ആധുനികഭാരതം കണ്ട ഏറ്റവും മഹത്തും ചിന്തോദ്ദീപകവുമായ ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത അഭിയാന്. ഭാരതം ശുചിയായി കാണാനുള്ള തീവ്രമായ അഭിലാഷമാണ് അധികാരമേറ്റ് ആദ്യവര്‍ഷംതന്നെ ഈ പദ്ധതി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്.
മാലിന്യമുക്തഭാരതം എന്നത് വിശാലമായ ഒരു സങ്കല്പമാണ്. പലരും ധരിച്ചിരിക്കുന്നത് ഇത് ഖരമാലിന്യവും നദീമാലിന്യവും നീക്കംചെയ്യാനുള്ള ഒരു പദ്ധതിയാണ് എന്നാണ്. വാസ്തവത്തില്‍ അത് പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണ്.
ഈ പദ്ധതിയുടെ വിശാലലക്ഷ്യങ്ങളില് ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഹരിതഭാരതം, ഹരിതവ്യവസായം, ജൈവകൃഷി, ജലസംരക്ഷണം, അസംസ്കൃതവസ്തുക്കളുടെ സന്തുലിത ഉപഭോഗം, സുസ്ഥിരവികസനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
ആരോഗ്യപരിപാലനത്തില്‍ ശുചിത്വത്തിനുള്ള പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ. കേരളത്തില്‍ തെരുവുനായ്ക്കള്‍ ഇന്നൊരു പ്രശ്നമാണല്ലോ. മാലിന്യം നിറയുന്ന തെരുവുകളും കഠോരമായ ശബ്ദമലിനീകരണവുമാണ് തെരുവുനായ്ക്കളെ ഭ്രാന്തമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. നാനാതരത്തിലുള്ള പുതുരോഗങ്ങള്‍ക്കും കാരണം മലിനീകരണമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.
മാലിന്യമുക്ത ഭാരതം എന്നത് ഏറ്റവും ചെറിയ ക്ലാസ് മുതല്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലയാകണം. ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉത്തമമായ രാഷ്ട്രനിര്‍മാണം സാധ്യമാവൂ. മനസിലെ മാലിന്യം നീങ്ങിയാല്‍ ഭൂമിയില്‍ പിന്നെ മാലിന്യം ഉണ്ടാവില്ല. അതിനുള്ള ശിക്ഷണമായിരിക്കണം വിദ്യാഭ്യാസം. പ്രകൃതിസംരക്ഷണ വിദ്യാഭ്യാസത്തിലൂടെ സ്വഭാവമഹിമയുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കാന്‍ കഴിയും. സ്വച്ഛഭാരതം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാവാന്‍ അങ്ങനെയുള്ള ഒരു വിദ്യാഭ്യാസ പരിപാടി അനിവാര്യമാണ്.
ഹരിതഭാരതം എന്നത് വായുമലിനീകരണത്തിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്.
ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നിയന്ത്രിക്കാനുള്ള ലോകജനതയുടെ പ്രയത്നങ്ങള്‍ക്ക് ഭാരതത്തിന്റെ സംഭാവനയായിരിക്കണം ഹരിതഭാരതം. പ്രധാനമന്ത്രി ഈയിടെ മുന്നോട്ടുവച്ച ‘കാലാവസ്ഥാ നീതി’ (ഇഹശാമലേ ഖൗേെശരല) എന്ന മഹത്തായ ആശയം സമഗ്രമായ നന്മ ലക്ഷ്യംവെച്ചുള്ളതാണ്. ഹരിതം നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. അതോടുകൂടി ഭാരതത്തിന്റെ ആദ്ധ്യാത്മിക പ്രകാശം കൂടിയാകുമ്പോള്‍ ഹരിതഭാരതം ആയി. ആ ഉദാത്തസങ്കല്പത്തില് മാലിന്യത്തിന് എവിടെയും സ്ഥാനമില്ല.
ഹരിതവ്യവസായം സ്വച്ഛഭാരത പദ്ധതിയുടെ അനിവാര്യഘടകമാണ്. വ്യവസായ മാലിന്യമാണ് ഇന്ന് ഭാരതവും ലോകവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പല രാജ്യങ്ങളും മാലിന്യമുക്ത വ്യവസായ സാങ്കേതികത വികസിപ്പിച്ചുകഴിഞ്ഞു. വ്യവസായമാലിന്യത്തിന്റെ ദുരന്തം ഏറ്റവുമധികം പേറുന്നത് നമ്മുടെ രാജ്യത്തെ സാധാരണക്കാരാണ്. ലാഭം മാത്രം കണക്കാക്കാതെ ജനക്ഷേമം കൂടി കണക്കിലെടുക്കുന്ന വ്യവസായി സമൂഹമായിരിക്കണം സ്വച്ഛഭാരതത്തിന്റെ ലക്ഷ്യം.
ജൈവകൃഷി നമ്മുടെ ആഹാരസമ്പാദനത്തിന്റെ മൂലമന്ത്രമാവണം. ഒരു സമ്പന്നമായ അന്നസംസ്കാരം നിലനിന്നിരുന്ന നാടാണ് നമ്മുടേത്. ഭൂമിയിലെ ജൈവഘടകങ്ങളെ മുഴുവന്‍ നശിപ്പിച്ചുകൊണ്ട് കൃഷിയെ വ്യവസായമാക്കുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. രാസവളങ്ങളും കീടനാശിനികളും കളനാശിനികളും നമ്മുടെ ജീവിതത്തെയും മലിനീകരിക്കുന്ന ഈ പ്രവണതകളെ ജൈവകൃഷിയിലൂടെ പ്രതിരോധിച്ചാല്‍ സ്വച്ഛഭാരത പദ്ധതി വന്‍വിജയമാകും.
ജീവന്റെ നിലനില്‍പ്പിന് ശുദ്ധജലം അനിവാര്യമാണ്. എന്നാല്‍ അതിന്ന് ഏറ്റവും ലാഭകരമായ കച്ചവടവസ്തുവാണ്. നാട്ടിലുള്ള ജലസ്രോതസ്സുകള്‍ മുഴുവന്‍ മലിനീകരിച്ച് നാം കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നു. മലിനീകരിക്കാന്‍ രാസവസ്തുക്കള്‍ നല്കുന്നവര് തന്നെ കുടിക്കാന്‍ കുപ്പിവെള്ളവും നല്കുന്നു.
ഒരു വെടിക്ക് രണ്ട് പക്ഷി. ജലസംരക്ഷണം ഓരോ ഗ്രാമത്തിനും ചെയ്യാവുന്ന കാര്യമാണ്. മലിനീകരിക്കപ്പെട്ട ജലംതന്നെയാണ് ഇപ്പോഴും അസംഖ്യം ആളുകള്‍ കുടിക്കുന്നത്. പരമ്പരാഗതവും നവീനവുമായ ജലസംരക്ഷണ പദ്ധതികളിലൂടെ ജലസ്രോതസ്സുകള്‍ മലിനമാവാതെ കാത്തുസൂക്ഷിക്കാനും അതുവഴി കുടിക്കാനും കൃഷിക്കുമുള്ള ജലം ലഭ്യമാക്കാനും ഓരോ ഗ്രാമത്തിനും കഴിയണം. സ്വച്ഛഭാരത പദ്ധതിയില്‍ ശുദ്ധജലസംരക്ഷണം ഒരു പ്രധാന ലക്ഷ്യമാണ്. ശുദ്ധമായ നദികളും ജലാശയങ്ങളും നാടിന്റെ അഭിമാനമാവണം. ‘നമാമി ഗംഗേ’ പദ്ധതിപോലെ ഓരോ പുണ്യനദിയെയും രക്ഷിക്കാന്‍ അതത് പ്രദേശക്കാര്‍ മനസ്സുവെച്ചാല്‍ സാധിക്കും. അനുസരിക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് കഠിനശിക്ഷ നല്കാന്സംവിധാനം വേണം. രാഷ്ട്രീയകാരണങ്ങളാലോ മറ്റെന്തെങ്കിലും കാരണത്താലോ പദ്ധതിയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങള്‍ക്കുള്ള വാര്‍ഷിക പദ്ധതിവിഹിതം വെട്ടിക്കുറക്കണം. വിട്ടുവീഴ്ച പാടില്ല.
രാജ്യത്തെ വിഭവങ്ങള്‍ ശക്തിയുള്ളവര്‍ അമിതമായി കവര്‍ന്നെടുത്ത് ലാഭം ഉണ്ടാക്കുന്നത് പ്രധാനമന്ത്രി സൂചിപ്പിച്ച കാലാവസ്ഥാ നീതിക്ക് നിരക്കുന്നതല്ല. സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ഒരുകൂട്ടരും ദുരിതം അനുഭവിക്കാന്‍ മുഴുവന്‍ ജനങ്ങളും എന്ന അവസ്ഥ നീതിയില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരിന് ക്ഷമിക്കാന്‍ കഴിയില്ല. വിഭവങ്ങള്‍ മുഴുവന്‍ ജനങ്ങളുടെയുമാണ്. അത് അമിതമായി ചിലര്‍ ചൂഷണം ചെയ്യുന്നതാണ് ഇന്നത്തെ അസന്തുലിതാവസ്ഥക്ക് നിദാനം. മഹാത്മാഗാന്ധി വിഭാവനംചെയ്ത ഹിന്ദ്സ്വരാജ് ഈ പ്രശ്നത്തിനുള്ള കൃത്യമായ പരിഹാരമാണ്. സ്വച്ഛഭാരത പദ്ധതി വിജയിക്കണമെങ്കില്‍ വിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം.
സുസ്ഥിര വികസനം എന്നത് ഒരു ശ്രേഷ്ഠസങ്കല്പമാണെങ്കിലും നമ്മള് അതിലേക്ക് ചുവടുകള്‍ വെക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൗരാണികര്‍ ഭൂമിയെ കൈകാര്യംചെയ്യാന്‍ ദോഹനം എന്ന വാക്കാണ് ഉപയോഗിച്ചത്. ‘പശുവിനെ കറക്കല്‍’ എന്നാണര്‍ത്ഥം. പശുക്കുട്ടിയുടെയും പശുവിന്റെയും ആരോഗ്യം സംരക്ഷിച്ചുകൊണ്ട് മാത്രമാണ് നമ്മള് പാല് കറക്കുന്നത്. പശുവിന്റെ സ്ഥാനത്ത് ഭൂമിയെ സങ്കല്‍പ്പിക്കുക. ഈ ഭൂമിയില്‍ വസിക്കുന്ന സകല ജീവജാലങ്ങളുടെയും ഇനി പിറക്കാനിരിക്കുന്നവരുടെയും ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും സംരക്ഷിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. അതാണ് സുസ്ഥിരവികസനത്തിന്റെ കാതല്‍. സ്വച്ഛഭാരത പദ്ധതി സുസ്ഥിര വികസനത്തിന് അനിവാര്യമാണ്.
നമ്മുടെ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം അത്യന്തം ശ്ലാഘനീയമാണ്. രാജ്യത്തിന്റെ സര്‍വ്വതോമുഖമായ നന്മ കണക്കാക്കി അദ്ദേഹം ആവിഷ്കരിച്ച സ്വച്ഛഭാരത പദ്ധതി വിജയിപ്പിക്കാന്‍ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണം. അവനവന്റെ രംഗങ്ങളില്‍ ഓരോരുത്തരും ചെയ്യുന്ന ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഈ പദ്ധതിക്ക് മുതല്‍ക്കൂട്ടാണ്. പ്ലാസ്റ്റിക് കൂടുകള്‍ കഴിയുന്നത്ര ഒഴിവാക്കും എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍തന്നെ നാട് എത്ര ശുദ്ധമാവും. അതുപോലെതന്നെ രാസവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ ഉപയോഗം, കുപ്പിവെള്ളത്തിന്റെ ഉപയോഗം തുടങ്ങിയവ കുറയ്ക്കാവുന്നിടത്തൊക്കെ കുറച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. ഭാരതാംബ വസിക്കുന്ന ഈ നാട് ഒരു ക്ഷേത്രംപോലെ പരിപാവനമാവണം. അതിനുള്ള കൂട്ടായ പരിശ്രമമാണ് നമ്മുടെ മഹാനായ പ്രധാനമന്ത്രി നമ്മളില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: