മുഹമ്മ: ഡ്രൈവിങ് ടെസ്റ്റില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയ യുവാവും ഏജന്റും അറസ്റ്റിലായി. ചേര്‍ത്തല തൈക്കല്‍ തുമ്പോളിശ്ശേരി വീട്ടില്‍ ജോസഫ്(26), ഏജന്റ് തെക്കല്ചിറയ്ക്കല്പാടത്ത് റോക്കി(റോബിന്-37) എന്നിവരെയാണ് മുഹമ്മ പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച മുഹമ്മയില്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ബാഡ്ജിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കണ്ടെത്തിയത്.
എട്ടാംക്ലാസ് പാസാകാത്ത ജോസഫ് കോട്ടയത്തെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വ്യാജസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ മുഹമ്മ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്കിയ ഏജന്റ് റോക്കിയെ കുറിച്ച് വിവരം ലഭിച്ചത്.
കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തപ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റ് അച്ചടിച്ചുനല്‍കുന്ന ഇടുക്കിയിലെ വന്സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ശനിയാഴ്ച വൈകിട്ടോടെ മുഹമ്മ പോലീസ് ഇടുക്കിയിലെത്തി ഈ സംഘത്തെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മുഹമ്മ എസ്ഐ എം.എം. ഇഗ്നനോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു. തട്ടിപ്പിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: