കീഴ്വഴക്കവും. വി.എസ് പറഞ്ഞാല്‍ അത് മാറ്റാനൊക്കുമോ? അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി എന്ന മട്ടില്‍ ജസ്റ്റിസ് സദാശിവം രാജ്ഭവനില്‍നിന്നും മറുപടി നല്‍കിയിരുന്നു. ഭരണഘടനാ ബാധ്യതയാണത്. ഞാനത് നിര്‍വ്വഹിക്കും. ഗവര്‍ണര്‍ പറഞ്ഞത് വി.എസ്സിന് മനസ്സിലായില്ലെന്നുണ്ടോ? ഈ സംശയമാണ് സഭയിലും കണ്ടത്.
“ ഗവര്‍ണര്‍ ഇത് വായിക്കരുത്, മുഖ്യമന്ത്രി രാജിവയ്ക്കണം’ എന്നൊക്കെ വി.എസ്. പറഞ്ഞത് മലയാളത്തിലാണ്. എന്നിട്ടും ഗവര്‍ണര്‍ മറുപടി നല്കി. ‘നിങ്ങള്‍ക്ക് എന്നോട് ഒരു വിരോധവുമില്ലെന്നെനിക്കറിയാം. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. പക്ഷെ ഞാനിത് വായിക്കാനാണ് വന്നത്. വായിച്ച് തീര്‍ത്തേ പോകൂ. നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ കേള്‍ക്കാം. ഇല്ലെങ്കില്‍ ഇറങ്ങിപ്പോകാം. ബഹളം വയ്ക്കാന്‍ പറ്റില്ല, എന്തൊരു അച്ചടക്കമുള്ള പ്രതിപക്ഷം! വാടോ വാലകൃഷ്ണാ എന്ന് കൈ ആംഗ്യം കാണിച്ച് പുറത്തേക്ക് നടന്നു. രണ്ടര മണിക്കൂര്‍ പുറത്ത് കുത്തിയിരിപ്പ്. അതിനുമുമ്പ് വി.എസ്.അറിയിച്ചു.’ഗവര്‍ണ്ണറോട് ഒരു പ്രതിഷേധവും ഞങ്ങള്‍ക്കില്ല.’
എല്‍പി സ്കൂളില്‍ എഇഒ വന്ന പ്രതീതിയായിരുന്നു ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവം സഭയില്‍ നിന്നപ്പോള്‍ കേരളം കണ്ടത്. ബാറിന്റെ ലഹരിയുമില്ല. സോളാറിന്റെ തിളക്കവുമില്ല.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ ചവിട്ടുനാടകമൊന്നും ഇക്കുറി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. മാഷേ ഞങ്ങള്‍ നല്ലവരായി എന്ന് സമ്മതിക്കുന്ന കുട്ടികളെപോലെ പ്രതിപക്ഷം. സഭതീര്ന്നാല് ചെല്ലേണ്ടത് വോട്ടര്മാര്ക്കിടയിലാണേ. 2015ലെ ഏടാകൂടങ്ങള് ഒപ്പിച്ചാല്‍ വോട്ടെടുപ്പ് തുടങ്ങുംമുമ്പേ പരാജയം സമ്മതിക്കേണ്ടിവരും. കണ്ടാല്‍ അറിയാത്തവര്‍ കൊണ്ടാലറിയും എന്നുണ്ടല്ലോ. കണ്ടാലും കൊണ്ടാലും അറിയാത്തവരുടെ കാര്യം കട്ടപ്പൊകയാണെന്നാര്ക്കാണറിയാത്തത്.
ഈ നയത്തിന് ഒരു മയവും മര്യാദയുമില്ലെന്ന് ആര്‍ക്കാണ് ബോധ്യപ്പെടാത്തത്? അതിവേഗം ചാണ്ടി സര്‍ക്കാരിനായി നയം മയപ്പെടുത്തിയെടുത്തത് ആരായാലും അവരെ സമ്മതിക്കണം. ഇത്രയും കൗശലമുള്ളവരും യുഡിഎഫിലുണ്ടോ? എത്ര തന്മയത്വത്തോടെയാണ് നയരൂപീകരണം നടത്തിയിരിക്കുന്നത്. കേട്ടറിവും നാട്ടറിവുമെല്ലാം അതില്‍ ഉള്‍ക്കൊള്ളുന്നു. അതില്‍ പ്രധാനപ്പെട്ട വാചകമാണ് തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുള്ളത്. ‘അവസരങ്ങളുടെ ഒരു സുവര്‍ണ കാലഘട്ടം. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായ ഒരു കാലഘട്ടം. കേരളത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയിലേക്ക് കൊണ്ടുപോയ ഒരു കാലഘട്ടം. കേരള ജനതയുടെ സമഗ്ര വികസനത്തിന് ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന നിരവധി വാതായനങ്ങള്‍ തുറന്നുനല്‍കിയ ഒരു കാലഘട്ടം അതായിരുന്നു എന്റെ സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ എന്നു പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്’. എങ്ങിനെയുണ്ട്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ കൂട്ടുപിടിച്ചാണ് മേലുദ്ധരിച്ച കാര്യങ്ങള്‍ നയത്തില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്. ഐന്‍സ്റ്റീനെ അപകീര്‍ത്തിപ്പെടുത്താനല്ലാതെ മറ്റെന്തിനാണ് യുഡിഎഫ് ഭരണത്തിന്റെ ഊറ്റം പറയാന്‍ ഐന്‍സ്റ്റീനെ കൂട്ടുപിടിച്ചത്?
പ്രതിഭയുടെ പര്യായമാണല്ലോ ഐന്സ്റ്റീന്. ജീവിച്ചിരിക്കെ തന്നെ ഇതിഹാസമായി മാറിയ വ്യക്തിത്വം. ഐന്‍സ്റ്റീനും ഉമ്മന്‍ചാണ്ടിയുമായി സാമ്യമില്ലേ? ഉണ്ട്. ഐന്സ്റ്റീന് മുടിചീകി ഒതുക്കാറില്ല. ഉമ്മന്‍ചാണ്ടിയും അങ്ങനെതന്നെ. പാറിപ്പറക്കുന്ന മുടിയായിരുന്നു ഐന്‍സ്റ്റീന്റേത്. ഇസ്തിരിമായാത്ത വസ്ത്രവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇതു രണ്ടുമാണ് ഉമ്മന്‍ചാണ്ടിയും ഐന്‍സ്റ്റിനും തമ്മിലുള്ള സാമ്യം. സ്കൂളില്‍പഠിക്കുമ്പോള്‍ ക്ലാസില്‍ ഐന്‍സ്റ്റീന്റെ സാന്നിദ്ധ്യം അധ്യാപകര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. സംശയാലുവായിരുന്നു എന്നതുതന്നെ കാരണം. ഉത്തരം മുട്ടുന്ന അധ്യാപകര്‍ എങ്ങനെ മിടുക്കന്മാരെ ഇഷ്ടപ്പെടും? ഇവിടെ ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യം അധ്യാപകര്‍ക്കല്ല പൊതുജനങ്ങള്‍ക്കാണ് അസഹ്യമായിരിക്കുന്നത്. ഈ മാരണം എപ്പോള്‍ മാറിക്കിട്ടുമെന്നാണ് ജനം ചിന്തിക്കുന്നത്.
കൃത്യമായി ഒരു നൂറ്റാണ്ടിന് മുമ്പ് ഐന്സ്റ്റീന് സൂര്യനെക്കുറിച്ച് നിരീക്ഷിച്ചു. വിദൂര നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം സൂര്യന് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഒന്നേ ദശാംശം ഏഴ് കോണിക സെക്കന്റ് വ്യതിയാനം വരുമെന്ന് ഐന്സ്റ്റീന് പറഞ്ഞു. 1919ലെ സൂര്യഗ്രഹണ സമയത്ത് നടത്തിയ നിരീക്ഷണത്തില്‍ അത് തെളിഞ്ഞിട്ടുമുണ്ട്. ഉമ്മന്‍ചാണ്ടിക്കും സൂര്യനോട് താല്പര്യം വന്നതിന്റെ ചൂടും ചൂരുമാണല്ലോ കേരള രാഷ്ട്രീയത്തെ ഇപ്പോള്‍ കോരിത്തരിപ്പിക്കുന്നത്.
സുവര്‍ണ കാലഘട്ടത്തിലാണോ സാര്‍ സോളാര്‍ വളരുന്നത്? സരിത പ്രത്യക്ഷപ്പെടുന്നത്? എത്ര കോടിയാണ് കൈമറിഞ്ഞത്. ഇടയ്ക്ക് കേട്ടിരുന്നു എണ്ണൂറുകോടിയെന്ന്. കോടികളില്‍ കുറഞ്ഞൊരു ഇടപാടും സരിത കൈകാര്യം ചെയ്തയായി തോന്നുന്നില്ല. സരിത ‘കോടി’ എന്ന മട്ടിലാണ് മന്ത്രിമാരും എംഎല്‍എമാരും നേതാക്കളുമെല്ലാം ഉടുത്തണിഞ്ഞ് നടന്നത്.
സുവര്‍ണകാലത്താണോ മന്ത്രിമാര്‍ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം സ്ഥാപിക്കുന്നത്? സുവര്‍ണ കാലത്താണോ മന്ത്രിമാര്‍ വീടിനകത്ത് തല്ലുവാങ്ങുന്നത്! സുവര്‍ണ കാലത്താണോ പൊതുപ്രവര്ത്തകന് 51 വെട്ട് സമ്മാനിക്കുന്നത്. സുവര്‍ണ കാലത്താണോ പട്ടാപ്പകല്‍ യുവാക്കന്മാരെയും യുവതികളെയും പേപ്പട്ടികളെ തല്ലിക്കൊല്ലുന്നതുപോലെ കൊല്ലുന്നത്? സുവര്‍ണകാലത്താണോ നീതിപീഠങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്. മാഫിയകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ അവസരം ലഭിക്കുന്ന കാലത്തിനാണോ സുവര്‍ണകാലം എന്നുപറയുന്നത്. 10 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ പോലും പീഡനത്തിനിരയാകുന്ന കാലമാണോ സുവര്‍ണകാലം? അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും കൊടികുത്തി വാഴുന്ന കാലം സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കണമെങ്കില്‍ വേണം അപാര തൊലിക്കട്ടി.
നോക്കിക്കേ എന്റെ ഭ്രാന്തെല്ലാം മാറി. ഇപ്പോ ഉലക്കകൊണ്ടാ കോണകം ഉടുക്കുന്നത് എന്നുപറയുന്നതുപോലെയാണീ സുവര്‍ണകാലം. അവകാശവാദങ്ങളെല്ലാം പൊള്ള. ചെയ്യുമെന്ന് പറയുന്നതെല്ലാം നടക്കാത്ത കാര്യം. മണ്ണില്ലാത്തവര്‍ക്ക് മണ്ണ്, വീടില്ലാത്തവര്‍ക്ക് വീട്, തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍. എന്തൊരു വാഗ്ദാനം. അഞ്ചുവര്‍ഷം കിട്ടിയ സമയം കക്കാനും നില്ക്കാനുമുള്ള ശ്രമം. ഇനി ഭരിക്കാന്‍ അഞ്ചുവര്‍ഷം കൂടി വേണംപോലും !’ മുട്ട കൊടുക്കാത്ത പാത്തുമ്മയാണോ കോഴിയെ കൊടുക്കാന്‍ പോകുന്നത്? എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണീ പ്രസംഗം.
സുതാര്യ കേരളമെന്ന വാഗ്ദാനം സരിതാ കേരളമാക്കി. അവളെ പേടിച്ചാരും പൊതുവഴി നടപ്പീലാ എന്ന സ്ഥിതിയിലെത്തി. സുവര്ണകാലമെങ്കിലെന്തിനാവോ, ആധുനിക സംവിധാനങ്ങളുള്ള ജയിലുണ്ടാക്കുന്നത്? 105-ാം ഇനമായി പറയുന്നത് ജയില്‍ നിര്‍മ്മാണത്തെ കുറിച്ചാണ്. വിയ്യൂരില്‍ അതീവ സുരക്ഷയോടുകൂടിയ ആധുനിക ജയില്‍ നിര്‍മ്മാണം നടക്കുന്നു. 2016ല്‍ പൂര്‍ത്തീകരിക്കും. സമാനതയില്ലാത്തതും നമ്മുടെ സംസ്ഥാനത്ത് ആകെയുള്ളതുമായ ഈ ജയില്‍ ദേശവിരുദ്ധ തീവ്രവാദികളെയും കൊടുംകുറ്റവാളികളെയും തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇത് ഉപയോഗപ്പെടുത്തും.’
സുവര്‍ണകാലത്ത് ദേശവിരുദ്ധര്‍ വര്‍ദ്ധിച്ചു. കൊടുംകുറ്റവാളികള്‍ പെരുകി എന്നല്ലേ ഇത് വ്യക്തമാക്കുന്നത്? അതല്ല ഭരണംവിട്ട് നേരെ ജയിലിലേക്ക് പോകുമ്പോള്‍ മെച്ചപ്പെട്ട സൗകര്യം ലഭിക്കണമെന്ന സ്വാര്‍ത്ഥതയോ? പിന്നിട്ടത് സുവര്‍ണകാലഘട്ടമെങ്കില്‍ അതങ്ങ് തുടര്‍ന്നാല്‍ പോരെ. പിന്നെന്തിനാണ് പ്രസംഗം ഉപസംഹരിക്കാന്‍ തനിക്കൊരു സ്വപ്നമുണ്ട്. അത് സാക്ഷാത്ക്കരിക്കാന്‍ കാതങ്ങളേറെ താണ്ടേണ്ടതുണ്ടെന്ന് പറഞ്ഞുവച്ചത്. ഏതായാലും അതിവേഗം കേരളത്തെ പെരുവഴിയിലാക്കി. നേര്‍വഴിക്ക് എത്തിക്കാനുള്ള പ്രയത്നമാണ് വേണ്ടത്. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞാല്‍ നേര്വഴിക്കെത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: