പാനൂർ (കണ്ണൂർ): ജനാധിപത്യത്തെയും നീതിന്യായ സംവിധാനത്തെയും വെല്ലുവിളിച്ച സിപിഎമ്മിന് ഒരു തിരിച്ചടികൂടി. ഫസൽവധക്കേസ് പ്രതിയായിരിക്കെ, കോടതി വിധിയെ പരോക്ഷമായി വെല്ലുവിളിച്ച് തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിപ്പിച്ചു വിജയിപ്പിച്ച കാരായി രാജന് ഒടുവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടിവന്നു. ഫസൽവധക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി വിലക്ക് നീക്കാൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി.കേസിൽ മറ്റൊരു പ്രതിയായ, തലശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരനും ഉടൻ രാജിവെക്കേണ്ടിവരും.
കാരായിക്കെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് രാജിയുണ്ടായത്. ഇന്നലെ ജില്ലാപഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിൽ നേരിട്ടെത്തിയാണ് കാരായി രാജൻ രാജി സമർപ്പിച്ചത്. കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു രാജി തീരുമാനം. യോഗത്തിൽ രാജനും പങ്കെടുത്തു.
ഭരണനിർവ്വഹണം നടത്താൻ ജില്ലയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന കാരായി രാജനും, കാരായി ചന്ദ്രശേഖരനും നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തളളിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ ജില്ലയിൽ പ്രവേശിച്ചാൽ വിചാരണ നടക്കാൻ പോകുന്ന കേസിലെ സാക്ഷികളെ ഇവർ സ്വാധീനിക്കുമെന്ന സിബിഐ വാദം പൂർണ്ണമായും അംഗീകരിച്ചു കൊണ്ടാണ് ജഡ്ജി സുനിൽ തോമസ് ഹർജി തള്ളിയത്.
കൊലക്കേസിൽ പ്രതികളായിരിക്കെ, ജില്ലയിൽ കടക്കരുതെന്ന് കോടതി വിലക്കുണ്ടായിരിക്കെ, ഇരുവരെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച സിപിഎമ്മിന്റെയും അതിനു നിർബന്ധം പിടിച്ച പി. ജയരാജന്റെയും രാഷ്ട്രീയ നീക്കത്തിനു തിരിച്ചടിയായിണീ രാജി. ഇരുവരുടെയും ജാമ്യവ്യവസ്ഥയിൽ ഇളവു നൽകാനാവില്ലെന്ന കോടതിവിധിതന്നെ പ്രഹരമായിരുന്നു. ഇതിനെത്തുടർന്ന് സിപിഎം ജില്ലാനേതൃത്വം അടിയന്തിര യോഗം ചേർന്ന് കാരായി രാജനെ പ്രസിഡണ്ടുസ്ഥാനത്തു നിന്നും ഒഴിവാക്കാൻ ആലോചിച്ചിരുന്നു. തലശേരി നഗരസഭ ചെയർമാനായ കാരായി ചന്ദ്രശേഖരനെയും അടുത്തദിവസം മാറ്റാനാണ് സിപിഎം തീരുമാനം. അതിനിടെ, താൻ നിരപരാധിയാണെന്ന അവകാശവാദവുമായി കാരായി രാജൻ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ സംഭവം ഏറെ വിവാദമായ ഘട്ടത്തിലാണ് കാരായി രാജന്റെ രാജിയും.
കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കു നേരിടുന്ന ദുരന്തങ്ങളിൽ ഏറ്റവും പുതിയതാണ് കാരായിയുടെ രാജിയെന്ന് വിലയിരുത്തപ്പെടുന്നു. ഞാൻ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണെന്നും, ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും, നിരപരാധിത്വം തെളിയിക്കുമെന്നും കാരായി രാജൻ രാജിക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഫസൽ വധം: വഴിത്തിരിവുകളിലൂടെ
സത്യത്തിലേക്ക്
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന 2006 ലാണ് തലശേരിയിൽ ഫസൽ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്നു മണിക്കൂറുകൾക്കുളളിൽ കോടിയേരി തലശേരി മോർച്ചറിയിൽ നിന്നും മൃതദേഹം കണ്ടു പുറത്തിറങ്ങി കുറ്റക്കാർ ആർഎസ്എസ് ആണെന്നു പറയുകയായിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം ആർഎസ്എസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് മാഹി കേന്ദ്രീകരിച്ച് സിപിഎം ക്വട്ടേഷൻ ഏറ്റെടുത്തു നടത്തുന്ന കൊടിസുനിയെ ചോദ്യംചെയ്തതോടെ സിപിഎം നടത്തിയ വർഗീയകലാപത്തിനുള്ള ആസൂത്രിത നീക്കം പുറത്തുവന്നു. കാരായിമാർ ആയിരുന്നു മുഖ്യ ആസൂത്രകർ. പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്ക് കേസിൽ പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതിയും നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: