ഹൈദരാബാദ്: കാപ്പു സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി മുദ്രഗഡ പത്മനാഭവും ഭാര്യയും നിരാഹാര സമരം തുടങ്ങി. കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് പത്മനാഭ ആഹ്വാനം ചെയ്ത സമരം അക്രമാസക്തമായിരുന്നു. തുടര്‍ന്ന് പ്രക്ഷോഭ സമരം അവസാനിപ്പിച്ച് ജന്മനാട്ടിലെ കിര്ലമ്പുഡിയിലാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
കാപ്പു സമുദായത്തിന്റെ ആവശ്യം മൂന്നു മാസത്തിനകം പരിഹരിച്ച് സമുദായത്തിന്റെ ക്ഷേമത്തിന് പ്രതിവര്‍ഷം 1,000 കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കമെന്നാണാവശ്യം. കഴിഞ്ഞ ദിവസം സമരക്കാര്‍ ട്രെയിന്‍ തീവെച്ചതുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കെതിരേ എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കാനും ആ സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താനും പത്മനാഭ ആവശ്യപ്പെടുന്നു.
പത്മനാഭയുടെ നിരാഹാരത്തിന് കനത്ത സുരക്ഷാ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം ടിഡിപിയില്‍ പെട്ട കാപ്പു സമുദായാംഗങ്ങളായ രണ്ട് എംഎല്‍എമാര്‍ പത്മനാഭവുമായി ചര്‍ച്ചകള്‍ നടത്തി, സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു.
അതിനിടെ, പത്മനാഭ ഉന്നയിക്കുന്ന ആവശ്യം പഠിച്ച് റിപ്പോര്‍ട്ടു നല്കാന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, റിട്ട. ജസ്റ്റീസ് മഞ്ജുനാഥ അദ്ധ്യക്ഷനായ സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: