ആര്. ഗോപകുമാര്‍
പാലോട്: അനധികൃത കശാപ്പുശാലകളും ഇറച്ചിക്കടകളും കൂണുകള്‍ പോലെ മുളച്ചുപൊന്തിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കശാപ്പ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന മുന്നറിയിപ്പും ബന്ധപ്പെട്ടവര്‍ മുഖ വിലയ്ക്കെടുക്കുന്നില്ല.
രോഗം പിടിപെട്ടതും ചത്തതുമായ മൃഗങ്ങളുടെ ഇറച്ചി ചില കേന്ദ്രങ്ങളില്‍ വില്‍ക്കുന്നതായി നേരത്തെ പരാതിയുണ്ട്. ഇറച്ചിയുടെമേല് ഈച്ചകള്‍ കൂട്ടത്തോടെ പൊതിഞ്ഞിരിക്കുന്നതും അസഹ്യമായ ഗന്ധവും പല സ്റ്റാളുകളിലും നിത്യ കാഴ്ചയാണ്. പരാതികള്‍ വ്യാപകമായിട്ടും പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
1996 ലെ പഞ്ചായത്തീരാജ് നിയമത്തിലെ ചട്ടം 24 പ്രകാരം പൊതുനിരത്തില്‍ നിന്നും 30 മീറ്റര്‍ അകലെ മാത്രമേ ഇറച്ചിക്കടകള്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശമുണ്ട്. ഇറച്ചി വെട്ടുന്നവര്‍ സാംക്രമികരോഗങ്ങള്‍ പിടിപെട്ടവരല്ലെന്ന് അസ്സിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള ഡോക്ടര്‍മാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഇല്ലാത്ത മൃഗത്തിനെയാണ് കശാപ്പ് ചെയ്യുന്നതെന്ന് വെറ്റിറനറി സര്ജന് പരിശോധിച്ച് ഉറപ്പു വരുത്തണം. കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ എണ്ണം രജിസ്റ്റര്‍ എഴുതി സൂക്ഷിക്കണം. 10 വയസിന് മുകളിലുള്ള മൃഗങ്ങളെ മാത്രമേ ഇറച്ചിയ്ക്ക് വേണ്ടി കൊല്ലാന്‍ പാടുള്ളൂ. പണിയെടുക്കുന്നതിനു കഴിവില്ലാത്തതും പ്രത്യുത്പാദന ശേഷിയില്ലത്തതുമായ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാന്‍ പാടുള്ളൂ എന്ന നിയമവും നിലനില്ക്കുന്നു.
പൊതുജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന വിധം ഇറച്ചി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പൊടിപടലങ്ങള്‍ പറ്റാത്ത വിധം വൃത്തിയോടെ മാത്രമേ വില്പനയ്ക്കുള്ള ഇറച്ചി സൂക്ഷിക്കാന്‍ പാടുള്ളൂ എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളും പഞ്ചായത്തീരാജ് നിയമത്തില്‍ പറയുന്നുണ്ട്.
അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഇറച്ചിക്കടകള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ധാരാളമാണെന്നിരിക്കെ, ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പഞ്ചായത്തുകളുടെ കീഴിലെ ചന്തകളില്‍ സ്ലാട്ടര്‍ ഹൗസുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്ത് ‘ഭരണസമിതികളും കശാപ്പ് കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് അനധികൃത കശാപ്പ് തകൃതിയായി മുന്നേറുന്നതിനു വഴിയൊരുക്കുന്നത്. ഇറച്ചി വില്‍പ്പന വൃത്തിയോടെ ചെയ്യാത്തതുകാരണം ഇവ വാങ്ങിക്കഴിക്കുന്ന സാധാരണക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരുന്നതായാണ് ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: