കേരളത്തില്‍ കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായി എന്നും വികസന ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്നുമുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ വികസിച്ചത് അഴിമതിയും അവിഹിതവും മാത്രമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും മറിച്ച് എന്തൊക്കെ അവകാശപ്പെട്ടാലും ജനങ്ങള്‍ പുച്ഛിച്ചുതള്ളും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഇടതു-വലതു മുന്നണികള്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ പ്രബുദ്ധരായ കേരളീയ ജനത അത് മുഖവിലക്കെടുക്കില്ല. കേരളത്തില്‍ യഥാര്‍ത്ഥ വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണമെന്ന അമിത്ഷായുടെ നിരീക്ഷണം ശരിയായ രാഷ്ട്രീയബോധത്തോടെയുള്ളതാണ്.
ഇടതു-വലതു മുന്നണികളെ ഒന്നിടവിട്ട് അധികാരത്തിലേറ്റുന്ന ജനങ്ങള്‍ ഇപ്പോള്‍ അരങ്ങേറുന്ന കോഴ-സരിത ആരോപണങ്ങളില്‍ അന്ധാളിച്ച് ഇവര്‍ക്ക് പകരം വ്യതിരിക്തരായ ഒരു രാഷ്ട്രീയ കക്ഷിയെ പിന്തുണയ്ക്കും എന്നതില്‍ തര്‍ക്കമില്ല. ഇതുവരെ നിയമസഭയില്‍ പ്രാതിനിധ്യം ലഭിക്കാത്ത ബിജെപി ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നിയമസഭയില്‍ സാന്നിദ്ധ്യം തെളിയിക്കുമെന്നുറപ്പാണ്. കേരള രാഷ്ട്രീയത്തില്‍ അതിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര മൗലികമായ രാഷ്ട്രീയമാറ്റത്തിന്റെ കാഹളമാണ്. ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും പാര്‍ട്ടി നയങ്ങള്‍ അംഗീകരിക്കുന്ന ആരുമായും കൂട്ടുചേരുമെന്നും കുമ്മനം പറയുന്നതിന് ഈ പശ്ചാത്തലത്തില്‍ വലിയ പ്രസക്തിയുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയായിരിക്കും മത്സരിക്കുക.
കാര്‍ഷികമേഖലയുള്‍പ്പെടെ സംസ്ഥാനത്തെ പല മേഖലകളും തകര്‍ന്നിരിക്കുകയാണ്. കുമ്മനം രാജശേഖരന്റെ ശുഭാപ്തി വിശ്വാസത്തിനടിസ്ഥാനം ഇന്ന് മലയാളികള്‍ക്ക് ഇടതു-വലതു പാര്‍ട്ടികള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. പാര്‍ട്ടി നയങ്ങള്‍ അംഗീകരിക്കുന്ന ആരുമായും കൂട്ടുചേരും എന്ന കുമ്മനത്തിന്റെ പ്രഖ്യാപനം ബിജെപി നയങ്ങളോട് എതിര്‍പ്പില്ലാത്ത പാര്‍ട്ടികള്‍ക്കുള്ള ക്ഷണം തന്നെയാണ്. വെള്ളാപ്പള്ളി നടേശന് ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചതുതന്നെ ഇടതു-വലതു മുന്നണികളോടുള്ള അവിശ്വാസവും അവരുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരവും തിരിച്ചറിഞ്ഞാണ്. വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും നടത്തിയ ദല്‍ഹി യാത്രയും ബിജെപി വിരുദ്ധരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരുന്നു.
ഇടതുമുന്നണിയിലെ അണികളുടെ ചോര്‍ച്ച വ്യാപകമാണ്. നാണയത്തിന്റെ മറുപുറമായ കോണ്‍ഗ്രസിലേക്ക് ഇവര്‍ പോകുമെന്ന് കരുതാനാവില്ല. ബിജെപി പ്രതിനിധാനം ചെയ്യുന്ന ആദര്ശരാഷ്ട്രീയത്തിലേക്കാണ് ഇവര്‍ വരിക. സിപിഎം കാലങ്ങളായി നടത്തുന്ന ഹിന്ദു വഞ്ചനയില്‍ പ്രതിഷേധിച്ച് വിവിധ സമുദായങ്ങളില്‍പ്പെട്ട അണികളില്‍ വളരെയധികം പേര് ഇതിനകം പാര്ട്ടിവിട്ടുകഴിഞ്ഞു. ഇവിടെയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന്റെ പ്രസക്തി. ബിജെപി-വെള്ളാപ്പള്ളി ധാരണ രാഷ്ട്രീയത്തില്‍ ചടുലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതേണ്ടത്.
വിമോചനയാത്രയുടെ കോട്ടയം സമ്മേളനത്തില്‍ അമിത് ഷാ നടത്തിയ പ്രസംഗം ബിജെപി പ്രവര്‍ത്തകരിലും ജനങ്ങളിലും വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിട്ടുള്ളത്. കേന്ദ്രം ബിജെപി ഭരിക്കുമ്പോള്‍ പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ അത് സംസ്ഥാനത്തിന്റെ സുവര്‍ണകാലമായിരിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെ ബിജെപി വിരോധംകൊണ്ട് മറച്ചുപിടിക്കുന്ന ഇടതു-വലതുമുന്നണി രാഷ്ട്രീയത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിന് ഭാരത ഭൂപടത്തില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണമെന്നും എത്തിച്ചാല്‍ റബര്‍ അടക്കം കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വതപരിഹാരം കാണുമെന്നും അമിത്ഷാ വാഗ്ദാനം ചെയ്യുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസം രാഷ്ട്രീയമാറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ കുമ്മനം രാജശേഖരന് ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. കേരള രാഷ്ട്രീയം മാറുമെന്നും പ്രീണന രാഷ്ട്രീയത്തിന് കര്ട്ടന് വീഴുമെന്നും അമിത ഷായ്ക്ക് ഉറപ്പുണ്ട്. പത്തുവര്‍ഷത്തെ കേന്ദ്രഭരണത്തില്‍ കോണ്‍ഗ്രസുകാര്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്.
ഭരണം എന്നാല്‍ അഴിമതി നടത്തല്‍ എന്ന് പരിഭാഷപ്പെടുത്തുന്ന കോണ്‍ഗ്രസ് കേരളത്തിലിന്ന് ബാര്‍ കോഴ, സോളാര്‍, ടൈറ്റാനിയം, നഴ്സിങ് നിയമന തട്ടിപ്പ്, വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പിലെ തട്ടിപ്പുകള്‍ എന്നിങ്ങനെയുള്ള അഴിമതികളില്‍ അകപ്പെട്ടു കിടക്കുകയാണ്. അധികാരം പോകുമെന്ന് ഉറപ്പായപ്പോള്‍ വാഗ്ദാനങ്ങള്‍ വാരിവിതറുന്ന ഉമ്മന്‍ചാണ്ടിയുടെ അടവ് ഫലിക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: