സരിതാരാധ്യനായ ഉമ്മന്‍ചാണ്ടിയുടെ കേരളത്തില്‍ എല്ലാം കീഴ്മേല്‍ മറിയുകയാണ്. വഴിയാത്രക്കാരെ നടുറോഡിലിട്ട് തല്ലിക്കൊല്ലുക, സന്യാസിമാരെയും വിവരമുള്ളവരെയും തെരഞ്ഞുപിടിച്ച് അക്രമിക്കുക, ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുക, ഇമ്മാതിരി തെമ്മാടിത്തരങ്ങള്‍ക്കൊക്കെ സര്‍ക്കാരും പോലീസും കൂട്ടുനില്ക്കുക….
കേരളത്തിലാകെ തെമ്മാടികളുടെ ഭരണമാണെന്ന് വിളിച്ചുകൂവി തെമ്മാടിത്തം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാവം പിണറായിയും കൂട്ടരും വടക്കൂന്ന് തെക്കോട്ട് യാത്ര പുറപ്പെട്ടിട്ട് കുറച്ചുനാളായി. ജനങ്ങളെ രക്ഷിക്കാനാണെന്നും പറഞ്ഞ് ചാണ്ടിയുടെ സ്വന്തം പാര്‍ട്ടി പ്രസിഡന്റ് കെപിസിസി ആസ്ഥാനത്ത് നിന്നിറങ്ങിപ്പോയിട്ടും ഏതാണ്ടത്ര തന്നെ നാളായി. പിണറായി പടം ഫോട്ടോഷോപ്പില്‍ കയറ്റി ഇടവഴികളൊക്കെ നാലുവരിപ്പാതയാക്കി നിറഞ്ഞുകവിഞ്ഞുനില്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്. കെപിസിസി പ്രസിഡന്റിനെ കണ്ടുകിട്ടുന്നവര്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പത്രപ്പരസ്യം കൊടുക്കുന്നതിനെക്കുറിച്ച് മുട്ടിപ്പായി ആലോചിക്കുകയാണ് കോണ്‍ഗ്രസിലെ അവശേഷിക്കുന്ന നേതാക്കള്‍.
സരിതചരിതം ഒന്നും രണ്ടും മൂന്നും ദിവസത്തെ ആട്ടക്കഥ മൊത്തം പാടിക്കേള്‍ക്കുന്നതിന് മുമ്പ് ബാറുമന്ത്രി ബാബു എഴുതിയ രാജി വിഴുങ്ങി ഇറങ്ങിപ്പോയ കസേരയില്‍ തിരിച്ചെത്തി. പണംമന്ത്രി മാണിയാകട്ടെ തിരികെ കസേരയിലിരിക്കാന്‍ അത്ര ധൃതിയൊന്നുമില്ലെന്ന മട്ടിലാണ്. ബാബുവിന്റെ മടങ്ങിവരവിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷിയാണത്രെ. ധാര്‍മ്മികതയേക്കാള്‍ പെരുത്ത ഒന്നാണ് പുതുപ്പള്ളിക്കാരന്റെ ഇപ്പറഞ്ഞ മനഃസാക്ഷി. അതിനി സരിതയും ബിജുരാധാകൃഷ്ണനും എത്ര കുലുക്കിയാലും കുലുങ്ങുമെന്ന് തോന്നുന്നില്ല. അത്തരത്തിലൊരു മനഃസാക്ഷി ഇനി ഒരാള്‍ക്കും കൊടുത്തേക്കല്ലേ എന്നൊരു പ്രാര്‍ത്ഥനയേ ഉള്ളൂ ഉടയതമ്പുരാനോട്.
സരിത മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍ ഉടുത്തൊരുങ്ങി പോലീസിന്റെ എസ്കോര്‍ട്ടോടെ എഴുന്നെള്ളുന്ന ഒരുനാടായി കേരളം മാറിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയെ തൊട്ടുകളിച്ചാല്‍ തമ്പാനൂര്‍രവി മുതല്‍ കെ.സി. ജോസഫ് വരെയുള്ള ചാവേറുകള്‍ രംഗത്തിറങ്ങും. ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത് കെ.സി. ജോസഫിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശമാണ്. പൊതുവേ ശാന്തനും സൗമ്യനുമെന്ന് വിലയിരുത്തപ്പെടുന്ന ഒരു നേതാവാണ് ഇപ്പറഞ്ഞ ജോസഫ്. സംസ്കാരമെന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയില്ലെങ്കിലും കേരളത്തിന്റെ സാംസ്കാരികവകുപ്പ് മന്ത്രിയായിട്ടാണ് ഇപ്പോഴത്തെ വാഴ്ച. അതുകൊണ്ടാണ് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെകാണുമ്പോള്‍ നാക്ക് ചൊറിഞ്ഞുവരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ മാന്യന്മാര് വിളിച്ചുപറയുംപോലെ ശുംഭനെന്നും മറ്റും ആക്ഷേപിച്ച് കേസ് വരുമ്പോള്‍ പിന്നെ ശബ്ദതാരാവലി പരതേണ്ട അവസ്ഥയൊന്നും ജോസഫിനില്ല.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്’ എന്ന് അധിക്ഷേപിച്ചതിനാണ് ഇപ്പോള്‍ ജോസഫിനെതിരെ കുറ്റപത്രം തയ്യാറാകുന്നത്. കെഎസ്യു കളിച്ചുനടക്കാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടുണ്ടെന്നല്ലാതെ വിദ്യാഭ്യാസത്തിന്റെ വലിയ മികവൊന്നും നാളിതുവരെയുള്ള സാംസ്കാരികാഭ്യാസത്തിനിടയില്‍ ജോസഫില്‍ നിന്ന് നമ്മള് കണ്ടിട്ടില്ല. പണ്ടെങ്ങോ കേട്ടറിഞ്ഞ നീലക്കുറുക്കന്റെ കഥയില്‍നിന്നാണ് ജഡ്ജിക്കെതിരെ പുള്ളിക്കാരന് മേല്‍പ്പറഞ്ഞതരത്തിലൊന്ന് വെച്ചുതട്ടിയത്. അത് ഇങ്ങനെ വലിയ പുലിവാലാകുമെന്ന് കരുതിയതല്ല.
മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന് വേണ്ടി തിരുവനന്തപുരത്ത് വിശ്വമലയാളമഹോത്സവം സംഘടിപ്പിച്ച ദേഹമാണിത്. അന്ന് സാക്ഷാല്‍ സി.വി. രാമന്‍പിള്ളയാണെന്ന് കരുതി സി.വി. രാമന്റെ പ്രതിമ വെക്കുകയും അതിന് താഴെ സി.വി. രാമന്‍പിള്ള എന്നെഴുതി വമ്പത്തം കാട്ടുകയും ചെയ്ത പാരമ്പര്യമാണ് കൈമുതല്‍. പഠിച്ച കാലത്തെ മണ്ടത്തരങ്ങള്‍ എവിടെങ്കിലുമൊക്കെ ഒന്ന് പ്രയോഗിക്കണമല്ലോ. അത്തരത്തിലൊരു പ്രയോഗം മാത്രമാണ് ജോസഫ് ജഡ്ജിക്കെതിരെയും നടത്തിയത്. എന്തായാലും ഇപ്പോള്‍ ജോസഫിന്റെ അവസ്ഥ അപ്പറഞ്ഞ കുറുക്കന്റേതായി. ഇനിയിപ്പോള്‍ കുറ്റപത്രം തയ്യാറായാല്‍, കേസ് നടപടികളിലേക്ക് നീങ്ങിയാല്‍ ജോസഫ് രാജിവെക്കുമോ? എന്തിന് എന്ന ചാണ്ടിയന്‍ ചോദ്യമാകും ഉടന്‍ വരുന്ന ഉത്തരം. ഇപ്പോള്‍ മനസിലായില്ലേ ഉമ്മന്‍ചാണ്ടി പറഞ്ഞ മനഃസാക്ഷിയുടെ ബലം. അത്തരമൊരു മനഃസാക്ഷി സ്വന്തമായുണ്ടായാല്‍പിന്നെ ഏത് നാറ്റക്കേസായാലും രാജി ആവശ്യമില്ല. ബാറുമന്ത്രിയും പണംമന്ത്രിയും രാജിവച്ചത് അവര്‍ക്കീ മനഃസാക്ഷിയുടെ ഗുട്ടന്‍സ് പിടികിട്ടാത്തതുകൊണ്ടാണ്. ജോസഫിന് അത് മനസ്സിലായ സ്ഥിതിക്ക് രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. കോടതിയില്‍ ഹാജരായി നിരപരാധിത്തം ബോധ്യപ്പെടുത്തുമെന്നാണ് ജോസഫ് ഒടുവില്‍ പറഞ്ഞിരിക്കുന്നത്.
പ്രശ്നമതല്ല, ജോസഫിനെതിരെ തിരുവനന്തപുരത്തെ ഏറ്റവും വലിയ മാന്യനായ വി. ശിവന്‍കുട്ടിയാണ് കോടതിയെ സമീപിച്ചത്. ശിവന്‍കുട്ടി സദാചാരവും മാന്യതയുമൊക്കെ പ്രസംഗിച്ചത് കേട്ട് നന്നാവേണ്ട ദുര്യോഗം ഈ ഭൂമിമലയാളത്തില് വടവാതൂര്‍ക്കാരന്‍ ജോസഫിനല്ലാതെ മറ്റാര്‍ക്കും വന്നുചേരാനിടയില്ല. വടവാതൂരില്‍ നിന്ന് കണ്ണൂരിലെത്തി ജീവിതം തുടങ്ങിയതില്‍പിന്നെയാണ് ജോസഫിന് ഇമ്മാതിരി വശക്കേടുകള്‍ സംഭവിച്ചതെന്ന് അദ്ദേഹത്തിനോടടുപ്പമുള്ളവര്‍ പറയുന്നു. സുധാകരന്റെയും സുരേന്ദ്രന്റെയും കോണ്‍ഗ്രസും ജയരാജന്മാര് അരിയിട്ടുവാഴ്ച നടത്തുന്ന സിപിഎമ്മും പൂണ്ടുവിളയാടുന്നിടത്ത് ഇരിക്കൂറുകാരുടെ എംഎല്‍എ എന്ന നിലയില്‍ എന്തെങ്കിലും വിവരക്കേട് വിളിച്ചുപറഞ്ഞില്ലെങ്കില്‍ അത് തനിക്ക് മോശമാകുമോ എന്ന ഒരു ഭയപ്പാടിന്റെ പുറത്താണ് ജോസഫ് ജഡ്ജിക്കെതിരെ തിരിഞ്ഞത്. ജോസഫ് തന്നെ പറയുംപോലെ ഒരതരം ‘പബ്ലിസിറ്റിക്രേസ്’.
ജയരാജന്മാര് മാത്രമല്ല ഇപ്പോള്‍ ജഡ്ജിമാരെ വിരട്ടുന്നത്. തൃശൂരിലെ വിജിലന്‍സ് ജഡ്ജി വാസന് അനുഭവിക്കുന്ന മാനസികപീഡനം അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ബാബുവിനും ചാണ്ടിക്കുമെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അദ്ദേഹം കേട്ട അധിക്ഷേപത്തിന് അതിരില്ല. കല്ലേറും തെറിവിളിയും അടിസ്ഥാനവിദ്യാഭ്യാസമാക്കി അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ആര്‍ക്കും എന്തും വിളിച്ചുപറയാനാവുന്നവിധം നിരാധാരമായിപ്പോയോ നീതിപീഠങ്ങള്‍ എന്നുതോന്നിപ്പിക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. വിജിലന്‍സ് ജഡ്ജിയുടെ നിര്‍ദ്ദേശങ്ങള്‍ ദിവസം ഒന്ന് കഴിയുംമുന്നേ സ്റ്റേ ചെയ്ത ഹൈക്കോടതി ജഡ്ജിയെക്കുറിച്ച് ആരും ഒന്നും പറയുന്നുമില്ല. അവനവന് താല്‍പര്യമില്ലാത്തതിനെമാത്രം കടന്നാക്രമിക്കുന്ന തരംതാണ രാഷ്ട്രീയക്കാരന് മാത്രം ചേരുന്ന ഒരു പേരാണ് ജോസഫ് ജഡ്ജിക്കെതിരെ ഉന്നയിച്ച ചായത്തൊട്ടിയിലെ കുറുക്കന് എന്നത്. അത് തിരിച്ചറിയാന്‍ എന്തായാലും ചാണ്ടി വക സ്പോണ്‍സേര്‍ഡ് മനഃസാക്ഷി പോരാതെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: