കാസര്‍കോട്: സാമൂഹ്യ മാറ്റത്തിന് അധ്യാപകര്‍ നേതൃത്വം നല്‍കണണെന്ന് എന്‍ടിയു സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന അഴിമതി, അക്രമം, സ്ത്രീപീഡനം, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരെ പ്രതികരിക്കാനും, സാമൂഹ്യ മാറ്റത്തിനു നേതൃത്വം നല്‍കാനും അധ്യാപക സമൂഹം മുന്നിട്ടിറങ്ങണമെന്ന് ദേശീയ അധ്യാപക പരിഷത് 37-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ഇടത് വലത് മുന്നണികളുടെ ദുര്‍ഭരണമാണ് കേരളത്തെ ഈയൊരു സ്ഥിതിയിലെത്തിച്ചത്. വിദ്യാഭ്യസ മേഖലയെ വര്ഗ്ഗീയവല്ക്കരിച്ചും, വ്യവസായവല്ക്കരിച്ചും, സര്‍വ്വീസ് മേഖലയെ അഴിമതിവല്ക്കരിച്ചും ഇരുമുന്നണികളും കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ വ്യാപകമായ പ്രതിസന്ധികളാണ് സൃഷ്ടിച്ചിട്ടുളളത്. സാമൂഹ്യ പ്രതിബദ്ധതയുളള അച്ചടക്കമുളള ദേശസ്നേഹികളായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നിലവിലുളള വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടിരിക്കുന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകര്‍ന്നു നല്കി നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ അധ്യാപക സമൂഹം തയ്യാറാവണം. കേരളം മാറി മാറി ഭരിച്ച് ഇരുമുന്നണികളുടെ നീരാളി പിടുത്തത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാനും, സമൂഹ്യ മാറ്റത്തിന് കളമൊരുക്കുവാനും നേതൃത്വപരമായ പങ്ക് വഹിക്കാന്‍ അധ്യാപക സമൂഹം തയ്യാറാവണം.
സേവന-വേതന വ്യവസ്ഥകള്‍ യുക്തിസഹമായി പരിഷ്ക്കരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കുവേണ്ടി പ്രമേയം അവതരിപ്പിച്ച എം.ടി സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു. ഡിഡിഇ, ഡിഇഒമാരുടെ ശമ്പള സ്കെയില്‍ ഉയര്‍ത്തണ. സ്കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം.
2011 ലെ അധ്യാപക പേക്കേജിന് മുന്‍കാല പ്രാബല്യം നല്‍കണം. എയിഡഡ് പ്രൈമറി സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീ പ്രൈമറി ടീച്ചര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം തുടങ്ങിയവയാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
പൊതു വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തി എസ് എസ്എല്‍സി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തണം. കഴിഞ്ഞ വര്‍ഷം പരീക്ഷ നത്തിപ്പും മൂല്യനിര്‍ണ്ണയവും, ഫലപ്രഖ്യാപനവും പൊതുജനമധ്യം അപഹാസ്യവും അവതാളത്തിലുമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് എന്‍ടിയു സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് ഭാരമാകുന്നരീതിയിലാണ് പരീക്ഷ ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. 80 മാര്‍ക്കിന്റെ എസ്എസ് പരീക്ഷയും കണക്ക് പരീക്ഷയും അടുത്തടുത്ത ദിവസങ്ങളിലാണ് നടക്കുന്നത്. ഇത് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. അതുകൊണ്ട് ഈ പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസമെങ്കിലും അവധി നല്‍കണം. എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെയാകുന്ന രീതിയില്‍ ക്രമീകരണം.
മൂല്യ നിര്‍ണയ ക്യാമ്പുകള്‍ അധ്യാപക പീഡന ക്യാമ്പുകളായി മാറ്റരുത്. മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ കുടിവെളളം, ഫാന്‍, എയര്‍കൂളര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സൂപ്പര്വിഷന് അലവന്‍സ്, മൂല്യ നിര്‍ണയ വേതനം എന്നിവ വര്‍ദ്ധിപ്പിക്കണം. ഡെപ്യൂട്ടി ചീഫുമാരെ നിയോഗിക്കുന്നതിന് സീനിയോറിറ്റി മാനദണ്ഡമാക്കണം. പരീക്ഷ നടത്തിപ്പിലും മൂല്യ നിര്‍ണ്ണയത്തിലും അധ്യാപകരെ വിശ്വാസത്തിലെടുക്കണമെന്നും സംസ്ഥാന സമിതിയംഗം ടി.അനൂപ് കുമാര്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തളര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ തളളിക്കളയണമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്. ഗോപകുമാറും, സംസ്ഥാന സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്ക്കരിച്ച് ഗ്രേസു മാര്‍ക്കുകള്‍ പുന:ക്രമീക്കരിക്കണമെന്ന് കെ.സന്തോഷ് കുമാറും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്കൃത ഭാഷാ പഠനം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: