2004 ഡിസംബര്‍ 24 ന് ഭാരത മഹാസമുദ്രത്തില്‍ രൂപമെടുത്ത സുനാമി തിരകള്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും ഒരു പേടിസ്വപ്നമായി അവശേഷിക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം 2004 ലെ സുനാമി തിരകള്‍ പുതിയ അനുഭവമായിരുന്നു. ഭാരത തീരത്ത് ആയിരങ്ങളാണ് സുനാമി തിരകള്‍ക്ക് ഭക്ഷണമായി തീര്‍ന്നത്. ഇന്തോനേഷ്യയില്‍ രണ്ടുലക്ഷത്തിലധികം പേര് സുനാമി തിരകള്‍ക്കു ഇരയായി. സുനാമി തിരകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം 2004 ല്‍ ഭാരതത്തിനോ മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്കോ ഇല്ലായിരുന്നു. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സുനാമി അക്രമണം പതിവുസംഭവമായിരുന്നതുകാരണം, മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഈ രാജ്യങ്ങള്‍ സ്ഥാപിച്ചിരുന്നു.
ഭാരതത്തിലെ ശാസ്ത്രജ്ഞന്മാര് ഈ കുറവ് ശാശ്വതമായി തന്നെ പരിഹരിച്ചു. ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐഎന്‍സിഒഐഎസ്)ഗവേഷണശാലക്ക് സുനാമി തിരകളെക്കുറിച്ച് 20 മിനിട്ടുമുമ്പുതന്നെ പ്രവചിക്കാന്‍ കഴിയും. ഇന്‍കോയിസ് മേധാവി ഡോക്ടര്‍ സതീഷ് ഷേണായി, ശാസ്ത്രജ്ഞനും കാസര്കോഡുകാരനുമായ ഡോക്ടര്‍ ബാലകൃഷ്ണന് നായര്‍, ആന്ധ്രാപ്രദേശുകാരനായ ഡോക്ടര്‍ ശ്രീനിവാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരാണ് സുനാമി തിരമാലകളെ മെരുക്കാനുള്ള നൂതന സംവിധാനം ആവിഷ്കരിച്ചത്.
ഭാരത മഹാസമുദ്രം, അറേബ്യന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സുനാമി ബൂയീസ് ഇരുപത്തിനാലുമണിക്കൂറും നിരന്തരമായി സമുദ്രാന്തര്‍ഭാഗത്തെ ചലനങ്ങളെക്കുറിച്ച് ഇന്‍കോയിസിലെ കണ്ട്രോള് റൂമിലേക്ക് വിവരം നല്കിക്കൊണ്ടിരിക്കും. ഇന്‍കോയിസ് കണ്ട്രോള് റൂമില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീനുകളില്‍ ഈ മൂന്നുകടലുകളിലെയും മാറിമാറി വരുന്ന സ്വഭാവവിശേഷങ്ങള്‍ തത്സമയം തന്നെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എവിടെയെങ്കിലും ഭൂചലനം അനുഭവപ്പെട്ടാല്‍, നിമിഷങ്ങള്‍ക്കകം അത് ഇന്‍കോയിസിലെ കണ്‍ട്രോമില്‍ റൂമില്‍ അറിയാന്‍ കഴിയും.
മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ, പ്രസ്തുത ഭൂചലനം സുനാമി തിരകള്‍ സൃഷ്ടിക്കുമോ എന്ന വിവരം ശാസ്ത്രന്മാര്ക്കു പ്രവചിക്കാന്‍ കഴിയും. സാധാരണഗതിയില്‍ റിക്ടര്‍ സ്കെയിലില്‍ ആറുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ (പ്രഭവകേന്ദ്രം സമുദ്രത്തിനടിയില്‍ ആയിരിക്കുന്ന ഭൂചലനം) ഗൗരവമാക്കേണ്ടതില്ല എന്നാണ് ഇന്‍കോയിസ് ശാസ്ത്രജ്ഞരുടെ നിഗമനം. പക്ഷേ ഒരു ഭൂചലനവും അത് എത്ര ദുര്‍ബലമാണെങ്കില്‍ കൂടിയും ഡോക്ടര്‍ ശ്രീനിവാസ് കുമാറിന്റെയും ഡോക്ടര്‍ ബാലകൃഷ്ണന് നായരുടെയും വിശകലനത്തിന് വിധേയമാകും. ഭൂചലനം സംഭവിച്ച് 20 മിനിട്ടുകള്ക്കുള്ളിലാണത്രേ സുനാമി തിരകള്‍ രൂപപ്പെടുവാനുള്ള സാധ്യത. അതും ഭൂചലനത്തിന്റെ ശക്തി ഒമ്പതില്‍ കൂടുതലായാല്‍.
2004 ഡിസംബറില്‍ ഇന്തോനേഷ്യക്ക് സമീപം കടലില്‍ രൂപമെടുത്ത ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ ഒമ്പതില്‍ കൂടുതലാണ് രേഖപ്പെടുത്തിയത്. ഭൂകമ്പം നടന്ന് അഞ്ച് മിനിട്ടിനകം അത് സുനാമി ജെനിക് ആണോ എന്ന് ഇന്‍കോയിസ് കണ്ട്രോള് റൂമിന് നിശ്ചയിക്കാനാകും. തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ കമാന്റിനെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും വിവരം അറിയിക്കും.
കടലില്‍ സ്ഥാപിച്ച സുനാമി ബൂയിസ് സമുദ്രത്തിന്റെ മാറിമറിഞ്ഞുവരുന്ന സ്വഭാവ വിശേഷങ്ങളെക്കുറിച്ച് ഉപഗ്രഹങ്ങള്‍ വഴിയാണ് ഇന്‍കോയിസ് കണ്ട്രോള് റൂമിലേക്ക് വിവരങ്ങള്‍ അയക്കുക.
ഇന്‍കോയിസിലെ സുനാമി കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ഓരോ ഷിഫ്റ്റിലും യുവശാസ്ത്രജ്ഞരാണ് ഭാരത മഹാസമുദ്രവും അറേബ്യന്‍ കടലും ബംഗാള്‍ ഉള്‍ക്കടലും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഭാരത മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക് ഈ നിയന്ത്രണശാലയില്‍ നിന്നാണ് സുനാമിയെക്കുറിച്ചും കൊടുങ്കാറ്റിനെക്കുറിച്ചും മുന്നറിയിപ്പുകള്‍ നല്‍കിവരുന്നത്. ബംഗ്ലാദേശ്, ബര്‍മ്മ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തായ്വാന്, കൊറിയ തുടങ്ങിയ രാജ്യങ്ങളെയും പാക്കിസ്ഥാനെയും സുനാമി ഭീഷണിയില്‍നിന്നും രക്ഷിച്ചു പരിപാലിക്കുന്നത് ഭാരതീയ ശാസ്ത്രജ്ഞന്മാരാണ്!
ലോകത്ത് എവിടെ ഭൂചലനം നടന്നാലും നിമിഷങ്ങള്‍ക്കകം കണ്ട്രോള് റൂമിലെ കൂറ്റന്‍ ടിവി സ്ക്രീനുകളില്‍ അതുസംബന്ധിച്ച വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. അത്യാധുനിക വാര്‍ത്താ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രസ്തുത ഭൂകമ്പത്തിന്റെ വിവരങ്ങള്‍ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പറക്കുന്നു.
പസഫിക് സമുദ്രം, അത്ലാന്റിക് സമുദ്രം എന്നീ മഹാസമുദ്രങ്ങളിലെ സുനാമി നിരീക്ഷണ കേന്ദ്രങ്ങളും ഹൈദരാബാദ് നിലയവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. കാലാവസ്ഥാ പ്രവചനങ്ങള്‍ക്കു കൃത്യത വര്‍ധിച്ചതും ഇന്‍കോയിസ് ശാസ്ത്രജ്ഞന്മാരുടെ നേട്ടമാണ്. ഭാരത മഹാസമുദ്രത്തിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും വ്യതിയാനങ്ങള്‍ അതിവേഗം മനസ്സിലാക്കാന്‍ കഴിയുന്നതില്‍, ചുഴലിക്കാറ്റ്, പേമാരി, കൊടുങ്കാറ്റ്, സൈക്ലോണ്‍ എന്നുവേണ്ട, എല്ലാ പ്രകൃതി വിനാശകാരികളെയും കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ മുന്നറിയിപ്പ് നല്‍കുന്നതിന് ഇന്‍കോയിസ് ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു.
ഒരു ദുരന്തമുന്നറിയിപ്പ് സ്ഥാപനം എന്നതില്‍ കൂടുതലായി, ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയില് നിര്‍ണായകമായ സ്ഥാനമാണ് ഇന്‍കോയിസ് വഹിക്കുന്നത്. ഡോക്ടര്‍ സതീഷ് ഷേണായി, ഡോക്ടര്‍ ബാലകൃഷ്ണന് നായര്‍ എന്നിവരുടെ ഗവേഷണ ഫലമായി, മത്സ്യസമ്പത്ത് ധാരാളം ലഭ്യമായ പ്രദേശങ്ങളെക്കുറിച്ച് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വിവരം നല്കിവരുന്നു ഇന്‍കോയിസ്. ഇന്ന് മത്സ്യസമ്പത്ത് അന്വേഷിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അലയേണ്ടതില്ല. ഓരോ ദിവസവും മത്സ്യം ലഭ്യമായ പ്രദേശത്തെക്കുറിച്ച് ഇന്‍കോയിസ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അറിയിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം അന്വേഷിച്ച് കടലില്‍ അലയേണ്ടതില്ല. ഇന്‍കോയിസ് നല്കിയ ദിശയിലേക്ക് ബോട്ടുമായി എത്തിയാല്‍ മതി. ഈ ഇനത്തില്‍ മത്സ്യത്തൊഴിലാളികള്‍ ലാഭിക്കുന്നത് ഇന്ധനചെലവും വന്‍ മത്സ്യസമ്പത്തുമാണ്.
ചെന്നൈയിലെ എം.എസ്.സ്വാമിനാഥന് ഗവേഷണ കേന്ദ്രവും തമിഴ്നാട്, പോണ്ടിച്ചേരി, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വിവിധ എന്‍ജിഒകളുമായി ചേര്‍ന്നാണ് ഇന്‍കോയിസ് ഈ വിവരങ്ങള്‍ മത്സ്യത്തൊഴിലാള്‍ക്ക് ലഭ്യമാക്കുന്നത്.
ഭാരതവും ശ്രീലങ്കയും തമ്മിലുള്ള അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത് നിത്യസംഭവമാണ്. ശ്രീലങ്കന്‍ തീരത്ത്, ഭാരതത്തിലും ശ്രീലങ്കയിലും നിരോധിച്ചിട്ടുള്ള പ്രത്യേകതരം വല ഉപയോഗിച്ചാണ് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. ബോട്ടം ട്രോളിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയവഴി ശ്രീലങ്കന്‍ തീരത്തെ പൊടിമീന്‍ വരെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ വാരിക്കൊണ്ടുവരുന്നത്.
ഈ സാഹചര്യത്തില്‍ ഭാരതത്തിലെ മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കുന്നതിന് ഇന്‍കോയിസ് മറ്റൊരു സംവിധാനം കൂടി വികസിപ്പിച്ചിരിക്കുന്നു. മത്സ്യബന്ധനത്തിന് തിരിക്കുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍, ഭാരത-ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിക്കു സമീപം എത്തുമ്പോള്‍ തന്നെ സുരക്ഷാ അലാറം മുഴങ്ങുന്നതിനുള്ള സംവിധാനമാണിത്. അതിര്‍ത്തിയോടു അടുക്കുന്തോറും അലാറം തുടര്‍ച്ചയായി ശബ്ദിച്ചുകൊണ്ടിരിക്കും. ഡോക്ടര്‍ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ സാങ്കേതിക സംവിധാനം രൂപകല്‍പ്പന ചെയ്തത്. പക്ഷേ തങ്ങള്‍ തങ്ങളുടെ പരമ്പരാഗത ജലാതിര്‍ത്തിയിലാണ് മത്സ്യബന്ധനം നടത്തുന്നതെന്ന് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ അവകാശപ്പെടുന്നു. തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലൊന്നും ‘ബോട്ടം ട്രോളിങ്’ മൂലം മത്സ്യസമ്പത്ത് അവശേഷിച്ചിട്ടില്ല.
ഇന്‍കോയിസ് ശാസ്ത്രജ്ഞന്മാരുടെ സാങ്കേതിക മികവിന്റെ ഫലം അനുഭവിക്കുന്നത് പ്രധാനമായും തമിഴ്നാടാണ്. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി എന്നിവയില്‍ നിന്നുള്ള സംരക്ഷണം, മത്സ്യലഭ്യതയെക്കുറിച്ച് ഇന്‍കോയിസ് നല്കുന്ന അറിയിപ്പുകള്, തങ്ങളുടെ ബോട്ടുകളിലും മൊബൈല്‍ ഫോണുകളിലും ഘടിപ്പിക്കാവുന്ന അലാറം സംവിധാനം. ഇതില്‍ കൂടുതലായി മത്സ്യത്തൊഴിലാളികള്‍ക്ക് എന്താണ് വേണ്ടത്? ശ്രീലങ്കന്‍ നാവികസേനയില്‍ നിന്നു സംരക്ഷണം ഉറപ്പാക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയോടു ബഹുമാനം കാണിക്കുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: