കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ന് മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് സെന്റര്‍ അംഗം ഡോ.സി.ഐ.ഐസക് അഭിപ്രായപ്പെട്ടു. ദേശീയ അധ്യാപകപരിഷത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മതന്യൂനപക്ഷ പ്രീണനം മൂലം ഉന്നത വിദ്യാഭ്യാസ സ്ഥാനങ്ങള്‍ മതങ്ങള്‍ക്കായി വീതം വെച്ചിരിക്കുകയാണ്. ഇതുമൂലം അര്‍ഹതയില്ലാത്ത പലരും വൈസ് ചാന്‍സലര്‍ പോലുള്ള ഉന്നത പദവികളിരിക്കുന്നത് മൂല്യശോഷണത്തിന് കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതര സംഘടനകള്‍ ശമ്പള പരിഷ്കരണത്തിനും ആനുകൂല്യ വര്‍ധനയ്ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ ദേശീയ കാഴ്ച്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്നത് എന്‍ടിയു മാത്രമാണ്. പാഠ്യപദ്ധതിയില്‍ നിന്ന് ദേശീയ കാഴ്ച്ചപ്പാടു നല്കുന്ന പാഠഭാഗങ്ങള്‍ പിന്‍വലിച്ചതാണ് ഭീരരവാദത്തിലും അക്രമങ്ങളിലും യുവാക്കള്‍ എത്തിപ്പെടാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ വര്‍ഗീയതയുടെ വിത്ത് വിതച്ചത് ടിപ്പുസുല്‍ത്താനും ഹൈദരാലിയുമായിരുന്നു. മാപ്പിള ലഹളയ്ക്ക് കാരണവും അത് തന്നെയാണ്. ഇത് മഹത്വവല്‍ക്കരിച്ച് പാഠഭാഗമാക്കുകയാണ് വിദ്യാഭ്യാസ മേലാളന്മാര് ചെയ്തത്.
ഭീകരവാദികളെയും മതതീവ്രവാദികളെയും രക്തസാക്ഷികളായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യ സമരവുമായി പുലബന്ധം പോലുമില്ലാത്തവരെയാണ് ഇന്ന് സ്വാതന്ത്ര്യസമര സേനാനികളായി വാഴ്ത്തിയിരിക്കുന്നത്. പത്രമാധ്യമങ്ങള്‍ ദേശീയ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാന്‍ താല്പര്യപ്പെടാത്തത് മൂല്യശോഷണത്തിന് കാരണമാകുന്നു. ശരിയായ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും നാം തയ്യാറാകണം. ഭാരതത്തിന്റെ മഹത്വം ഇന്നും നിലനില്‍ക്കുന്നത് ഇവിടുത്തെ ഹിന്ദുക്കള്‍ തെറ്റുകള്‍ തിരുത്താന്‍ തയ്യാറായതിനാലാണ്. അധ്യാപകര്‍ക്ക് സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിക്കും. ഉത്തിഷ്ഠത, ജാഗ്രത എന്ന വിവേകാനന്ദ വചനങ്ങളായിരിക്കണം അധ്യാപകര്ക്കുണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദര്‍ശം നെഞ്ചിലേറ്റി അതിന് വേണ്ടി 37 വര്‍ഷം പ്രവര്‍ത്തിച്ചു വരുന്ന ദേശീയ അധ്യാപക പരിഷത് ഇന്ന് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് പറഞ്ഞു. വിദ്യഭ്യാസരംഗത്തെ അഴിമതികള്‍ക്കും അനീതികള്‍ക്കുമെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന എന്ടിയുവിനെതിരെ ഇടതു വലതു അധ്യാപക സംഘടനകള്‍ ഒന്നിക്കുന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് അതിഥികളെ പരിചയപ്പെടുത്തി. പെരിയ കേന്ദ്രസര്‍വകലാശാല ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡോ.കെ.ജയപ്രസാദ്, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്മാന് ദാമോദരന്‍ ആര്‍കിടെക്ട് സംസാരിച്ചു. എന്‍ടിയു ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന് സ്വാഗതവും സംസ്ഥാന സെക്രട്ടറി ബി.ഭാസ്കരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: