ന്യൂദല്‍ഹി: ദേശീയ തലത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് പൊതു പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ വിവിധ മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശവും ആരോഗ്യ മന്ത്രാലയം തേടി.
എംബിബിഎസിനും മെഡിക്കല്‍ പിജിക്കും ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടപ്പാക്കാന്‍ പഴുതുകളടച്ച് നിയമം കൊണ്ടു വരാനാണ് കേന്ദ്രം ആലോചിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പല സംസ്ഥാനങ്ങളിലും എത്തി പ്രവേശന പരീക്ഷ എഴുതുന്നതിലെ ബുദ്ധിമുട്ടാണ് കേന്ദ്ര പ്രധാനമായും പരിഗണിച്ചത്.
2012ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ പൊതു പ്രവേശന പരീക്ഷ നടത്താന്‍ ഉത്തരവ് കൊണ്ടു വന്നെങ്കിലും സംസ്ഥാന സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2013ല്‍ സുപ്രീം കോടതി ഇത് റദ്ദ് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഉത്തരവിന് പകരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടു വരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി നിയമ മന്ത്രാലയത്തിന്റെയും പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം തേടി.
കുറഞ്ഞ മാര്‍ക്ക്, സംവരണം, പ്രാദേശിക ഭാഷയിലെ ചോദ്യാവലികള്‍ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശവും കേന്ദ്രം തേടിയേക്കും. ഇംഗ്ളീഷിനും, ഹിന്ദിക്കും പുറമെ തമിഴ്, ബംഗാളി, ആസാമി, മറാത്തി, ഹിന്ദി, തെലുഗു, ഗുജറാത്തി ഭാഷകളിലും ചോദ്യാവലികള്‍ തയ്യാറാക്കാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയും ആരോഗ്യമന്ത്രാലയം അംഗീകരിച്ചു.
മറ്റ് മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും അഭിപ്രായം ആരോഗ്യമന്ത്രാലയം തേടുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൊതുപരീക്ഷ നടത്താനുള്ള നീക്കത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: