ചങ്ങനാശ്ശേരി: കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും കേന്ദ്രീകൃത അണുവിമുക്തമാക്കല്‍ സംവിധാനം തൃപ്തികരമായി നടക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ 1973 ല്‍ തുടങ്ങിയ സിഎസ്ആര്‍ പ്രവര്‍ത്തിക്കുന്നത് വളരെ പരിമിതമായ സ്ഥലത്തുള്ള മുറിയിലാണ്. തുടക്കകാലത്ത് മെഡിക്കല്‍ കോളേജില്‍ 12 വാര്‍ഡുകളും ഒരു ഓപ്പറേഷന് തീയറ്ററുമാണ് ഉണ്ടായിരുന്നത്. നിലവില്‍ 28 വാര്‍ഡുകളും ഐസിയു, ഓപ്പേറേഷന് തീയറ്ററുകളും വര്‍ദ്ധിച്ചിട്ടും ശരിയായിട്ടുള്ള അണുവിമുക്ത സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ഈ വിഭാഗത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ 32 ജീവനക്കാര്‍ വേണമെന്നാണ് അനുശാസിക്കുന്നത്. ആറുമാസം മുന്‍പ് ഈ ദുരവസ്ഥയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്കുകയുണ്ടായി. അഞ്ച് ഓട്ടോ ക്ലേവ് മെഷിനായിരുന്നു തുടക്കത്തില്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണമാണ് പ്രവര്‍ത്തിച്ചിരുന്നത്. എര്‍ത്ത് ഘടിപ്പിച്ചിരുന്ന ചെമ്പുപട്ട മോഷണം പോയിട്ട് രണ്ടു വര്‍ഷമായി. രണ്ടുമാസം മുന്‍പ് നടന്ന കമ്മീഷന് സിറ്റിംഗില്‍ 62000 രൂപ ചെലവഴിച്ച് പുതിയ ചെമ്പുപട്ട പുതിയതായി വാങ്ങി ഫിറ്റുചെയ്തതായി അറിയിച്ചിരുന്നു. ചെമ്പുപട്ട മോഷണം പോയിട്ട് ഒരു അന്വേഷണംപോലും നടത്തിയില്ല എന്നു പരാതിയുണ്ട്.
നിലവിലുള്ള മൂന്നു ഓട്ടോ ക്ലേവ് മെഷിനില്‍ രണ്ടെണ്ണം അഴിച്ചുമാറ്റി ഒന്നുമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ 150ഓളം ബണ്ടിലുകളാണ് ഉള്ളത്. അത്രയുംതന്നെ തുണികളുടെ ബണ്ടിലുകളുമാണ് അണുവിമുക്തമാക്കുന്നത്. 300ഓളം ബണ്ടിലുകള്‍ മൂന്നു ഓട്ടോ ക്ലേവ് മെഷിനുകള്‍ പ്രവര്‍ത്തിപ്പിച്ച് അണുവിമുക്തമാക്കിയിരുന്നത്. മുന്നു മെഷീനില്‍ ചെയ്തിട്ടും തീരാത്ത പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഒരു മെഷീനില്‍ ചെയ്യുന്നത്. മെഷീന്റെ പഴക്കംമൂലം നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം നടക്കുന്നു എന്നറിയാന്‍ സാധിക്കുന്നില്ല. ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാനുള്ള സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം. ആരോഗ്യ എന്‍ജിനീയറിംഗ് വിഭാഗം ഇക്കാര്യത്തില്‍ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല.
അണുവിമുക്തവിഭാഗത്തില്നിന്നും അണുവിമുക്തമാക്കിയ ശാസ്ത്രക്രിയ ഉപകരണങ്ങളും മറ്റും നേരിട്ട് പ്രത്യേകം ലിഫ്റ്റുവഴി പെട്ടിയിലാക്കി ട്രോളിയില്‍ റൂമില്‍നിന്നും അതീവ സുരക്ഷിതമായി ഓപ്പറേഷന് തീയറ്ററുകളില്‍ എത്തിക്കണമെന്നാണ് സുരക്ഷാമാനദണ്ഡങ്ങളില്‍ പറയുന്നത്. നിലവില്‍ യാതൊരു മുന്‍കരുതലുമില്ലാതെ വിവിധ ജോലിക്കാരാണ് ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും ഓപ്പറേഷന് തീയറ്ററിലെത്തിക്കുന്നത്. ശരിയായ രീതിയില്‍ അണുവിമുക്തമാക്കി ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ അളവില്‍ നല്‍കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: