ഗുഹയില്‍നിന്നും പുറത്തുവന്ന വാനരന്മാര് ഇനിയെങ്ങോട്ട് എന്നു ചിന്തിക്കാന്‍ തുടങ്ങി. അംഗദന് വാനരന്മാരോടു പറഞ്ഞു. ”ഈ ഗുഹയില്‍ ചുറ്റിക്കറങ്ങി മാസം കഴിഞ്ഞത് നാമറിഞ്ഞില്ല. ഇത്രദിവസമായിട്ടും സീതയെ കാണാനൊത്തിട്ടില്ല.സുഗ്രീവന്റെ ആജ്ഞ പാലിക്കാതെ മടങ്ങിച്ചെന്നാല്‍ നമ്മെയെല്ലാം വധിക്കുമെന്നു തീര്‍ച്ചയാണ്. വിശേഷിച്ചും ശത്രുവിന്റെ പുത്രനായ എന്നെ കൊല്ലാന്‍ ഒരു കാരണമായി. എനിക്കിനി ശ്രീരാമചന്ദ്രനാണ് രക്ഷ. അമ്മയ്ക്കു തുല്യയായി കാണേണ്ട ജ്യേഷ്ഠപത്നിയെ ഭാര്യയാക്കിയ അയാളുടെ അടുത്തേക്ക് ഞാനിനി പോകുന്നില്ല. ഞാനിവിടെ വച്ചുതന്നെ ജീവിതം അവസാനിപ്പിക്കും.” ഇതുകേട്ട് മറ്റുചില വാനരന്മാരും കരയാന്‍ തുടങ്ങി. അവര്‍ പറഞ്ഞു: ”നമ്മളെന്തിനാണ് ഇത്രയും ദുഃഖിക്കുന്നത്? നമുക്ക് ഇപ്പോള്‍ വന്ന ഗുഹയിലേക്കുതന്നെ മടങ്ങാം.
നല്ല ഭക്ഷണവും തേന്‍പോലുള്ള ജലവും ആവശ്യംപോലെയുണ്ട്. ” ഇതെല്ലാം കേട്ടുനിന്ന ഹനുമാന് പറഞ്ഞു ”അംഗദാ, നീയിങ്ങനെ ചിന്തിച്ചതെന്ത്? താരയുടെ പുത്രനായ നിന്നോട് സുഗ്രീവന് യാതൊരു വിരോധവുമില്ല. പ്രതേ്യകിച്ചു വാത്സല്യമുണ്ട്. അതെനിക്കറിയാം. ശ്രീരാമനും നിന്നോട് ഏറ്റവും പ്രിയമാണ്. എനിക്ക് സൗമിത്രിയെക്കാള് അതിപ്രിയനാണ് അംഗദനെന്നു രാമചന്ദ്രപ്രഭു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ നിനക്ക് ഭാഗവതോത്തമനായ സുഗ്രീവനില്‍ നിന്നോ കരുണാവാരിധയായ ശ്രീരാമനില്നിന്നോ ഒരു ഭീതിയും ഉണ്ടാകേണ്ട. അല്പബുദ്ധികളുടെ വാക്കുകേട്ട് ഭ്രമിക്കരുത്. പിന്നെ ഈ ഗുഹയില്‍ ഒളിക്കാമെന്നു പറഞ്ഞല്ലോ. രാഘവാസ്ത്രത്തിന് ഭേദിക്കാന്‍ കഴിയാത്ത ഒരു സ്ഥരവും ഈ ത്രിലോകത്തിലില്ലെന്നു മനസ്സിലാക്ക്. ആപത്തു വന്നടുത്തീടുന്ന കാലത്ത് ശോഭിക്കയില്ലെടോ സജ്ജനഭാഷിതം. അവരില്‍ ദുര്ജനത്തെക്കുറിച്ചുള്ള വിശ്വാസവും സജ്ജനങ്ങളോട് ശത്രുഭാവവും ദേവന്മാരോടും ബ്രാഹ്മണരോടും കുലധര്മ്മത്തോടും വിരോധവും പൂര്‍വ ബന്ധുക്കളോട് വൈരവും വര്‍ദ്ധിച്ച് വംശത്തിനു തന്നെ നാശമുണ്ടാക്കും. അതിനുപുറമെ ഞാനൊരു രഹസ്യംകൂടി പറയാം.
ഭഗവാന് രാമന് സാധാരണ മനുഷ്യനല്ല. അദ്ദേഹം സാക്ഷാല്‍ നിര്‍വികാരനായ നാരായണനാണ്. സീത ജഗന്മോഹിനിയായ മായയും ലക്ഷ്മണന് അനന്തനുമാണ്. ഇവര്‍ ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനപ്രകാരം രാക്ഷസരെ നശിപ്പിക്കാന്‍ ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ്. നമ്മളെല്ലാം വൈകുണ്ഠവാസികളായ വിഷ്ണുപാര്‍ഷദന്മാരാണ്. പരമാത്മാവ് ഇപ്പോള്‍ തന്റെ ഇച്ഛയാല്‍ മനുഷ്യരൂപമെടുത്തു. നമ്മള് അദ്ദേഹത്തിന്റെ മായാശക്തിയാല്‍ വാനരരൂപമെടുത്തിരിക്കുന്നു. പണ്ട് നാമെല്ലാവരും തപസ്സുചെയ്ത് ജഗദീശ്വരനെ പ്രസാദിപ്പിച്ചു. അങ്ങനെയാണ് വിഷ്ണുവിന്റെ പാര്ഷദന്മാരായത്. നാരായണന് മനുഷ്യരൂപമെടുത്തപ്പോള്‍ നാം അദ്ദേഹത്തെ സേവിക്കുവാനായി മായാപ്രേരണയാല് വാനരരൂപത്തില്‍ വന്നിരിക്കുന്നു. അവസാനം നാം വൈകുണ്ഠത്തില്‍ തന്നെ തിരിച്ചെത്തും.” ഹനുമാന്റെ വാക്കുകള്‍ അംഗദനെ ആശ്വസിപ്പിച്ചു. അവര്‍ വിന്ധ്യപര്വതത്തിലേക്കുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: