കൊട്ടാരക്കര: വിപത്തുകളുടെ വിത്തുകളെ പിഴുതുമാറ്റി മാതൃത്വത്തിന്റെ സാംസ്കാരിക വിപ്ലവം കേരളത്തില്‍ സൃഷ്ടിക്കുമെന്ന് കേരളാ ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാനഅധ്യക്ഷ പ്രൊഫ. വി.ടി.രമ പറഞ്ഞു. സ്ത്രീസ്വാഭിമാന്‍ യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന പുരോഗമനവാദികള്‍ക്ക് സ്വാതന്ത്യം എന്നാല്‍ എന്തിനെയും നിഷേധിക്കലാണ്. അതാണ് പ്രകൃതി നിയമങ്ങളെപോലും ലംഘിച്ച് ആഭാസ സമരങ്ങള്‍ നടത്തുന്നതും പ്രവേശനമില്ലാത്തിടത്ത് പ്രവേശിക്കണമെന്നും വാദിക്കുന്നതും. സ്ത്രീസമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെപറ്റി ഇവര്‍ ചിന്തിക്കുന്നില്ല, പ്രതികരിക്കുന്നില്ല. എന്നാല്‍ സ്ത്രീയെ അമ്മയായി കാണുന്ന മഹത്തായ സംസ്കാരം കേരളത്തിന്റെ മണ്ണില്‍ തിരികെ എത്തിക്കുകതന്നെ ചെയ്യും. യാത്രയ്ക്ക് പിന്നിട്ട വഴികളില്‍ അമ്മമാര്‍ നല്കിയ സ്വീകരണം അതാണ് സൂചിപ്പിക്കുന്നത്. കാന്തപുരം മുസലിയാര്‍ മാതൃത്വത്തെ ഒന്നടങ്കം പ്രസവിക്കുന്ന ഉപകരണമായി അധിക്ഷേപിച്ചപ്പോള്‍ സമൂഹം നോക്കിനില്ക്കുകയായിരുന്നു.
ഏത് പരാമര്‍ശത്തെയും വിപ്ലവമായി ചിത്രീകരിക്കുന്ന ചാനലുകാര് ഈ അധിക്ഷേപം കണ്ടില്ലെന്ന് നടിച്ചു. അവാര്‍ഡുകള്‍ തിരിച്ചുനല്‍കി പ്രതിഷേധം നടത്തുന്നവര്‍പോലും ഈ അധിക്ഷേപത്തിനെതിരെ യാതൊന്നും പ്രതികരിച്ചില്ല. എല്ലാവരും സരിതക്ക് പിറകെയാണ്. അവരുടെ ഭൂമിശാസ്ത്രം ഒപ്പിയെടുക്കാന്‍ ചാനലുകള്‍ മത്സരിക്കുകയാണ്.
സമൂഹത്തില്‍ നന്മ ചെയ്യുന്നവരെ അവര്‍ കാണുന്നില്ല. വരുന്ന തലമുറക്ക് എന്ത് സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്ന് ഇതിനെ നിയന്ത്രിക്കുന്നവര്‍ ചിന്തിക്കണം. നമ്മുടെ കുട്ടികള്‍ക്ക് ഭാരതത്തിന്റെ പാരമ്പര്യവും അമ്മ എന്ന സങ്കല്‍പ്പത്തിന്റെ ആഴവും മനസിലാക്കി നല്കാന് നാം ഓരോരുത്തരും തയ്യാറായാല്‍ മാത്രമേ പാരമ്പര്യം കളങ്കപ്പെടുത്തുന്ന നീചശക്തികളെ ഇല്ലാതാക്കാന്‍ കഴിയൂ. അമ്മയെ ആദരിക്കാതിരുന്നപ്പോള് തന്നെ നമ്മുടെ സ്വാഭിമാനം നഷ്ടപ്പെട്ടു. മനശാസ്ത്രപരവും സാംസ്ക്കാരികപരവുമായ മാറ്റത്തിലൂടെ ഇതിനെ തിരികെ കൊണ്ടുവരികയാണ് യാത്രയുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ഡോ.എന്‍.എന്‍.മുരളി അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: