പൂച്ചാക്കല്‍: കായലില്‍ മല്ലികക്കയുടെ ലഭ്യത കുറയുന്നു. മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍. പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പെരുമ്പളം, അരൂക്കുറ്റി, വയലാര്‍, തുറവൂര്‍, വളമംഗലം എന്നീ പ്രദേശങ്ങളിലെ തൊഴിലാളികളാണ് ഇതുമൂലം വലയുന്നത്.
വേമ്പനാട്ടുകായലിലടക്കം കക്ക സമൃദ്ധമായി ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ പേരിനു പോലും ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വള്ളങ്ങളില്‍ പോയി കൊല്ലി ഉപയോഗിച്ചും മുങ്ങിയുമാണ് കക്ക വാരുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ പരിശ്രമിച്ചാലും നിത്യച്ചെലവിനുള്ള വകപോലും ലഭിക്കാത്ത് സ്ഥിതിയാണ്.
ഒരു മാസം മുന്‍പ് തൈക്കാട്ടുശ്ശേരി ഭാഗത്ത് കായലില്‍ കക്ക ചാകര പ്രത്യക്ഷപ്പെട്ടെന്ന് പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ ഇവിടെ എത്തിയെങ്കിലും നിരാശരായാണ് മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സമൃദ്ധമായി കക്ക ലഭിച്ചിരുന്ന ജലാശയങ്ങളാണ് മേഖലയിലേത്. രൂക്ഷമായ മലിനീകരണവും പാരിസ്ഥിതീക പ്രശ്നങ്ങളും മൂലം കക്കയുടെ പ്രജനനം തടസപ്പെടുകയും ഇവയ്ക്ക് വംശനാശം നേരിടുകയും ചെയ്യുന്ന സ്ഥിതിയാണ്. താലൂക്കില്‍ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ മേഖലയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കക്കാ വാരി പുഴുങ്ങി മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്ന സ്ത്രീ തൊഴിലാളികളടക്കം ഈമേഖലയില്‍ നിന്നകന്ന സ്ഥിതിയാണ്.
ചേര്‍ത്തല, വൈക്കം എന്നിവിടങ്ങളിലെ പൊതുമാര്‍ക്കറ്റിലാണ് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ കക്കാ ഇറച്ചി വില്‍പ്പനയ്ക്കായി എത്തിയിരുന്നത്. ലഭ്യത കുറഞ്ഞതോടെ കക്ക ഇറച്ചിയുടെ വിലയും കുതിച്ചുയര്‍ന്നു. മാര്‍ക്കറ്റിലെത്തുന്ന കക്കായിറച്ചി പൊന്നും വിലയ്ക്കാണ് ഷാപ്പുകാരും വന്‍കിട റിസോര്‍ട്ട് നടത്തിപ്പുകാരും വാങ്ങുന്നത്. ലഭ്യതകുറഞ്ഞതോടെ കക്കാ വാരി ഉപജീവനം കഴിയുന്നവര്‍ മറ്റ് മേഖലകളിലേക്ക് ചുവടുമാറ്റുന്ന സ്ഥിതിയാണ്.
കായല്‍ മലിനീകരണം തടയുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് മത്സ്യ സമ്പത്തിന്റെ സമ്പൂര്‍ണ നാശത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: