ഇടുക്കി: ഡ്രൈവിംഗ് ടെസ്റ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയ യുവാവും ഏജന്റും അറസ്റ്റിലായി. ചേര്‍ത്തല തൈക്കല്‍ തുമ്പോളിശ്ശേരി വീട്ടില്‍ ജോസഫ്(26), ഏജന്റ് തെക്കല്ചിറയ്ക്കല് പാടത്ത് റോക്കി (റോബിന്-37) എന്നിവരെയാണ് മുഹമ്മ പൊലീസ് കട്ടപ്പന ടൗണില്‍ നിന്നും അറസ്റ്റുചെയ്തത്. കട്ടപ്പന പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കേസുമായി ബന്ധപ്പെട്ട് വ്യാജസര്‍ട്ടിഫിക്കറ്റ് അച്ചടിച്ചു നല്കുന്ന ഇടുക്കിയില്‍ പ്രധാന കണ്ണിയടക്കമുള്ള വന്‍സംഘവും കുടുങ്ങിയതായി വിവരമുണ്ട്. വെള്ളിയാഴ്ച മുഹമ്മയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ബാഡ്ജിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കണ്ടെത്തിയത്. എട്ടാം ക്ലാസ് പാസാകാത്ത ജോസഫ് കോട്ടയത്തെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വ്യാജസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ മുഹമ്മ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്കിയ ഏജന്റ് റോക്കിയെ കുറിച്ച് വിവരം ലഭിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റ് അച്ചടിച്ചു നല്കുന്ന ഇടുക്കിയിലെ വന്‍സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് മുഹമ്മ പൊലീസ് ഇടുക്കിയിലെത്തി കട്ടപ്പന സ്വദേശികളെയടക്കമുള്ള വന്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ജോസഫിനെയും റോബിനെയും റിമാന്റുചെയ്തു. തട്ടിപ്പിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: