എടത്വാ: എടത്വാ-നീരേറ്റുപുറം സംസ്ഥാന പാതയിലെ ദുരിത യാത്രയ്ക്ക് ഇനിയും അവസാനമായില്ല. ജനപ്രതിനിധികളുടെയും ജില്ലാഭരണകൂടത്തിന്റെയും പ്രഖ്യാപനങ്ങള്‍ മാത്രം മുറ പോലെ നടക്കുന്നു.
നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയും മൂടാതയും കിടക്കുന്നതാണ് ഇതുവഴിയുള്ള യാത്ര ദുരിതമാക്കുന്നത്.നാലുമാസം മുമ്പ് ഒന്നേകാല്‍ മീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പത്തടി താഴ്ചയില്‍ വെട്ടിപൊളിച്ചതോടെ റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നിരുന്നു.കരിങ്കല്ലും ഗ്രാവലും കയറ്റി വരുന്ന ടോറസുകളുടെയാത്രയോടെ റോഡ് പൂര്‍ണ തകര്‍ച്ചയിലായി. കുഴിയെടുത്ത സ്ഥലത്ത് ഗ്രാവലിനു പകരം ചെളി ഇറക്കി നികത്തിയതു കാരണം അമിതലോഡ് കയറ്റിവരുന്ന വാഹനങ്ങളും, നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും ചെളിയില്‍ താഴ്ന്ന് വീണ്ടും കുഴി രൂപപ്പെട്ടു.
പൈപ്പ് ലൈന്‍ ബന്ധിപ്പിക്കാത്ത സ്ഥലങ്ങളില്‍ കുഴി മൂടാത്ത അവസ്ഥയിലുമാണ് കിടക്കുന്നത്. വെട്ടുതോട് പാലം മുതല്‍ ചക്കുളത്ത്കാവ് ജങ്ഷന് വരെയാണ് കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത രീതിയില്‍ റോഡ് കുണ്ടും കുഴിയുമായി തീര്‍ന്നു. ഗതാഗത തടസത്തിന് പുറമേ പൊടി ശല്യവും രൂക്ഷമാണ്. യാത്രക്കാര്‍ക്കും റോഡിന് ഇരുവശത്തെ താമസക്കാര്‍ക്കും ബുദ്ധിമുട്ട് ഏറെയാണ്. വാതിലോ ജനാലയോ തുറന്നിടാന്‍ പറ്റാത്ത അവസ്ഥയാണ്.
റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന വീടുകളിലെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസം മുട്ടലും അലര്‍ജിയും വ്യാപകമാകുന്നു. 2015-16 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ജല അതോറിറ്റിയുടെ പണി പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസമുണ്ടാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: