കാസര്‍കോട്: പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്പകള്‍ നല്കിയ സഹകരണ ബാങ്കുകള്‍ നിയമക്കുരുക്കില്‍. 1969 ലെ കേരള സഹകരണ സംഘം നിയമം അനുസരിച്ച് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന പരിധിക്കകത്ത് താമസമോ സ്വന്തമായി ഭൂസ്വത്തോ ഉള്ളവര്‍ക്കു മാത്രമേ അംഗത്വമനുവദിക്കാവൂ. ഈ നിയമ വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവര്‍ക്ക് ഡിക്ലാസ് അംഗത്വം അനുവദിച്ച് കോടിക്കണക്കിന് രൂപ വായ്പയായി വിതരണം നടത്തിയ സംഘങ്ങളാണ് നിയക്കുരുക്കിലായിരിക്കുന്നത്. ഇത്തരത്തില്‍ അനുവദിക്കുന്ന ഡിക്ലാസ് അംഗങ്ങള്‍ക്ക് വോട്ടവകാശമോ അവരുടെ ഓഹരിക്ക് ഡിവിഡന്റോ സഹകരണ ബാങ്കുകള്‍ നല്‍കാറില്ല. ഇതില്‍ നിന്നും ഇവര്‍ യഥാര്‍ത്ഥത്തില്‍ ബാങ്കിന്റെ അംഗങ്ങളല്ലെന്ന് വ്യക്തമാകുന്നു. ഇക്കാര്യം മനസിലാക്കിയ ആദായ നികുതി വകുപ്പ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ 80 പി വകുപ്പ് പ്രകാരം അനുവദിച്ചുവരുന്ന ആദായനികുതി ഇളവും ഈ ബാങ്കുകള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. നികുതിയിളവ് നഷ്ടപ്പെട്ടതിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ അംഗങ്ങളില്‍ നിന്നും മറച്ചുവെച്ചു കൊണ്ട് സ്വകാര്യ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ സഹകരണ ബാങ്കുകളെ തകര്‍ക്കുകയാണെന്ന തരത്തിലാണ് പല ഭരണസമിതികളും വാര്‍ഷിക യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്.
നിയമവ്യവസ്ഥ ലംഘിച്ച് ഇത്തരത്തില്‍ അംഗത്വമനുവദിച്ചു കൊണ്ടും, നിയമത്തിലെ 59(1) വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിപരീതമായി സംഘത്തില്‍ അംഗമല്ലാത്തവര്‍ക്ക് വായ്പ അനുവദിച്ചു കൊണ്ടും തീരുമാനമെടുക്കുന്നതിന് ഭരണസമിതികള്‍ക്ക് അധികാരമില്ല. അതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ തുടക്കം മുതല്ക്കു തന്നെ അസാധുവാകുന്നതാണ് സംഘങ്ങള്‍ക്ക് വിനയായത്. സഹകരണ സംഘങ്ങള്‍ നൈയാമിക വ്യക്തിത്വമുള്ള സ്ഥാപനങ്ങളായതിനാല്‍ വാര്‍ഷിക യോഗത്തിന്റെയോ ഭരണസമിതിയുടെയോ സാധുവായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മുഴുവന്‍ അംഗങ്ങളും ഒരുമിച്ചു ചേര്‍ന്നാല്‍ പോലും സംഘത്തിനു വേണ്ടി കരാറില്‍ ഒപ്പിടുവാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവരുമായി ഒപ്പിട്ട വായ്പാ കരാറുകളൊന്നും തന്നെ നിയമപരമായി നിലനില്‍ക്കില്ല. കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളും ഇത്തരത്തില്‍ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവര്‍ക്ക് വായ്പയായി നല്‍കിയിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നടപ്പില്‍ വന്നതോടെ രാജ്യത്തെ ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതിന് നിക്ഷേപകന്റെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇത് നടപ്പാക്കാന്‍ തയാറായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ കള്ളപ്പണ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതുകാരണം സഹകരണ ബാങ്കുകളില്‍ അനിയന്ത്രിതമായി നിക്ഷേപം കുമിഞ്ഞുകൂടുകയും ചെയ്തു. അത് അംഗങ്ങളുടെ വായ്പാ ആവശ്യത്തിന്റെ പതിന്മടങ്ങായതോടെ പല ബാങ്കുകളും പ്രവര്‍ത്തന പരിധിക്ക് പുറത്തെ വ്യാപാരികള്‍ക്ക് ദിന നിക്ഷേപത്തിന്റെ മറവില്‍ വാണിജ്യ വായ്പകള്‍ അനുവദിക്കുന്നുണ്ട്. ബാങ്ക് നിയമാവലിയിലെ നിയമവിരുദ്ധമായ ഭാഗം തുടക്കം മുതല്ക്കു തന്നെ അസാധുവായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ഇതിനോടകം തന്നെ സഹകരണ റജിസ്ട്രാര്‍ക്ക് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളില്ലാതെ നിക്ഷേപം സ്വീകരിച്ചത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ടു കൊണ്ട് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റിന് ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: