തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആഭ്യന്തരവകുപ്പിന് ഇരട്ടത്താപ്പ്. വിജിലന്‍സ് എസ്പി ആര്. സുകേശനെതിരെ ക്രൈംബ്രാഞ്ച് എസ്പി കെ.ജി. സൈമണ്‍ നല്കിയ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച ആഭ്യന്തരവകുപ്പ് ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്കെതിരെ ബാര്‍കോഴയിലും സോളാര്‍കേസിലും ആരോപണം ഉയര്‍ന്നപ്പോഴാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വിവാദമാക്കി മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത്.
ബാര്‍ക്കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആര്. സുകേശിനെതിരെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു. 2015 മേയ് 29ന് ജോസഫ് എം പുതുശേരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സുകേശനെതിരെ പരാമര്‍ശങ്ങളുണ്ടായത്. ബാര്‍ക്കോഴ അന്വേഷണത്തിനിടെ ബിജു രമേശ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാറുടമകളുടെ സംഭാഷണം അടങ്ങിയ സിഡിയിലെ പരാമര്‍ശങ്ങളുടെ പേരിലാണ് സുകേശനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ ശബ്ദരേഖ ആധികാരികതയില്ലാത്തതെന്നാണ് വിജിലന്‍സ് വിധിയെഴുതിയത്. ശബ്ദരേഖ വിശ്വസനീയമല്ലെന്നും ഇത് തെളിവായി സ്വീകരിക്കാനാവില്ലെന്നുമുള്ള നിയമോപദേശമുണ്ടെന്ന പേരിലായിരുന്നു വിജിലന്‍സ് നിലപാട്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അതേ ശബ്ദരേഖ ആധികാരികമാക്കിയാണ് സുകേശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കിയതും മുഖം രക്ഷിക്കാന്‍ ആ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ആഭ്യന്തരവകുപ്പ് ചോര്‍ത്തി നല്കിയതും.
പക്ഷേ എന്തുകൊണ്ട് ഇത്തരമൊരു റിപ്പോര്‍ട്ട് കെ.എം. മാണിയുടെ രാജിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയിട്ടും ആഭ്യന്തരവകുപ്പ് പൂഴ്ത്തിവച്ചുവെന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്. സുകേശനെതിരെ ഇത്തരമൊരു പരാമര്‍ശമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നുവെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ വാദം ശരിവയ്ക്കപ്പെടുകയും കെ.എം.മാണി തനിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുമായിരുന്നു.
ഇതിനിടെ സുകേശന്റെ ശബ്ദരേഖ തെളിവായി സ്വീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന ആഭ്യന്തരവകുപ്പ് സോളാര്‍ കേസില്‍ തമ്പാനൂര്‍ രവിയും സരിതയുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയില്‍ കേസെടുക്കാനാവില്ല എന്ന വിചിത്ര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബിജു രമേശിന്റെ സിഡിക്ക് ആധികാരികതയില്ലെന്നു പറയുകയും ഇപ്പോള്‍ സുകേശന്റെ കാര്യത്തില്‍ അന്വേഷണം നടത്തുകയും ചെയ്യുന്ന ആഭ്യന്തരവകുപ്പ് തമ്പാനൂര്‍ രവി തന്നെ ശബ്ദരേഖയുടെ ആധികാര്യകത സ്ഥിരീകരിച്ചിട്ടും അന്വേഷണം നടത്താന്‍ തയ്യാറല്ല. സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയ ശബ്ദരേഖയായതുകൊണ്ട് അന്വേഷണം നടത്താനോ കേസെടുക്കാനോ ആവില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: