ഹൈദരാബാദ്: ജനവിധിക്കെതിരായ അസഹിഷ്ണുതയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രകടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതും ബില്ലുകള്‍ തടയുന്നതും ഈ അസഹിഷ്ണുതയുടെ ഭാഗമായിട്ടാണ്. ഇതിലൂടെ ഇവര്‍ ജനവിധിയെ അവഹേളിക്കുകയും രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുകയുമാണ്.
സര്‍ക്കാര്‍ ആരെയും അവഗണിക്കുന്നില്ല. എല്ലാ പാര്‍ട്ടികളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പ്രധാനമന്ത്രി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി. അതുകൊണ്ട് തന്നെ അവഗണനയുടെ പ്രശ്നം ഉയരുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്താങ്ങണമെന്നും വെങ്കയ്യ ആവശ്യപ്പെട്ടു.
മോദിക്കുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. വികസനത്തിനും സദ്ഭരണത്തിനുമായുള്ള ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെയാണ് കോണ്‍ഗ്രസ് അവഹേളിക്കുന്നത്. ലോകസമ്പദ് വ്യവസ്ഥ പതുക്കെ താഴുകയാണ്.
എന്നാല്‍ ഭാരത സമ്പദ് വ്യവസ്ഥ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ലോകബാങ്ക്, എഡിബി, ഐഎംഎഫ്, ലോക സാമ്പത്തിക ഫോറം എന്നിവര്‍ ഒറ്റക്കെട്ടായി പറയുന്നത് ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 20കോടി ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്.
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. ബജറ്റ് സമ്മേളനം ലക്ഷ്യമിടുന്നത് ജിഎസ്ടി ബില്ല്, റിയല്‍ എസ്റ്റേറ്റ് ബില്ല് എന്നിവ പാസ്സാക്കുവാനാണ്. ബില്ലുകള്‍ പാസ്സാക്കുന്ന കാര്യത്തില്‍ പ്രതിപക്ഷം സഹകരിച്ച് രാജ്യപുരോഗതിക്കായി സര്‍ക്കാരിനൊപ്പം നില്ക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: