കേരള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ എന്തു പരിഷ്ക്കരണമോ മാറ്റമോ കൊണ്ടുവരാന്‍ ശ്രമിച്ചാലും തുടക്കം മുതലെ അക്രമമാര്‍ഗത്തിലൂടെ അതിനെ എതിര്‍ക്കും. ഏതെങ്കിലും രക്തസാക്ഷികളെ ബോധപൂര്‍വ്വം ഇതിനായി സൃഷ്ടിച്ചെടുക്കുകയും ചെയ്യും.
സ്വാശ്രയ കോളേജ്ജുകള്ക്കെതിരെ അതിശക്തമായ അക്രമസമരം നടത്തി കേരളത്തെ ചോരപ്പുഴയാക്കി മാറ്റിയ ഇവര്‍തന്നെയാണ് പിന്നീട് സ്വാശ്രയകോളേജുകളെ പരവതാനിയിട്ട് സ്വീകരിക്കുകയും സ്വന്തമായി സ്വാശ്രയകോളേജുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുള്ളത്. പ്രീ ഡിഗ്രി ബോര്‍ഡ്, നാലുവരി ദേശീയപാത (എക്സ്പ്രസ് ഹൈവേ), നെടുംബാശ്ശേരി വിമാനതാവളം, സ്മാര്‍ട്ട്സിറ്റി, വല്ലാര്‍പാടം കണ്‍ണ്ടെയ്നര്‍ പദ്ധതി, മെട്രോ റെയില്‍, വിഴിഞ്ഞം തുറുമുഖ പദ്ധതി തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുക മാത്രമല്ല അതിന്റെ പേരില്‍ അക്രമസമരങ്ങളും സിപിഎം നടത്തി.
എല്ലാം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് ഞങ്ങള്‍ അത് ചെയ്തത് തെറ്റായിപോയി ഇന്ന് ഞങ്ങള്‍ അത് തിരുത്തുന്നു എന്ന് പറഞ്ഞിട്ട് എന്തു ഫലം. ഇതിന്റെ നഷ്ടം ആരു സഹിക്കും, ഇവിടുത്തെ സാധാരണ ജനമല്ലാതെ.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരേണ്ടത് ഇന്നത്തെ ആഗോള സാഹചര്യത്തില്‍ അത്യാവശ്യമാണ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നന്മയേ കൊണ്ടു വരുകയുള്ളൂ. അതിനായുള്ള തയ്യാറെടുപ്പുകളാണ് ആഗോള വിദ്യാഭ്യാസ സമ്മേളനത്തോടെ നടന്നു വന്നിരുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടാകുന്ന നവ കേരളത്തെ തല്ലി ഇല്ലാതാക്കുന്ന സമീപനം സിപിഎം എടുത്തത് നിര്‍ഭാഗ്യകരമാണ്.
നല്ല ശീലങ്ങള്‍ പഠിച്ചിട്ടില്ലാത്ത ഒരുപറ്റം വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി സമൂഹത്തില്‍ അക്രമവും അസ്വസ്ഥതയും ഉണ്ടാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് ഭൂഷണമല്ല.
ഇന്നത്തെ പ്രതിപക്ഷ കക്ഷിയായ സിപിഎം നാളെ ഭരണകക്ഷിയായാല്‍ എന്തൊക്കെ അസ്വസ്ഥതകളും അസഹിഷ്ണുതയും ആണ് സമൂഹത്തില്‍ വളര്ത്തികൊണ്ടുവരുകയെന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കില്ല. എസ്എഫ്ഐക്കാരുടെ അടികൊണ്ടു വീണ ടി.പി.ശ്രീനിവാസന് വിദേശചാരന്കൂടിയാണെന്ന് പറഞ്ഞ് ഇവരുടെ പ്രവൃത്തിയെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന് ന്യായീകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന് ഭയപ്പെടാതെ നിവൃത്തിയില്ല.
സുരേഷ്കുമാര്‍, ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: