പത്തനംതിട്ട: എ.കെ.ആന്റണി ഉപദേശിക്കേണ്ടത് സോണിയയേയും രാഹുലിനേയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വിമോചനയാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലോക് സഭയും രാജ്യസഭയുടേയും സുഗമമായ പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകാന്‍ കേന്ദ്രമന്ത്രിസഭയില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന എ.കെ.ആന്റണിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്.
അദ്ദേഹം ഒരു ആദര്ശവാദിയാണെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് നിഷ്പക്ഷമായി സംഭവ വികാസങ്ങളെ വിലയിരുത്തണം. കേരളാ നിയമസഭയുടെ നടപടിക്രമങ്ങള്‍ തടസ്സംകൂടാതെ കൊണ്ടുപോകാന്‍ സിപിഎം സഹകരിക്കണമെന്ന് പറയുന്ന അദ്ദേഹം ആദ്യമായി സിപിഎമ്മിനെയല്ല ഉപദേശിക്കേണ്ടത്. സോണിയയേയും രാഹുലിനേയുമാണ്.
എ.കെ.ആന്റണിയുടെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ പൂച്ച് പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിയ്ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ എ.കെ.ആന്റണി എങ്ങനെ തയ്യാറായി. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പും തട്ടിപ്പും നടത്തി ജൂഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന മുഖ്യമന്ത്രിയ്ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്യുന്ന എ.കെ.ആന്റണിയുടെ ആദര്‍ശ രാഷ്ട്രീയത്തിന് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളത്.
ഇനിയും ഈ ഭരണം തുടരും എന്ന് എ.കെ.ആന്റണി പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. അഴിമതിയും കെടുകാര്യസ്ഥതയും ഉള്ള ഒരു സര്‍ക്കാരിനെകൂടി കേരള ജനത സഹിക്കണമെന്നാണോ. അക്കാര്യത്തില്‍ എ.കെ.ആന്റണി ഉത്തരം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സോളാര്‍ അഴിമതിക്കേസില്‍ സംസ്ഥാനാന്തര ബന്ധമുണ്ടെന്ന് വെളിവാകുന്നതിനാല്‍ സിബിഐ അന്വേഷണം വേണം. ഡല്‍ഹിയില്‍ നടന്ന പണം കൈമാറ്റത്തില്‍ ഹവാല ഇടപാടുണ്ടോ എന്ന് അന്വേഷിക്കണം. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇല്ലെങ്കില്‍ കോടതിയുടെ നിര്‍ദ്ദേശം ആവശ്യമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി കോടതിയെ സമീപിക്കും.
സംസ്ഥാന പോലീസ് സേനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ല. ഇതുപോലീസ് സേനയില്‍ അസ്വസ്ഥതയും ശൈഥില്യവും ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: