ബ്രഹ്മാവ് പറഞ്ഞു: ‘അതാത് കാലത്തുണ്ടാവുന്ന നന്മയും തിന്മയുമെല്ലാം ദൈവഹിതമെന്നോര്‍ത്തു നേരിടുകയെന്നതാണ് കരണീയം. ദേഹമുണ്ടെങ്കില്‍ സുഖദുഖങ്ങളും നിശ്ചയം. പരമശിവന് പണ്ടൊരിക്കല്‍ എന്റെ ശിരസ്സും അറുത്തെടുത്തുവല്ലോ! ശിവന്റെ ലിംഗം മഹര്‍ഷിമാരുടെ ശാപത്താല്‍ ഒരിക്കല്‍ താഴെ വീഴുകയും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ഇന്ന് വിഷ്ണുവിന്റെ ശിരസ്സറ്റ് തെറിച്ചത്. ഇന്ദ്രനാണെങ്കില്‍ ആയിരം യോനികള്‍ തന്നില്‍ കൊണ്ടുനടക്കേണ്ടതായി വന്നു. സ്വര്‍ഗ്ഗഭ്രംശനായി താമരയ്ക്കുള്ളില്‍ ഒളിച്ചു താമസിക്കേണ്ട ഗതിയും അദ്ദേഹത്തിന് ഉണ്ടായി. ദുഃഖം അനുഭവിക്കാത്തതായി ആരുമില്ല ഈ ലോകത്തില്‍. അതിനാല്‍ ശോകം വെടിയുകയാണ് നല്ലത്. അതിനായി നമുക്ക് മഹാമായയായ പരാശക്തിയെ ധ്യാനിക്കാം. മൂന്നുലോകങ്ങളും സകലചരാചരങ്ങളും നിറഞ്ഞു വിളങ്ങുന്ന ബ്രഹ്മവിദ്യതന്നെയാണ് ജഗത്തിനെ നയിക്കുന്ന അമ്മ.’
സൂതന്‍ പറഞ്ഞു: ഉടലാര്‍ന്നു നില്ക്കുന്ന വേദങ്ങളോട് പത്മസംഭവനായ ബ്രഹ്മാവ് പറഞ്ഞു: ‘നിങ്ങള്‍ ബ്രഹ്മവിദ്യാസ്വരൂപിണിയായ മഹാമായയെ പ്രകീര്‍ത്തിക്കുക.’
സനാതനയും, ജ്ഞാനാഭിഗമ്യയും ശ്രേഷ്ഠയുമായ ദേവിയെ വേദങ്ങള്‍ ഇങ്ങിനെ സ്തുതിച്ചു: നിര്‍ഗ്ഗുണയും ഭുവനേശ്വരിയും ജഗദുത്പത്തിക്ക് നിദാനവുമായ ദേവീ, ഗായത്രീ, ഞങ്ങള്‍ അവിടുത്തെ കൈകൂപ്പി തൊഴുന്നു. സകലജീവികള്‍ക്കും ആധാരമായ, അവരുടെ ബുദ്ധി, ശ്രദ്ധ, സ്മൃതി എന്നുവേണ്ട എല്ലാറ്റിന്റെയും ശാന്തിയും കാന്തിയുമായ അമ്മേ, നമസ്കാരം. അവിടുന്നാണ് ഗീതകങ്ങളിലെ അര്‍ദ്ധമാത്ര. നീ ഗായത്രിയും വ്യാകരണവുമാണ്. ജയയും വിജയയുമാണ്. മൂന്നുലോകങ്ങളും ചമയ്ക്കുന്നതില്‍ നിപുണയായുള്ള സര്‍വ്വചരാചരമാതാവായ അവിടുത്തെ പദയുഗളങ്ങളില്‍ ഞങ്ങള്‍ പ്രണമിക്കുന്നു. സകലലോകത്തിനും ഹിതകാരിണിയും വിദ്യാ സ്വരൂപിണിയും മംഗളകാരിണിയും വാഗ്ബീജ സ്ഥിതയും ഭവരോഗത്തെ ഇല്ലാതാക്കുന്നവളുമായ അമ്മേ, നിനക്ക് നമസ്കാരം. വിഷ്ണു, രുദ്രന്, വിധി, അഗ്നി, സൂര്യന് എന്നുവേണ്ട എല്ലാറ്റിനെയും നീയാണ് സൃഷ്ടിച്ചത്. അതിനാല്‍ത്തന്നെ അവരെക്കാളേറെ വൈശിഷ്ട്യം നിനക്കുണ്ട്. ഭുവനനിര്‍മ്മിതിയ്ക്കായി സംസാരലേശമില്ലാതെ അവിടുന്ന് ഇച്ഛിക്കുമ്പോള്‍ അക്കാര്യങ്ങളുടെ നടത്തിപ്പിനായി അവിടുന്നു തന്നെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സൃഷ്ടിക്കുന്നു. അവരെക്കൊണ്ടു സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തിക്കുന്നു.
ലോകത്തിലെ ഒരാള്‍ക്കുപോലും അവിടുത്തെ മഹിമ പൂര്‍ണ്ണമായി അറിയാനാവില്ല. അവിടുത്തെ നാമങ്ങളെ എണ്ണാന്‍ ആര്‍ക്കാവും? ചെറിയൊരു തോടു കടക്കാന്‍ അറിയാത്ത മനുഷ്യന് കടല്‍ താണ്ടാന്‍ എങ്ങിനെ കഴിയും? വേദവാക്യങ്ങളില്‍ പ്രകീര്‍ത്തിച്ചതുപോലെ ഈ മിഥ്യാപ്രപഞ്ചത്തെ ഒറ്റയ്ക്ക് നിര്‍മ്മിച്ചു സംരക്ഷിക്കുന്ന അമ്മയുടെ അനന്തശക്തിയെ വര്‍ണ്ണിക്കാന്‍ ആര്‍ക്കു കഴിയും? സകലജഗത്തിനും കാരണമായ അവിടുത്തെ ചരിതം എത്ര വിസ്മയകരം! അവിടുത്തെ പ്രഭാവത്തെ അറിയുക എന്നത് വേദങ്ങള്‍ക്ക് പോലും അപ്രാപ്യമാണ്. അവിടുത്തെ പരമപ്രഭയെക്കുറിച്ച് അവിടുത്തേയ്ക്ക് പോലും അറിയാമോ എന്ന് സംശയം. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ എങ്ങിനെയാണത് സാധിക്കുക?
ഭഗവാന് ശ്രീഹരിയുടെ ശിരസ്സറ്റ് പോയ കഥ അവിടുന്നറിഞ്ഞില്ല എന്ന് വരുമോ? അതോ അവിടുന്നു നമ്മെ പരീക്ഷിക്കുകയാണോ? ഹരിക്ക് ഇത്തരമൊരു ദുരിതമേര്‍പ്പെടാന്‍ കാരണമെന്താണ്? അവിടുത്തെ പാദങ്ങളുടെ പുകള്‍ പാടുന്നവര്‍ക്കെങ്ങിനെയാണ് ദുരിതസഞ്ചയം അനുഭവിക്കേണ്ടി വരുന്നത്? ദേവകാര്യം നടത്താന്‍ അമാന്തമരുതേ. വിഷ്ണുവിനായുള്ള തല എവിടെനിന്നും ലഭിക്കും എന്ന് അരുളിയാലും. ദേവന്മാര് ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവിടുന്നു ശ്രീഹരിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്തതാണോ, അതോ ശ്രീഹരിയുടെ കോപത്തെ ശമിപ്പിക്കാന്‍ അവിടുന്നു ചെയ്യുന്ന കളിയാണോ ഇത്? അതോ ദൈത്യന്മാര് അവിടുത്തെ പ്രസാദിപ്പിച്ചു നേടിയ വരബലമാണോ ഞങ്ങള്‍ കാണുന്നത്? ശിരസ്സില്ലാത്ത ഹരിയുടെ ഉടല് കാണുന്നത് അവിടുത്തേയ്ക്ക് ഒരു നേരമ്പോക്കാണോ?
അല്ല, ലക്ഷമീദേവിയോട് കോപിച്ച് അവളെ നീ നാഥനില്ലാതെയാക്കിയതാണോ? അവിടുത്തെ അംശജയായ ലക്ഷ്മീ ദേവിയുടെ വൈധവ്യം അവസാനിപ്പിച്ചാലും. അവിടുത്തെ അടി പണിയുന്നവര്‍ക്കായി ഈ ദേവന്മാരുടെ ആഗ്രഹം നിവൃത്തിച്ചു നല്കിയാലും. ശ്രീഹരിക്ക് ഒരു ശിരസ്സ് നല്കി മാലോകരുടെ ദുഖത്തെ ഇല്ലാതാക്കിയാലും. ഭഗവാന്റെ തല എവിടെയാണ് തെറിച്ചു വീണതെന്ന് ഞങ്ങള്‍ക്കറിയില്ല. ജീവന് നല്കുന്ന അമൃതുപോലെ അവിടുന്നല്ലേ ലോകത്തിനുയിരു നല്‍കുന്നത്.
സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ വേദപ്രകീര്‍ത്തനം കേട്ട് സംപ്രീതയായ ദേവി ആകാശത്തു നിന്നുകൊണ്ട് ഇങ്ങിനെ അരുളിച്ചെയ്തു. ‘ഞാന്‍ സംപ്രീതയായിരിക്കുന്നു, അതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ വേദസ്തുതികള്‍ ആര് ചൊല്ലിയാലും പഠിച്ചാലും അവന്റെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാകും. വേദതുല്യമാണീ സ്തുതി. ഇത് കേള്ക്കുന്നവന് ദുഖങ്ങളെല്ലാം തീര്‍ന്നു സൗഖ്യത്തെ പ്രാപിക്കും.
ഇനി ശ്രീഹരിയുടെ തലയറ്റുപോകാനുള്ള കാരണം പറയാം. ലോകത്ത് കാരണമില്ലാതെ ഒരു കാര്യവും ഉണ്ടായിട്ടില്ലല്ലോ. ഒരിക്കല്‍ ഭഗവാന് ഹരി തന്റെ അടുത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ രമ്യമുഖം നോക്കി പുഞ്ചിരി തൂകി. ‘എന്തിനാണിപ്പോള്‍ ഭഗവാന് എന്നെ നോക്കി ചിരിച്ചത്? തന്റെ മുഖത്ത് വല്ല വൈരൂപ്യവും വന്നുപെട്ടിട്ടുണ്ടാവുമോ എന്ന് ദേവി ഭയപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു സുന്ദരിയെക്കൂടി ഭഗവാന് സപത്നിയാക്കിക്കാണും!’ ഇങ്ങിനെ ചിന്തിക്കേ, ദേവി പെട്ടെന്ന് തമോരൂപിണിയായി. ഏതോ ദേവകാര്യം സാധിക്കാനാവണം ഈ തമോഭാവം ദേവീമുഖത്തുണ്ടായത്. ‘നിന്റെ തല വീണു പോകട്ടെ’ എന്ന് ദേവിയുടെ വായില്‍നിന്നും ശാപവാക്കുകള്‍ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: