കൊളംബൊ: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ ശ്രീലങ്കയിലെത്തി. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര സ്വീകരിച്ചു. ഭാരത-ശ്രീലങ്ക സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
വിദേശകാര്യസെക്രട്ടറി ജയ്ശങ്കറും സുഷമയെ അനുഗമിക്കുന്നുണ്ട്. സമരവീരയുമായി സുഷമ ചര്‍ച്ച നടത്തും. സാമ്പത്തികം, ഊര്‍ജ്ജം, സാങ്കേതികം, പ്രതിരോധം, സമുദ്രാതിര്‍ത്തി സഹകരണം എന്നിവ ചര്‍ച്ചാവിഷയമാകും. പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, വിദഗ്ദ്ധര്‍ക്കുള്ള പരിശീലനം തുടങ്ങിയവയില്‍ ഭാരതം നല്കുന്ന സഹായം ഇരുനേതാക്കളും അവലോകനം നടത്തും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. തലൈമന്നാറിനും രാമേശ്വരത്തിനും ഇടയിലുള്ള ഫെറി സര്‍വീസ് നേരത്തെ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് ആര്.സംപന്തന്‍ എന്നിവരുമായും സുഷമ കൂടിക്കാഴ്ച നടത്തും. ശ്രീലങ്കയില്‍ ഭാരത ഉത്സവങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ പ്രദര്‍ശനം സുഷമ ഇന്ന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: