വൈക്കം: നഗരസഭയുടെ കുടുംബശ്രീ കാന്റീന് അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ കടലാസില്‍ തന്നെ. മേരി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണകാലത്താണ് കുടുംബശ്രീ കാന്റീന് കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്കുള്ളില്‍ തുറക്കുന്നത്. ആരംഭത്തില്‍ തരക്കേടില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കാന്റീനെ പ്രതിസന്ധിയിലാക്കിയത് കെ.എസ്.ആര്.ടി.സി ഡിപ്പോ അധികാരികളുടെ തലതിരിഞ്ഞ പണികളാണ്. കാന്റീന് പ്രവര്‍ത്തിക്കുന്ന കെട്ടിടം നഗരസഭയുടേതാണ്. എന്നാല്‍ ഓരോ വര്‍ഷവും തറവാടക തോന്നുംപോലെ ഉയര്‍ത്തി ഡിപ്പോ അധികാരികള്‍ ലാഭം കൊയ്യുവാന്‍ ശ്രമിച്ചു. ഇതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അനൈക്യങ്ങളും ഇതിന് തിരിച്ചടിയായി. പത്ത് പേരടങ്ങുന്ന സംഘമാണ് കാന്റീനെ നയിച്ചിരുന്നത്. കാന്റീന് പൂട്ടിയതോടെ ഡിപ്പോയിലെത്തുന്ന യാത്രക്കാരും ജീവനക്കാരും ഭക്ഷണം കഴിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെ.എസ്.ആര്.ടി.സിക്ക് കുടുംബശ്രീ നല്കുവാനുള്ള തുക ഇതോടകം അടച്ചുതീര്‍ത്തു കഴിഞ്ഞു. കാന്റീന് വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദം നല്‍കണമെന്ന് കാണിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ചെയര്‍പേഴ്സണ്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: