കൊച്ചി: അന്തരിച്ച ജസ്റ്റിസ് പരിപൂര്‍ണന്റെ സംസ്കാരചടങ്ങിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കാതിരുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ മതപക്ഷപാതമാണെന്ന് വിമര്‍ശനമുയരുന്നു. പരിപൂര്ണന്റെയത്ര അര്‍ഹതയില്ലാതിരുന്ന പലര്‍ക്കും മുന്‍കാലങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും പതിറ്റാണ്ടുകള്‍ നീതിനിര്‍വഹണരംഗത്ത് കളങ്കലേശമില്ലാതെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ ഒരു മഹദ്വ്യക്തിത്വത്തെ അവഹേളിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന ആക്ഷേപം ശക്തമാണ്.
പരിപൂര്‍ണന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ ജില്ലാ ഭരണകൂടം ഒരുക്കമായിരുന്നുവെന്നും എന്നാല്‍ പൊതുഭരണവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചില്ലെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ നിര്‍ദ്ദേശം നല്‍കേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാെണന്ന നിലപാടാണ് പൊതുഭരണ വകുപ്പ് സ്വീകരിക്കുന്നത്. പരസ്പരം പഴിചാരി പരിപൂര്ണനോട് കാണിച്ച അവഗണനക്കും അവഹേളനത്തിനും മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചീഫ് സെക്രട്ടറിയെക്കൊണ്ടുപോലും സുവിശേഷപ്രസംഗം നടത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് ചിലരെങ്കിലും കരുതുന്നത്.
ജസ്റ്റിസ് പരിപൂര്ണനുള്പ്പെട്ട സമുദായം വോട്ടുബാങ്കല്ലാത്തതാണ് സര്‍ക്കാരിന്റെ അനാസ്ഥക്കും ധിക്കാരത്തിനും കാരണമെന്ന് സമുദായാംഗങ്ങളും ഹൈന്ദവസംഘടനകളും കരുതുന്നു. മതവിവേചനത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഒരു സര്‍ക്കാര്‍ ജസ്റ്റിസ് പരിപൂര്‍ണന്റെ കാര്യത്തിലും ‘നയം’ ആവര്‍ത്തിക്കുകയായിരുന്നുവത്രെ. പരിപൂര്‍ണന്റെ കാര്യത്തില്‍ സംഭവിച്ച അക്ഷന്തവ്യമായ അപരാധത്തിന് മുഖ്യമന്ത്രി മാപ്പ് ചോദിക്കണമെന്നാണ് പൊതുവികാരം.
പരിപൂര്ണനോട് കാണിച്ച അവഗണനയെ കടുത്ത ഭാഷയില്‍ അപലപിച്ച കേരള ബ്രാഹ്മണസഭ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മതവിവേചനത്തിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. ”നീതിപീഠത്തിനു മാത്രമല്ല, ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ നിരവധി പൊതുസ്ഥാപനങ്ങള്‍ക്ക് മഹത്തായ സംഭാവന നല്കിയ ജസ്റ്റിസ് പരിപൂര്ണന് പരിപൂര്‍ണ ബഹുമതിതന്നെയാണ് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നതെന്നും അതിന് തയ്യാറാവാതിരുന്നത് അപലപനീയമാണെന്നും കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: