കോഴിക്കോട്: എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന സന്ദേശവുമായി തപസ്യ കലാസാഹിത്യ വേദി ഗോകര്ണ്ണത്തു നിന്നും കന്യാകുമാരിയിലേക്ക് നടത്തുന്ന സഹ്യസാനു സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് കോഴിക്കോട് ജില്ലയില്‍ ഊഷ്മള സ്വീകരണം. താമരശ്ശേരി, ഉണ്ണികുളം, നന്മണ്ട, കുന്ദമംഗലം എന്നിവിടങ്ങളിലായിരുന്നു ഇന്നലെ സ്വീകരണം. താമരശ്ശേരിയില്‍ നടന്ന സ്വീകരണത്തില്‍ നാടകകൃത്തും എഴുത്തുകാരനുമായ ഉസ്സയിന് കാരാടി, കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, കേരള ജൂനിയര്‍ വോളിബോള്‍ താരം ഷോബിന്വാടിക്കല്, അമൃത ദാസ് തമ്പി എന്നിവരെ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന പയ്യംവെള്ളി ചന്തുവിന്റെ താമരശ്ശേരി കോട്ടയിലെ സ്മൃതി മണ്ഡപം യാത്രാസംഘം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന രാജന് നമ്പിയുടെ വീട്ടിലെത്തി. ഇന്നലെ വൈകീട്ട് 4.45 ഓടെ വീട്ടിലെത്തിയ സംഘത്തെ രാജന് നമ്പിയുടെ മകന് എന്‍ രഞ്ജിത്ത് നമ്പി സ്വീകരിച്ചു. തുടര്‍ന്ന് രാജന്നമ്പിയുടെ ഫോട്ടോയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന പരേതനായ രാജന് നമ്പിയുടെ ഭാര്യ അമ്മിണി അന്തര്‍ജനത്തിനെ പ്രൊഫ. പി ജി ഹരിദാസ് പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരം നല്കി. സംസ്ഥാന സെക്രട്ടറി റജിത്ത്കുമാര് രാജന് നമ്പി അനുസ്മരണ പ്രഭാഷണം നടത്തി.
തുടര്‍ന്ന് യാത്രാസംഘം കുന്ദമംഗലത്തെത്തി. ഇവിടെ നടന്ന സ്വീകരണ സമ്മേളനം സംവിധായകന് അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, ആനന്ദന് ഗുരുക്കള്‍, ഡോ. പി. മഞ്ജുള, ഗിരീഷ് മലയമ്മ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: